തൊടുപുഴ: നഗരത്തില്‍ സ്കൂള്‍ പരിസരങ്ങളില്‍ പൂവാല ശല്യം രൂക്ഷമാകുന്നു. സ്കൂള്‍ അധികൃതരുടെ പരാതിയില്‍ നടപടി കര്‍ശനമാക്കി പോലീസ്. പെണ്‍കുട്ടികളുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് നിരവധി മാതാപിതാക്കള്‍ പരാതിയുമായി എത്തിയത്. ഇതേ തുടര്‍ന്നാണ് നഗരത്തിലെ സ്കൂളുകളിലെ പ്രിന്‍സിപ്പാള്‍ ഉള്‍പ്പടെയുള്ളവര്‍ പോലീസിന് പരാതി നല്‍കിയത്. 12-ാം ക്ലാസ്സുവരെയുള്ള പെണ്‍കുട്ടികളെയാണ് പ്രധാനമായും ശല്യപ്പെടുത്തുന്നത്. ബസ്റ്റാന്റുകളിലും സ്കൂളുകള്‍ക്ക് പരിസരത്തെ കടകളിലും ഇടറോഡുകളിലുമാണ് തമ്പടിക്കുന്ന മദ്ധ്യവസ്കര് ഉള്‍പ്പടെയുള്ള സാമൂഹ്യവിരുദ്ധരുടെ സംഘമാണ് പെണ്‍കുട്ടികളെ നിരന്തരം ശല്യപ്പെടുത്തുന്നത്. ഇടറോഡുകളില്‍ വച്ച് പിന്നാലെ നടക്കുന്നതായും കമന്റുകള്‍ പറയുന്നതായും പെണ്‍കുട്ടികള്‍ പറയുന്നു. നഗരത്തില്‍ ഇത്തരക്കാരുടെ അഴിഞ്ഞാട്ടം കൂടിയതോടെ പോലീസ് രാവിലെ കര്‍ശനമായ പരിശോധനയാണ് നടത്തുന്നത്. സ്കൂള്‍വിട്ട് മടങ്ങുന്ന കൊച്ചു പെണ്‍കുട്ടികളോട് പോലും ആളൊഴിഞ്ഞ ഇടങ്ങളില്‍ വച്ച് ഇത്തരക്കാര്‍ അസഭ്യം പറയുന്നതായും പരാതിയില്‍ പറയുന്നുണ്ട്. വരും ദിവസങ്ങളിലും പരിശോധന കര്‍ശനമാക്കുമെന്ന് തൊടുപുഴ പോലീസ് പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: