ഇടുക്കി: വണ്ടന്മേടിന് സമീപം പുറ്റടിയില്‍ ഓട്ടോറിക്ഷ കത്തിച്ച കേസില്‍ സഹോദരങ്ങള്‍ പിടിയില്‍. അണക്കര കടച്ചിക്കടവ് പാറയ്ക്കല്‍ സലിം(45), സഹോദരനായ ഷാജഹാന്(30) എന്നിവരാണ് പിടിയിലായത്. പുറ്റടി സ്വദേശി സ്കറിയ (ബാബു-64) യുടെ മഹേന്ദ്ര ആല്ഫേ കത്തിച്ച കേസിലാണ് പ്രതികള്‍ പിടിയിലായത്. ഇവര്‍ തമ്മിലുള്ള വാക്കുതര്‍ക്കമാണ് ഓട്ടോറിക്ഷ കത്തിക്കാന്‍ കാരണമായത്. ശനിയാഴ്ച്ച രാത്രിയിലാണ് ഓട്ടോ കത്തുന്നനിലയില്‍ സമീപവാസികള്‍ കാണുന്നത്. ഓട്ടോറിക്ഷ ഭാഗീകമായി കത്തിനശിച്ചു. 70000 രൂപയുടെ നാശനഷ്ടം കണക്കാക്കുന്നു. കടച്ചിക്കടവില് ബാബു പലചരക്കുകട നടത്തിവരികയാണ്. ഇവിടെ നിന്നും ഒരാഴ്ച്ച മുമ്പ് സലിം ഉണക്കമീന്‍ വാങ്ങിയിരുന്നു. ഇത് മോശം മീനാണെന്നും പണം തിരികെ നല്‍കണമെന്ന് ആവശ്യപ്പെട്ട് ബാബുവും സലിമും തമ്മില്‍ വാക്കുതര്‍ക്കത്തില്‍ ഏര്‍പ്പെട്ടിരിന്നു. ഇതിനെ തുടര്‍ന്നാണ് വീടിന് സമീപത്തെ പറമ്പില്‍ പാര്‍ക്ക് ചെയ്തിരുന്ന ഓട്ടോറിക്ഷ കത്തിച്ചത്. കട്ടപ്പന സിഐയുടെ നേതൃത്വത്തില്‍ വണ്ടന്‍മെട് എസ്ഐ എംപി വര്‍ഗ്ഗീസ്, ആന്റണി, പോലീസുകാരായ ഷിബു, വിനയചന്ദ്രന് എന്നിവരാണ് പ്രതികളെ പിടികൂടുന്നത്. ഇന്നലെ വൈകുന്നേരം 6.30 ഓടെയാണ് അണക്കരയില്‍ നിന്നും പ്രതികള്‍ കുടുങ്ങുന്നത്. ഇവരെ ഇന്ന് കോടതിയില്‍ ഹാജരാക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: