കല്‍പ്പറ്റ: വയനാട് കടുവ ഭീതിയില്‍. ജില്ലയിലും അതിര്‍ത്തികളിലുമായി മൂന്നുപേരെയാണ് കടുവകള്‍ വകവരുത്തിയത്. ജില്ലയില്‍ ഈവര്‍ഷം കെണിയിലായത് രണ്ട് കടുവകള്‍. ജൂലൈ 12ന് രാത്രി വന്യജീവിസങ്കേതത്തിലെ മൂലങ്കാവിനു സമീപം കോട്ടനോട് ഒരു കടുവ കെണിയിലായി. മയക്കുവെടിവെച്ച് പിടിച്ച കടുവ ചത്തസംഭവവും ഈ വര്‍ഷം.
ഒക്ടോബര്‍ 13നായിരുന്നു ഇത്. ജനവാസകേന്ദ്രങ്ങളില്‍ ഇരതേടിയ സാഹചര്യത്തില്‍ വനംവന്യജീവി വകുപ്പ് സ്ഥാപിച്ച കെണിയിലാണ് രണ്ട് കടുവകള്‍ കുടുങ്ങിയത്. വ്യാഴാഴ്ച രാത്രി വന്യജീവിസങ്കേതം പരിധിയില്‍ ബത്തേരി വള്ളുവാടി പുതുവീട് കോളനിക്കടുത്ത് സ്ഥാപിച്ച കൂട്ടിലാണ് ഏറ്റവും ഒടുവില്‍ കടുവ പെട്ടത്.
12 വയസ് മതിക്കുന്ന ആണ് കടുവയണിത്. നവംബര്‍ 22 മുതല്‍ ബത്തേരിക്കടുത്തുള്ള കുപ്പാടി, വള്ളുവാടി, പച്ചാടി, വടക്കനാട് പ്രദേശങ്ങളില്‍ ശല്യം ചെയ്തിരുന്നത് ഈ കടുവയാണ്. 10 ദിവസത്തിനിടെ കാളയും പോത്തും അടക്കം ഏഴ് വളര്‍ത്തുമൃഗങ്ങളെ കടുവ വകവരുത്തി. ഗ്രാമവാസികള്‍ ഭീതിയിലായ സാഹചര്യത്തില്‍ വനാതിര്‍ത്തിയില്‍ നാലിടങ്ങളിലായി കടുവയെ പിടിക്കുന്നതിന് കൂട് സ്ഥാപിച്ചു. പരിക്കുകള്‍ മൂലം വനത്തില്‍ ഇരതേടാന്‍ ശേഷി നഷ്ടപ്പെട്ട കടുവയാണ് കൂട്ടിലായത്. ഇതിനെ തിരുവനന്തപുരം മൃഗശാലയിലേക്ക് മാറ്റി.
2012 മാര്‍ച്ചില്‍ മീനങ്ങാടിക്കടുത്ത് കൃഷ്ണഗിരിയിലും കടുവ കെണിയിലായിരുന്നു. അഞ്ച് വയസ് മതിക്കുന്ന ആണ് കടുവയാണ് കൃഷ്ണഗിരിയില്‍ കാപ്പിത്തോട്ടത്തില്‍ കൂട്ടിലായത്. തൃശൂര്‍ മൃഗശാലയിലേക്കാണ് ഈ കടുവയെ മാറ്റിയത്. വയനാട്ടില്‍ നൂല്‍പ്പുഴ പുത്തൂരിലെ കൃഷിക്കാരന് സുന്ദരത്തില്‍ ഭാസ്കരനും(50), കുറിച്യാട് കാട്ടുനായ്ക്ക കോളനിയിലെ ബാബുരാജുമാണ്(34) കടുവയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. ഭാസ്കരന്റെ മൃതാവശിഷ്ടങ്ങള്‍ ഫെബ്രുവരി 10നാണ് വീടിനു സമീപം വനത്തില്‍ കണ്ടെത്തിയത്. മൃതാവശിഷ്ടങ്ങള്ക്കു സമീപം ഉണ്ടായിരുന്ന കാല്പാടുകളും മറ്റും പരിശോധിച്ചാണ് ഭാസ്കരനെ വകവരുത്തിയത് കടുവയാണെന്ന് സ്ഥീകരിച്ചത്.
കടുവ ഏതാണ്ട് പൂര്‍ണമായി ആഹരിച്ച നിലയില്‍ ബാബുരാജിന്റെ ജഡം ജൂലൈ മൂന്നിനാണ് കുറിച്യാട് വനത്തില്‍ കണ്ടത്. മൃതാവശിഷ്ടങ്ങള്ക്കടുത്ത് കടുവയുടെ കാലടയാളങ്ങള്‍ വ്യക്തമായിരുന്നു. ബാബുരാജിനെ കൊന്ന കടുവയാണ് പിന്നീട് കൊട്ടനോട് കെണിയിലായതെന്ന നിഗമനത്തിലാണ് വനംവന്യജീവി പാലകര്‍. പാട്ടവയലില്‍ തേയിലത്തോട്ടം തൊഴിലാളി മഹാലക്ഷ്മിയയിരുന്നു (34) കടുവയുടെ അടുത്ത ഇര. ഫെബ്രുവരി 14നായിരുന്നു ഈ സംഭവം.
തേയിലത്തോട്ടത്തില്‍ കൊളുന്ത് നുള്ളുന്നതിനിടെയാണ് മഹാലക്ഷ്മിയെ കടുവ ആക്രമിച്ചത്. ഈ കടുവയെ ഫെബ്രുവരി 18ന് തമിഴനാട് ദൗത്യസേന തോക്കിനിരയാക്കി. പുത്തൂരില്‍ ഭാസ്കരനെ കൊന്നതും ഇതേ കടുവയാണെന്ന് സ്ഥിരീകരിച്ചിരുന്നു. 2012 ഡിസംബര്‍ രണ്ടിന് വയനാട്ടിലെ തേലമ്പറ്റയില്‍ സ്വകാര്യ കാപ്പിത്തോട്ടത്തില്‍ ഒരു കടുവയെ വെടിവെച്ചു കൊന്നിരുന്നു.
വയനാട് വന്യജീവി സങ്കേതത്തില്‍ 2013 മാര്‍ച്ചില്‍ നടത്തിയ ക്യാമറ ട്രാപ്പ് സര്‍വേയില്‍ 38 കടുവകളുടെ സാന്നിധ്യം സ്ഥിരീകരിച്ചിരുന്നു.
കാണാതായ വയനാട് തോല്‍പ്പെട്ടി വന്യജീവി സങ്കേതത്തിലെ വാച്ചര്‍ തോല്‍പ്പെട്ടി നെടുന്തണ കക്കേരി കോളനിയിലെ ബസവന്(44)ന്റെ മൃതദേഹം വനത്തിനുള്ളില്‍ അഴുകിയനിലയില്‍ കണ്ടെത്തി.ആനയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടതാകാമെന്നും പിന്നീട് പന്നിയോ കടുവയോ മൃതദേഹാവശിഷ്ടങ്ങള്‍ ഭക്ഷിച്ചാതാകാമെന്നുമാണ് വനം വകുപ്പ് ഉദ്യോഗസ്ഥരുടെ നിഗമനം. ശനിയാഴ്ച്ച പുലര്‍ച്ചെ തവിഞ്ഞാല്‍ 43 ല്‍ കടുവ രണ്ട് പോത്തുകുട്ടികളെ കടിച്ചുകൊന്നു. ഒരാഴ്ച്ചയായി പ്രദേശത്ത് കടുവ ജില്ലയുടെ പല ഭാഗത്തും കടുവകളുടെ സാന്നിദ്ധ്യം സ്ഥിരീകരിച്ചിട്ടുണ്ട്. ഇത് വനയാട്ടുകാരെയാകെ ഭീതിയിലാഴ്ത്തിയിരിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: