കണ്ണൂര്‍: ഭൂരഹിതരായ ആദിവാസികള്‍ക്കുള്ള ഭൂമി വിതരണം പ്രഖ്യാപനങ്ങളില്‍ ഒതുങ്ങുന്നു. സര്‍ക്കാര്‍ കൊട്ടിഘോഷിച്ച് നടപ്പാക്കിയ ‘ആശിക്കും ഭൂമി ആദിവാസിക്ക് സ്വന്തം’ പദ്ധതി പ്രഹസനം മാത്രം. യുഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്ന് നാല് വര്‍ഷം പിന്നിടുമ്പോഴും സംസ്ഥാനത്ത് ‘ആശിക്കും ഭൂമി ആദിവാസിക്ക് സ്വന്തം’ പദ്ധതി പ്രകാരം വിതരണം ചെയ്തത് 183.901 ഏക്കര്‍ ഭൂമിമാത്രം. 2014ല്‍ പട്ടികവര്‍ഗ്ഗ വകുപ്പ് ശേഖരിച്ച കണക്ക് പ്രകാരം 10517 ഭൂരഹിത ആദിവാസി കുടുംബങ്ങള്‍ സംസ്ഥാനത്തുണ്ട്. ഇതില്‍ 524 കുടുംബങ്ങള്‍ക്ക് മാത്രമാണ് പദ്ധതി വഴി സര്‍ക്കാര്‍ ഭൂമി നല്‍കിയത്.
ആദിവാസികള്‍ക്കിടയില്‍ പോഷകാഹാരക്കുറവും പട്ടിണിയും മൂലം ഏറ്റവുമധികം ദുരിതമനുഭവിക്കുന്ന അട്ടപ്പാടിയില്‍ വിതരണം ചെയ്തത് ഒരേക്കര്‍ ഭൂമിയാണ്. ഭൂമി അന്യാധീനപ്പെട്ട ആദിവാസികള്‍ക്ക് വിതരണം ചെയ്യുന്നതിനായി സുപ്രീംകോടതിയും കേന്ദ്രസര്‍ക്കാരും അംഗീകരിച്ച 7693 ഹെക്ടര്‍ സ്ഥലമുള്ളതില്‍ 183.901 ഏക്കര്‍ സ്ഥലമാണ് ആദിവാസികള്‍ക്ക് നല്‍കിയിരിക്കുന്നത്. ഈ പദ്ധതിപ്രകാരം ഓരോ ആദിവാസി കുടുംബത്തിനും 10 ലക്ഷം രൂപയോ തുല്യമായ സ്ഥലമോ നല്‍കുമെന്നായിരുന്നു സര്‍ക്കാരിന്റെ പ്രഖ്യാപനം.
പതിച്ചുനല്‍കിയ ഭൂമിപോലും വാസയോഗ്യമല്ലെന്ന ആക്ഷേപവും നിലനില്‍ക്കുന്നുണ്ട്. ‘ആശിക്കും ഭൂമി’ എന്ന പേരുമാത്രമാണ് പദ്ധതിക്കുള്ളത്. വാസയോഗ്യമല്ലാത്തതും കൃഷിചെയ്യാന്‍ സാധിക്കാത്തതും വഴി സൗകര്യമില്ലാത്തതും കാട്ടനശല്യമുള്ളതുമായ സ്ഥലങ്ങളാണ് പദ്ധതിപ്രകാരം വിതരണം ചെയ്തതില്‍ പലതും. ഉദ്യോഗസ്ഥരും പ്രാദേശിക ജനപ്രതിനിധികളും രാഷ്ട്രീയ നേതാക്കളും ഒത്തുചേര്‍ന്നുള്ള കൂട്ടുകച്ചവടമായിരുന്നു ഇതിനുപിന്നില്‍.
വാസയോഗ്യമല്ലാത്തതിനാല്‍ വയനാട്ടിലടക്കം വിതരണം ചെയ്ത ഭൂമി ഏറ്റെടുക്കാന്‍ പല കുടുംബങ്ങളും തയ്യാറായിട്ടില്ല.
ഭൂരഹിതര്‍ക്ക് ഭൂമിലഭ്യമാക്കുന്നതിനായി പട്ടികവര്‍ഗ്ഗ വികസന വകുപ്പിന്റെ ടിആര്‍ഡിഎം, വനാവകാശ നിയമം, ആശിക്കുന്ന ഭൂമി ആദിവാസിക്ക് സ്വന്തം എന്നീ പദ്ധതികളും റവന്യൂ വകുപ്പിന്റെ കെഎസ്ടി ആക്ട്, ഭൂരഹിത കേരളം പദ്ധതികളുമാണുള്ളത്. സുപ്രീം കോടതി അംഗീകരിച്ച ഭൂമിയില്‍ നിന്നും വാസയോഗ്യമായവ കണ്ടെത്തുന്നതിനായി കളക്ടര്‍ ചെയര്‍മാനും പ്രോജക്ട് ഓഫീസര്‍/ടിഡിഒ കണ്‍വീനറും ഡിഎഫ്ഒയും, ആദിവാസി സംഘടനകളിലെ ഓരോ പ്രതിനിധികളും ഉള്‍പ്പെടുന്ന സമിതിയെ സര്‍ക്കാര്‍ നിയമിച്ചിരുന്നു. സമിതി അട്ടപ്പാടിയില്‍ 2600 ഏക്കര്‍ ഭൂമി കണ്ടെത്തുകയും സര്‍വ്വേ നടപടികള്‍ക്കായി 39 ലക്ഷം രൂപ പട്ടികവര്‍ഗ്ഗ വികസന വകുപ്പ് പാലക്കാട് സബ്കളക്ടര്‍ക്ക് അനുവദിക്കുകയും ചെയ്തെങ്കിലും ഭൂമി വിതരണത്തിനുള്ള നടപടിയായിട്ടില്ല.
ആദിവാസികളുടെ പുനരധിവാസ പദ്ധതികള്‍ക്കായി അനുവദിച്ച കളക്ടര്‍ ഫണ്ട് ഉപയോഗിച്ച് വയനാട്ടില്‍ 107.6 ഏക്കര്‍ ഭൂമി കണ്ടെത്തിയെങ്കിലും വിതരണം ചെയ്തിട്ടില്ല. ആറളം ഫാമില്‍ ആദിവാസി പുനരധിവാസത്തിനായി ഏറ്റെടുത്ത ഭൂമിയില്‍ 2000 ഏക്കറില്‍ സ്വകാര്യവ്യക്തികള്‍ പൈനാപ്പിള്‍ കൃഷി നടത്തിവരികയാണ്. മുത്തങ്ങ സമരത്തില്‍ കുടിയിറക്കപ്പെട്ട 447 കുടുംബങ്ങളെ പുനരധിവസിപ്പിക്കുമെന്ന് പറഞ്ഞിരുന്നെങ്കിലും മുത്തങ്ങസമരം നടന്ന് ദശാബ്ദം പിന്നിട്ടിട്ടും നടപടിയായില്ല. കെഎസ്ടി ആക്ട് പ്രകാരം സംസ്ഥാനത്ത് റവന്യൂവകുപ്പ് മുഖേന പാലക്കാട്, വയനാട്, തൃശ്ശൂര്‍ ജില്ലകളിലായി കൊടുത്തതാകട്ടെ 785 കുടുംബങ്ങള്‍ക്കായി 611.61 ഏക്കര്‍ ഭൂമി മാത്രം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: