ദൈവത്തിന്റെ സ്വന്തം നാട്ടിലേക്ക് വിശ്വം കീഴടക്കിയ ജനനായകന് പ്രധാനമന്ത്രി നരേന്ദ്രമോദി എത്തുകയാണ്. മലയാളിയുടെ മനസ്സിനെ മാത്രമല്ല, മസ്തിഷ്കത്തെയും സ്വാധീനിക്കാന്‍ ഈ സന്ദര്‍ശനത്തിന് കഴിയുമെന്ന കാര്യത്തില്‍ സംശയമില്ല. കോണ്‍ഗ്രസ്സിലെ ക്രൈസ്തവവത്കരണത്തിനെതിരെ മന്നത്ത് പത്മനാഭന്റെയും ആര്. ശങ്കറിന്റെയും നേതൃത്വത്തില്‍ രൂപംകൊണ്ട ഹിന്ദുമഹാമണ്ഡലത്തിന്റെ പ്രഥമ സമ്മേളനം ചരിത്രത്തിലെ നിര്‍ണ്ണായകമായ വഴിത്തിരിവായിരുന്നു. അത് നടന്നത് കൊല്ലത്തായിരുന്നു.
കേരളം നെഞ്ചേറ്റേണ്ടിയിരുന്ന ഈ മുന്നേറ്റത്തെ തല്ലിക്കെടുത്താന്‍ കോണ്‍ഗ്രസ്സ് ശ്രമിക്കുകയും നിര്‍ഭാഗ്യവശാല്‍ വിജയിക്കുകയും ചെയ്തു. ഹിന്ദുഐക്യവും ഹിന്ദു സമൂഹത്തിന്റെ നവോത്ഥാനവും മാത്രം ലക്ഷ്യമാക്കി നിസ്വാര്‍ത്ഥമായി പ്രവര്‍ത്തിക്കുന്ന ഒരു സംഘടനയുടെ ചാലകശക്തി അന്ന് ഹിന്ദുമണ്ഡലത്തിനുണ്ടായിരുന്നില്ല എന്നതാണ് ഇത് തകരാന്‍ കാരണമായത്. ഈ ലക്ഷ്യം മുന്‍നിര്‍ത്തി പ്രവര്‍ത്തിക്കുന്ന സംഘപരിവാര്‍ ഹിന്ദുമഹാമണ്ഡലത്തിന്റെ ഭാഗഭാക്കായിരുന്നെങ്കില് കേരളത്തിന്റെ വര്‍ത്തമാനകാല രാഷ്ട്രീയം ഇതാകുമായിരുന്നില്ല. ഇരുട്ടുകൊണ്ട് ഒരിക്കലും പ്രകാശത്തെ തടയാന്‍ കഴിയില്ലല്ലോ. കോണ്‍ഗ്രസ്സ് തല്ലിക്കെടുത്തിയെങ്കിലും ഹിന്ദുമഹാമണ്ഡലം സൃഷ്ടിച്ച ഹൈന്ദവരാഷ്ട്രീയത്തിന്റെ നവോത്ഥാന തേജസ്സ് മങ്ങാതെ, മറയാതെ ന്യൂനപക്ഷ പ്രീണനത്തിന്റെ ചാരത്തില്‍ മൂടിക്കിടന്നിരുന്നു എന്നതാണ് യാഥാര്‍ത്ഥ്യം. ചാരംമാറ്റി പ്രകാശം വീണ്ടെടുത്തുകൊണ്ടിരിക്കുന്നു എന്നതാണ് വര്‍ത്തമാനകാല രാഷ്ട്രീയത്തിന്റെ പ്രസക്തി.
ചലനാത്മകമായ സമൂഹം ഓര്‍മ്മയുടെ നൈരന്തര്യവുമായി മുന്നേറുമ്പോള്‍ സാഹചര്യവും സന്ദര്‍ഭവും നിയതിയുടെ തീരുമാനത്താല്‍ നിശ്ചയിക്കപ്പെടുകയും ഭാവിയുടെ സ്പന്ദനമായി രൂപാന്തരം പ്രാപിക്കുകയും ചെയ്യുക എന്നത് സ്വാഭാവികമാണ്. ആര്. ശങ്കറിന്റെ പ്രതിമ അനാച്ഛാദനം നരേന്ദ്രമോദിയുടെ കൈകളാല്‍ കൊല്ലത്തുവെച്ച് എസ്എന്‍ഡിപിയോഗത്തിന്റെ നേതൃത്വത്തില്‍ നടക്കുന്നതും സമത്വമുന്നേറ്റയാത്ര സംഘടിപ്പിക്കപ്പെട്ടതും അവര്‍ണ-സവര്ണവ്യത്യാസം ഇല്ലാതെ ജനസഞ്ചയം അണിനിരന്നതും പിന്നാക്കരാഷ്ട്രീയത്തിന്റെ ശബ്ദവും കേരള സമൂഹത്തിന്റെ പ്രതീക്ഷയുമായി കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ബിജെപി സൃഷ്ടിച്ച മുന്നേറ്റവും ഒരേ കാലത്തിന്റെ സന്ദേശമായി മാറി എന്നത് യാദൃശ്ചികമാണെങ്കില്‍പോലും അത് ചരിത്രപരമായ ദൗത്യനിര്‍വ്വഹണത്തിന്റെ നിര്‍ണ്ണായകമായ ഭാഗധേയത്വത്തിലേക്കാണ് വിരല്‍ചൂണ്ടുന്നത്.
പ്രധാനമന്ത്രിയുടെ കേരളസന്ദര്‍ശനത്തിന് മറ്റൊരു പ്രത്യേകത കൂടിയുണ്ട്. മനംമയക്കുന്ന മുദ്രാവാക്യങ്ങളില്‍ പ്രതീക്ഷയര്‍പ്പിച്ച് നിരാശരായി മറുനാട്ടിലേക്ക് വണ്ടികയറുന്ന യുവത്വത്തിന്റെ നാടാണ് കേരളം. ഇടതും വലതും മാറിമാറി ഭരിച്ച് നട്ടെല്ലൊടിച്ച കേരളത്തെ സഹായിക്കാന്‍ കേന്ദ്രം ഭരിച്ച കോണ്‍ഗ്രസ്സ് സര്‍ക്കാരുകള്‍ തയ്യാറായിട്ടില്ല. കേന്ദ്രവും കേരളവും ഒരുമിച്ച് കോണ്‍ഗ്രസ്സ് ഭരിച്ചു. ഇടതും വലതും ഒരുമിച്ച് കേന്ദ്രം ഭരിച്ചു. കേരളത്തിനു മാത്രം ഒന്നും കിട്ടിയില്ല. വികസനസ്വപ്നങ്ങളുമായി വേഴാമ്പലിനെപ്പോലെ മലയാളി കാത്തിരിക്കാന്‍ തുടങ്ങിയിട്ട് വര്‍ഷങ്ങളേറെയായി. അയല്‍സംസ്ഥാനങ്ങള്‍ പടിപടിയായി അഭിവൃദ്ധി പ്രാപിക്കുമ്പോഴും മാലിന്യക്കൂമ്പാരത്തില്‍ ഭക്ഷണം തപ്പുകയാണ് കേരളത്തിലെ പാര്‍ശ്വവത്കരിക്കപ്പെട്ട സമൂഹം.
കോണ്‍ഗ്രസ്സ് പ്രധാനമന്ത്രിമാരായിരുന്നവര്‍ കേരളത്തില്‍ വന്ന് മതേതരത്വത്തിന്റെ ഗിരിപ്രഭാഷണം നടത്തി മടങ്ങുകയായിരുന്നു പതിവ് പരിപാടി. ഇതില്‍നിന്നു വ്യത്യസ്തമാകുന്നു പ്രധാനമന്ത്രിയായുള്ള നരേന്ദ്രമോദിയുടെ ആദ്യസന്ദര്‍ശനം. സാധാരണ സംസ്ഥാനത്തു നടക്കുന്ന സമ്മേളനങ്ങളിലാണ് കേന്ദ്രസര്‍ക്കാരിന്റെ പാക്കേജുകള്‍ പ്രഖ്യാപിക്കുന്നത്. എന്നാല്‍ കേരളത്തിന്റെ വികസനത്തിന് കൈനിറയെ സമ്മാനിച്ച ശേഷമാണ് പ്രധാനമന്ത്രി എത്തുന്നത്.
കൗശലക്കാരനായ മുഖ്യമന്ത്രി പ്രധാനമന്ത്രി കേരളത്തില്‍ വന്നാല്‍ പദ്ധതികള്‍ പലതും പ്രഖ്യാപിക്കുമെന്ന് മുന്‍കൂട്ടി കണ്ടുകൊണ്ടാണ് മന്ത്രിമാരെയും കൂട്ടി ദല്‍ഹിക്കു പറന്നത്. ഉമ്മന്‍ചാണ്ടിയുടെ കൗശലം നന്നായി മനസ്സിലാക്കിയ മോദി ഒരു പരിഭവവുമില്ലാതെ ചോദിച്ചതെല്ലാം നല്കി സന്തോഷിപ്പിച്ചിട്ടാണ് മുഖ്യമന്ത്രിയെ മടക്കിയത്. കഴിഞ്ഞ ഒന്നര വര്‍ഷത്തിനുള്ളില്‍ മറ്റൊരു പ്രധാനമന്ത്രിയും നല്‍കാത്ത സഹായങ്ങള്‍ ഇതിനകം തന്നെ കേരളത്തിന് നല്‍കിക്കഴിഞ്ഞു. ആസൂത്രണവിഹിതം വര്‍ദ്ധിപ്പിച്ചതും ചുവപ്പുനാടയില്‍ കുരുങ്ങിക്കിടന്ന വിഴിഞ്ഞം പദ്ധതി പ്രാവര്‍ത്തികമാക്കിയതും. ഹൈവേകളും ഡബ്ലിങ്ങ് അടക്കമുള്ള റെയില്‍വേ വികസനവും പ്രവര്ത്തനപഥത്തിലെത്തിക്കഴിഞ്ഞതും എടുത്തുപറയേണ്ടതാണ്.
കേരളത്തിന്റെ ലക്ഷംവീട് പദ്ധതിയെ കേന്ദ്രത്തിന്റെ എല്ലാവര്ക്കും ഭവനമെന്ന പ്രധാനമന്ത്രിയുടെ സ്വപ്നപദ്ധതിയില്‍ ഉള്‍പ്പെടുത്തിയതും സബര്‍ബന്‍ റെയില്‍ കമ്പനി തുടങ്ങാന്‍ നിശ്ചയിച്ചതും, ഒരു സ്മാര്‍ട്ട് സിറ്റി ഉള്‍പ്പെടുത്തി നഗരവികസനത്തിന് 580 കോടി വകയിരുത്തിയതും അമൃതനഗരം പദ്ധതിയില്‍ കേരളത്തിലെ ഏഴ് നഗരങ്ങളെ ഉള്‍പ്പെടുത്തിയതും, എഫ്എസിടിക്ക് 1000 കോടി നല്കാന് തയ്യാറായതുമടക്കം കേന്ദ്രസര്‍ക്കാരിന്റെ എത്രയോ സഹായങ്ങള്‍ കേരളത്തിന് ലഭിച്ചുകഴിഞ്ഞു.
ഏറ്റവും സ്വാഗതാര്‍ഹമായ പ്രഖ്യാപനമാണ് അനാഥരായ 70000 കുട്ടികള്‍ക്ക് സമൂഹ്യനീതി ഉറപ്പാക്കാനുള്ള കര്‍മ്മപരിപാടിക്കുള്ള കേന്ദ്രത്തിന്റെ പിന്തുണ. മലയാളി കാലങ്ങളായി ആവശ്യപ്പെട്ടിരുന്ന പുതിയ അണക്കെട്ടിന്റെ കാര്യത്തില്‍ അനുഭാവപൂര്‍ണ്ണമായ കേന്ദ്രസര്‍ക്കാരിന്റെ നിലപാട് എടുത്തുപറയേണ്ടതാണ്. കാലങ്ങളായി മുല്ലപ്പെരിയാറില്‍നിന്നും വെള്ളവും വൈദ്യുതിയും തട്ടിക്കൊണ്ടുപോകുന്ന തമിഴ്നാട് സര്‍ക്കാര്‍ കേരളത്തിന്റെ അണക്കെട്ട് നിര്‍മ്മാണത്തിനെ പല്ലും നഖവും ഉപയോഗിച്ച് എതിര്‍ക്കുമ്പോള്‍ കോണ്‍ഗ്രസ്സിന്റെ കേന്ദ്രസര്‍ക്കാരുകള്‍ തമിഴ്നാടിനെ പിന്തുണയ്ക്കുകയായിരുന്നു പതിവ്. ഇതില്‍നിന്നും വ്യത്യസ്തമായി കേരളത്തിന് പുതിയ അണക്കെട്ട് എന്ന സ്വപ്നം സാക്ഷാത്കരിക്കാന്‍ ഇനി കാലതാമസമുണ്ടാകാന്‍ ഇടയില്ല.
സഹ്യപര്വ്വതത്തിനിപ്പുറം ബിജെപിയെ വളര്‍ത്തില്ലെന്ന പരസ്പര ധാരണയോടെ നരേന്ദ്രമോദിയെ തകര്‍ക്കാനും താറടിക്കാനും ഇടതുവലതു മുന്നണികള്‍ ചെയ്യുന്ന ഹീനവും കൊടിയ വിഷംനിറഞ്ഞതുമായ അപവാദപ്രചാരണങ്ങള്‍ കേരളത്തിലെ നിത്യസംഭവമാണ്. പ്രധാനമന്ത്രിയുടെ കേരള സന്ദര്‍ശനത്തിന്റെ നിറംകെടുത്താനുള്ള പുതിയ പ്രചാരണവും വിലാപവുമാണ് മുഖ്യമന്ത്രിയെ ആര്. ശങ്കറുടെ പ്രതിമ അനാച്ഛാദനത്തില്നിന്നും മാറ്റിനിര്‍ത്തി എന്ന ആരോപണം. നരേന്ദ്രമോദി മുഖ്യമന്ത്രിയായി ശിവഗിരിയിലെത്തിയപ്പോഴും കൊച്ചിയില്‍ കായല്‍ സമ്മേളനത്തിന്റെ വാര്‍ഷികം നടന്നപ്പോഴും മോദിയെ ബഹിഷ്കരിച്ച ഇടതുവലതു മുന്നണികളാണ് ഇപ്പോള്‍ ആരോപണം ഉന്നയിക്കുന്നത്. വാജ്പേയി പ്രധാനമന്ത്രിയായി കുടുംബശ്രീ സമ്മേളനം ഉദ്ഘാടനം ചെയ്യാന്‍ മലപ്പുറത്തെത്തിയപ്പോള്‍ പ്രധാനമന്ത്രിയെ ബഹിഷ്കരിച്ച സിപിഎം മുഖ്യമന്ത്രിയെ മലയാളി ഈ ആരോപണത്തിനിടയില്‍ ഓര്‍ക്കാതിരിക്കാന്‍ ഇടയില്ല.
പ്രധാനമന്ത്രി മോദി ആരോടും പരിഭവമില്ലാതെ മലയാളിയുടെ നന്മയെ മാത്രം ലക്ഷ്യമാക്കി സ്നേഹപൂര്‍വ്വമാണ് കേരളത്തിലെത്തുന്നത്. ആര്. ശങ്കറിന്റെ പ്രതിമ അനാച്ഛാദന ചടങ്ങും തൃശൂരിലെ സമ്മേളനവും കാലഘട്ടത്തിന്റെ ചരിത്രപരമായ ദൗത്യനിര്‍വ്വഹണത്തിന്റെ ഭാഗമായി മാറുന്ന സമ്മേളനങ്ങളാവുമെന്നതില് സംശയമില്ല. ഇടതു-വലതു മുന്നണികളുടെ ചവിട്ടും തൊഴിയുംകൊണ്ട് തുപ്പല്കോളാമ്പികളായി മാറിയ കേരളത്തിലെ പാര്‍ശ്വവത്കരിക്കപ്പെട്ട പിന്നോക്കവിഭാഗക്കാരുടെ ഉണര്‍ത്തുപാട്ടിന്റെ വേദിയായി ഈ സന്ദര്‍ശനം മാറുകയാണ്. പ്രധാനമന്ത്രിയായ ശേഷം സ്നേഹപൂര്‍വ്വം കേരളത്തിലെത്തുന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയെ നന്ദിപൂര്‍വ്വം സ്വീകരിക്കുക എന്നത് മലയാളിയുടെ കടമയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: