കണ്ണൂര്‍: ജീവനക്കാരുടെ എണ്ണ കൂടുതലിനു പുറമെ കടബാധ്യതയും പരിയാരം മെഡിക്കല്‍ കോളേജ് സര്‍ക്കാര്‍ ഏറ്റെടുക്കലിനുളള സാധ്യത മങ്ങുന്നു. ആവശ്യത്തിന്റെ ഇരട്ടിയിലധികം വരുന്ന ജീവനക്കാരുടെ ബാധ്യതയും സാമ്പത്തിക ബാധ്യതയും ഏറ്റെടുക്കുന്നതിലുള്ള ആശങ്ക ധനവകുപ്പ് സര്‍ക്കാരിനെ അറിയിച്ചതോടെയാണ് ഏറ്റെടുക്കലിനുളള സാധ്യതയില്ലാതായിരിക്കുന്നത്.
ആയിരം ജീവനക്കാര്‍ വേണ്ടിടത്ത് 1800 ജീവനക്കാര്‍ ഇവിടെ ജോലി ചെയ്യുന്നുണ്ടെന്നും അധികമുളളവരില് മുക്കാല്‍ ഭാഗവും പാര്‍ട്ടി സ്വാധീനം ഉപയോഗിച്ച് മാനദണ്ഡങ്ങള്‍ ലംഘിച്ച് അനധികൃതമായി ജോലി തേടിയവരാണെന്ന് ഏറ്റെടുക്കലിനായി നടത്തിയ അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്. ജീവനക്കാരില്‍ ഒരു വിഭാഗം മതിയായ യോഗ്യതയോ, പരിചയമോ ഇല്ലാത്തവരും കരാര്‍ അടിസ്ഥാനത്തില്‍ നിയമിക്കുകയും പിന്നീട് സ്ഥിര നിയമനം ലഭിക്കുകയും ചെയ്തവരാണ്. സര്‍ക്കാര്‍ സ്ഥാപനത്തിലേക്കാവശ്യമായ യോഗ്യതകളുളളവര്‍ ഉയര്‍ന്ന തസ്തികകളില്‍ മാത്രമാണുള്ളത്. അതുകൊണ്ടു തന്നെ ‘ഭൂരിഭാഗം ജീവനക്കാരെയും ഒഴിവാക്കുകയോ തരം താഴ്ത്തുകയോ ചെയ്തുകൊണ്ടേ സ്ഥാപനം ഏറ്റെടുക്കാനാകൂ എന്ന നിലപാടിലാണ് ആരോഗ്യ വകുപ്പും ധനവകുപ്പും എന്നറിയുന്നു.
മാത്രമല്ല വായ്പയും അതിന്റെ പലിശയും മാത്രമായി 784 കോടിയുടെ ബാധ്യതയുണ്ട്. ഇതിനുപുറമെ സ്ഥിരനിക്ഷേപം, ജീവനക്കാരുടെ ഗ്രാറ്റിവിറ്റി എന്നീ ഇനത്തിലുള്ള ബാധ്യത 23 കോടിരൂപ വേറെയുമുണ്ട്. പരിയാരം സഹകരണ സംഘവും അക്കാദമി ഓഫ് മെഡിക്കല്‍ എഡ്യുക്കേഷനും രണ്ടും രണ്ടുരീതിയിലാണ് പ്രവര്‍ത്തിക്കുന്നത്. ഇവതമ്മിലുള്ള സാമ്പത്തിക ഇടപാടുകളും കൃത്യമല്ല. അതിനാല്‍, 1174 കോടിയുടെ ആസ്തിയുള്ള പരിയാരം മെഡിക്കല്‍ കോളേജിന് ഏകദേശം 1230 കോടിയുടെ ബാധ്യതയാണ് കണക്കാക്കിയിട്ടുള്ളത്.
എറണാകുളം ജില്ലാ സഹകരണബാങ്ക്, സംസ്ഥാന സഹകരണബാങ്ക്, സഹകരണവകുപ്പ്, ആരോഗ്യവകുപ്പ്, ഹഡ്കോ എന്നിവയില്‍നിന്നാണ് പരിയാരം മെഡിക്കല്‍ കോളേജ് വായ്പ എടുത്തിട്ടുള്ളത്. ഇതിനുപുറമെ സര്‍ക്കാര്‍ ഓഹരിയിലുള്ള പിഴപ്പലിശ വേറെയുമുണ്ട്. ബാധ്യതകള്‍ മുഴുവന്‍ ഏറ്റെടുക്കേണ്ടി വരുന്നത് സര്‍ക്കാറിന് കടുത്ത ബാധ്യതയുണ്ടാക്കുമെന്നതാണ് ഏറ്റെടുക്കുന്നതില്‍ നിന്നും ധനവകുപ്പിനേയും സര്‍ക്കാറിനേയും പിന്തിരിപ്പിക്കുന്നത്.
എല്ലാ ജില്ലകളിലും ഗവ.മെഡിക്കല്‍ കോളേജ് എന്ന് സര്‍ക്കാരിന്റെ പ്രഖ്യാപനത്തിന്റെ ഭാഗമായിരുന്നു കണ്ണൂരില്‍ പരിയാരം ഏറ്റെടുത്ത് ഗവ.മെഡിക്കല്‍ കോളേജാക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിരുന്നത്്. എന്നാല്‍ പ്രഖ്യാപനം നടപ്പാക്കാനാവാതെ യുഡിഎഫ് സര്‍ക്കാര്‍ പ്രതിസന്ധിയിലായിരിക്കുകയാണ്. വകുപ്പുമേധാവികളുടെ റിപ്പോര്‍ട്ടും ധനവകുപ്പിന്റെ വിശദീകരണവും ഉള്‍പ്പെട്ട ഏറ്റെടുക്കല്‍ സംബന്ധിച്ച ഫയല്‍ കഴിഞ്ഞ മന്ത്രിസഭായോഗത്തില്‍ പരിഗണനയ്ക്ക് വന്നിരുന്നു. എന്നാല്‍ ഈ റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തില്‍ മാത്രം തീരുമാനമെടുക്കാന്‍ കഴിയാതെ വന്നതോടെ പരിയാരം ഏറ്റെടുക്കുന്നത് സംബന്ധിച്ചുള്ള വിഷയം മാറ്റിവെച്ചു.
അതേസമയം കോളേജ് ഒരു വര്‍ഷം മുമ്പ് സര്‍ക്കാര്‍ ഏറ്റെടുക്കുമെന്ന് പ്രഖ്യാപിച്ചിട്ടും നാളിതുവരെ ഏറ്റെടുക്കാന്‍ യാതൊരു നടപടിയും സ്വീകരിക്കാത്ത ആരോഗ്യ വകുപ്പിനും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കുമെതിരെ യുഡിഎഫിനകത്ത് കണ്ണൂരില്‍ ശക്തമായ പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: