പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വിദേശയാത്രകൊണ്ട് എന്തുനേടി എന്ന് ചോദിക്കാന്‍ രാഷ്ട്രീയ പ്രതിയോഗികള്‍ക്ക് ഉത്സാഹമാണ്. എന്നാല്‍ വിദേശയാത്രകൊണ്ടും രാഷ്ട്രത്തലവന്മാരുമായുള്ള സൗഹൃദം കൊണ്ടും രാജ്യത്തിനുണ്ടാകുന്ന നേട്ടങ്ങള്‍ വിമര്ശനവീരന്മാര് കാണുന്നുണ്ടോ? കേള്‍ക്കുന്നുണ്ടോ? നരേന്ദ്രമോദിയുടെ കോട്ടിന്റെയും സൂട്ടിന്റെയും കുറ്റവും കുറവും ശ്രദ്ധിക്കുന്നവര്‍ ഏറ്റവും ഒടുവില്‍ ജപ്പാനുമായുണ്ടാക്കിയ കരാറെങ്കിലും കണ്ണുതുറന്ന് കാണണം. ഭാരതത്തിന്റെ വികസന കുതിപ്പ് അതിവേഗമാക്കാനുള്ള കരാറിലാണ് ഇരു രാജ്യങ്ങളും ശനിയാഴ്ച ഒപ്പുവച്ചിരിക്കുന്നത്.
ജപ്പാന്റെ സഹായത്തോടെ 98,000കോടി രൂപ ചെലവില്‍ ബുള്ളറ്റ് ട്രെയിന്‍ സര്‍വ്വീസ് ആരംഭിക്കാനുള്ള കരാറാണ് ഒന്ന്. ഐക്യരാഷ്ട്രസഭയുടെ രക്ഷാസമിതിയിലെ സ്ഥിരാംഗത്വത്തിന് ഭാരതത്തിനുള്ള പിന്തുണ ജപ്പാന് പ്രഖ്യാപിച്ചിരിക്കുന്നു. സിവില്‍ ആണവകരാര്‍ ഒപ്പിട്ടതാണ് മറ്റൊരു നേട്ടം. ഇതുവഴി വാണിജ്യ, ഊര്‍ജ്ജ മേഖലകളിലെ സഹകരണം മാത്രമല്ല യാഥാര്‍ത്ഥ്യമായത്. ഇരുരാജ്യങ്ങളും തമ്മിലുള്ള പരസ്പര വിശ്വാസവും സമാധാനവും സുരക്ഷിതത്വവുമുള്ള ലോകത്തിനുവേണ്ടിയുള്ള തന്ത്രപരമായ പങ്കാളിത്തം കൂടിയാണ്.
രാജ്യത്തിന്റെ സാമ്പത്തിക തലസ്ഥാനമാണ് മുംബൈ. ഇതിനെ അതിവേഗം വളരുന്ന ഗുജറാത്ത് തലസ്ഥാന നഗരമായ അഹമ്മദാബാദുമായി ബന്ധിപ്പിക്കുന്ന പദ്ധതി ഒരു ചൂണ്ടുപലകയാണ്. 505 കിലോമീറ്റര്‍ ദൂരം 8മണിക്കൂറില്‍ നിന്നും 3 മണിക്കൂറായി ബുള്ളറ്റ് ട്രെയിന്‍ വരുന്നതോടെ കുറയും. പ്രതിദിനം 40000 പേര്‍ക്ക് സഞ്ചരിക്കാന്‍ കഴിയുന്നതാണ് ഈ അതിവേഗ വണ്ടി. പദ്ധതി ചെലവിന്റെ 80ശതമാനവും ജപ്പാന് വായ്പ നല്‍കും. അന്‍പത് വര്‍ഷംകൊണ്ട് തിരിച്ചടച്ചാല്‍ മതി. പലിശ 0.1 ശതമാനം മാത്രം. 16-ാം വര്‍ഷം മുതല്‍ തിരിച്ചടച്ചാല്‍ മതി എന്ന പ്രത്യേകതയും ഈ വായ്പയ്ക്കുണ്ട്.
വേഗത്തിനും വിശ്വാസ്യതയ്ക്കും സുരക്ഷിതത്വത്തിനും പേരെടുത്ത ജപ്പാനിലെ അതിവേഗ ട്രെയിന്‍ പദ്ധതിയായ ഷിന്‍കാന്‍ സെന്നിനെ ഭാരതത്തില്‍ അവതരിപ്പിക്കുന്നതു ചരിത്രപരമായ നടപടിയാണെന്ന് വിലയിരുത്തപ്പെടുന്നു. രാജ്യത്ത് ബുള്ളറ്റ് ട്രെയിന്‍ ശൃംഖല വികസിപ്പിക്കുന്നത് നരേന്ദ്രമോദിയുടെ തെരഞ്ഞെടുപ്പ് വാഗ്ദാനമായിരുന്നു. ജപ്പാന് രാജ്യാന്തര സഹകരണ ഏജന്‍സി (ജൈക്ക) കഴിഞ്ഞ ജൂലൈയില്‍ നല്കിയ സാധ്യതാപഠന റിപ്പോര്‍ട്ടാണ് കേന്ദ്രസര്‍ക്കാര്‍ അംഗീകരിച്ചത്. പദ്ധതിയുടെ സാങ്കേതിക, നിയമ, സുരക്ഷാ വശങ്ങള് തുടങ്ങിയ കൂടുതല്‍ പഠനങ്ങള്‍ ജൈക്ക ഇപ്പോള്‍ നടത്തുന്നുണ്ട്. ജെആര്‍ ഈസ്റ്റ് കാവസാക്കി ഹെവി ഇന്‍ഡസ്ട്രീസ്, ഹിറ്റാച്ചി എന്നീ കമ്പനികളുടെ കൂട്ടായ്മ പദ്ധതി നിര്‍മാണത്തിനു താല്പര്യമറിയിച്ചേക്കും.
ദല്‍ഹി-മുംബൈ, മുംബൈ- ചെന്നൈ, കൊല്‍ക്കത്ത -ദല്‍ഹി ബുള്ളറ്റ് ട്രെയിന്‍ പദ്ധതികള്‍ക്കു കഴിഞ്ഞ സെപ്തംബറില്‍ സാധ്യതാപഠനം തുടങ്ങിയിട്ടുണ്ട്. ഇവയ്ക്കു പുറമെ ചെന്നൈ കൊല്‍ക്കത്ത, ദല്‍ഹി ചെന്നൈ, മുംബൈ-കൊല്‍ക്കത്ത, ദല്‍ഹി-നാഗ്പൂര്‍ തുടങ്ങിയവയും ആലോചനയിലുണ്ട്. ഭാരതത്തില്‍ ബുള്ളറ്റ് ട്രെയിന്‍ പദ്ധതി നിര്‍മ്മാണ കരാര്‍ ലഭിക്കാന്‍ ജപ്പാനൊപ്പം ചൈനയും മത്സരിക്കുന്നുണ്ട്. ദല്‍ഹി-നാഗ്പൂര്‍ പദ്ധതിയുടെ സാധ്യതാപഠനം ചൈനീസ് സഹകരണത്തോടെയാണ് നടത്തുക. നിലവിലെ റയില്‍ പാളങ്ങളിലെ യാത്രാവേഗം കൂട്ടാനും റയില്‍വേ സര്‍വ്വകലാശാല തുടങ്ങാനും ഭാരതത്തിന് ചൈനീസ് സഹകരണമുണ്ട്. മുംബൈ- അഹമ്മദാബാദ് പദ്ധതിക്കു പുറമെ , റയില്‍വേ മേഖലയില്‍ സുരക്ഷാ സംവിധാനങ്ങള്‍ മെച്ചപ്പെടുത്തുന്നതിനും അറ്റകുറ്റപ്പണികള്‍ക്കു പുതിയ സാങ്കേതിക വിദ്യകള്‍ പ്രയോജനപ്പെടുത്തുന്നതിനും പരിസ്ഥിതിക്കിണങ്ങുന്ന സാങ്കേതിക വിദ്യകള്‍ ഉപയോഗിക്കുന്നതിനുള്ള ഗവേഷണ പഠനങ്ങള്‍ക്കും കരാര്‍ ആയിട്ടുണ്ട്.
ഭാരതവും ജപ്പാനും തമ്മില്‍ പ്രതിരോധ രംഗത്തെ സഹകരണത്തിനും കരാറുകള്‍ ഒപ്പുവെച്ചിട്ടുണ്ട്. പ്രതിരോധ സാങ്കേതിക വിദ്യയുടെ കൈമാറ്റവും സൈനിക വിവരങ്ങളുടെ സംരക്ഷണവും സംബന്ധിച്ചാണ് കരാറുകള്‍. ഇരുരാജ്യങ്ങളും തമ്മില്‍ സുരക്ഷാ മേഖലയിലെ സഹകരണം സംബന്ധിച്ച് നിര്‍ണ്ണായക കരാറുകളാണ് ഒപ്പുവെച്ചതെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു. പ്രതിരോധരംഗത്തെ ഇരുരാജ്യങ്ങളുടേയും ബന്ധം ആഴത്തിലുള്ളതാക്കാനും ഭാരതത്തിന്റെ പ്രതിരോധ നിര്‍മ്മാണ മേഖലയെ ശക്തിപ്പെടുത്താനുമുള്ളതാണ് കരാറുകള്‍. ഇതിനെയാണ് ചില രാഷ്ട്രീയക്കാര്‍ എതിര്‍ക്കുന്നത്. ഭാരതത്തിന്റെ മൂന്നു സൈനിക വിഭാഗങ്ങളും ജപ്പാനുമായി സഹകരണം വര്‍ദ്ധിപ്പിക്കുമെന്നും മലബാര്‍ നാവികാഭ്യാസത്തിലെ ജപ്പാന്റെ പങ്കാളിത്തം സ്ഥിരമാക്കാനും പദ്ധതിയുണ്ട്.
മെയ്ക്ക് ഇന്ത്യയുടെ ഭാഗമായി നമ്മുടെ സ്വന്തം മാരുതി ഇനി ജപ്പാന് റോഡുകള്‍ കയ്യടക്കാന്‍ പോവുകയാണ്. മാരുതിക്ക് പുതുജീവന്‍ വയ്ക്കുകയാണ്. അതിനുള്ള വ്യക്തമായ സൂചന ജപ്പാന് ഭാരത ബിസിനസ്സ് ലീഡേഴ്സ് ഫോറത്തില്‍ പ്രസംഗിക്കവെ പ്രധാനമന്ത്രി നരേന്ദ്രമോദി നല്കി. മാരുതിയുടെ ബലേനോ കാറുകളാണ് ജപ്പാനിലേക്ക് അയയ്ക്കുക. 30000 കാറുകള്‍ ജപ്പാനിലേക്ക് കയറ്റുമതി ചെയ്യുകയാണ് ലക്ഷ്യം. ജനുവരിയില്‍ ഇത് ആരംഭിക്കും. നരേന്ദ്രമോദി ജപ്പാനില്‍ സന്ദര്‍ശനം നടത്തിയപ്പോള്‍ ആവേശകരമായ പ്രതികരണമാണ് അന്നുണ്ടായത്. 3500 കോടി ഡോളര്‍ മെയ്ക്ക് ഇന്‍ ഇന്ത്യ പദ്ധതിയില്‍ നിക്ഷേപിക്കാന്‍ ജപ്പാന് സന്നദ്ധത പ്രകടിപ്പിച്ചിരുന്നു.
ആഗോള മാന്ദ്യത്തിനിടയിലും രാജ്യത്തിന് വികസനകുതിപ്പ് ഇതുവഴിയുണ്ടാകും. അധികാരത്തിലേറി രണ്ടു വര്‍ഷം തികയ്ക്കും മുമ്പ് തന്നെ അറുപത് വര്‍ഷം കോണ്‍ഗ്രസ് ഭരിച്ചതിനെക്കാള്‍ മികച്ച നേട്ടം കൈവരിക്കാന്‍ ഭാരതത്തിനായി. അന്ധത നടിക്കുന്ന പ്രതിപക്ഷം ഇവയൊന്നും അംഗീകരിക്കാന്‍ മനസ്സു വയ്ക്കുന്നില്ലെങ്കില് അവരെ കാര്യബോധമുള്ള ബഹുജനം മൂലയ്ക്കിരുത്തുമെന്ന കാര്യത്തില്‍ സംശയമില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: