കൊച്ചി: കേന്ദ്രസര്‍ക്കാരിന്റെ സ്മാര്‍ട് സിറ്റി പദ്ധതിയുടെ പ്രാഥമിക പട്ടികയില്‍ ഉള്‍പ്പെട്ട കൊച്ചി കോര്‍പ്പറേഷന്റെ വികസന പ്രതീക്ഷകള്‍ക്ക് വിവാദങ്ങള്‍ കരിനിഴല്‍ വീഴ്ത്തുന്നു. കൗണ്‍സിലില്‍ വെക്കാതെയാണ് കേന്ദ്ര നഗരവികസന മന്ത്രാലയത്തിന് ചൊവ്വാഴ്ച സംസ്ഥാനം പദ്ധതിയുടെ ആശയം (കണ്‍സെപ്ട് പ്ലാന്‍) സമര്‍പ്പിക്കുന്നത്. എന്താണ് കേന്ദ്രത്തിന് സമര്‍പ്പിക്കുന്ന റിപ്പോര്‍ട്ടിലെന്ന് പദ്ധതി നടപ്പിലാക്കുന്ന കോര്‍പ്പറേഷനിലെ ജനപ്രതിനിധികള്‍ക്ക് അറിയില്ലെന്നതാണ് വാസ്തവം.
തുടക്കം മുതല്‍ സ്മാര്‍ട് സിറ്റി പദ്ധതിയെ ഗൗരവത്തോടെ സമീപിക്കാന്‍ ജനപ്രതിനിധികള്‍ തയ്യാറായില്ല. പദ്ധതിക്ക് അനുകൂലമാണെന്ന് പുറമേക്ക് പറയുന്ന പ്രതിപക്ഷമായ സിപിഎം കിട്ടുന്ന അവസരങ്ങളിലൊക്കെ എതിര്‍ക്കാറാണ് പതിവ്. കഴിഞ്ഞ ഭരണ സമിതിയുടെ കാലത്ത് ഒരിക്കല്‍ പദ്ധതി സംബന്ധിച്ച് കൗണ്‍സിലില്‍ പവര്‍ പോയിന്റ് പ്രസന്റേഷന് നടത്തിയിരുന്നു. പദ്ധതിയെന്താണെന്ന് പോലും തങ്ങള്‍ക്ക് മനസിലായില്ലെന്നാണ് അന്ന് ഭൂരിഭാഗം കൗണ്‍സിലര്‍മാരും തുറന്ന് പറഞ്ഞത്. ഒന്നുമറിയാത്ത ഇതേ കൗണ്‍സിലര്‍മാര്‍ വാര്‍ഡ് സഭ വിളിച്ചുകൂട്ടി ജനങ്ങളില്‍നിന്നും നിര്‍ദ്ദേശങ്ങളും സ്വീകരിച്ചു.
പുതിയ ഭരണസമിതിയുടെ ആദ്യകൗണ്‍സില്‍ യോഗത്തില്‍ നിറയെ സംശയങ്ങളുമായാണ് ജനപ്രതിനിധികള്‍ എത്തിയത്. സംശയങ്ങള്‍ ദൂരീകരിക്കാനാകാതെ കൗണ്‍സില്‍ പിരിയുകയും ചെയ്തു. പിന്നീട് നടന്ന കൗണ്‍സില്‍ യോഗത്തില്‍ സ്മാര്‍ട് സിറ്റി പദ്ധതിയുടെ ലോഗോ മനോരമ പത്രത്തിന്റെ നേതൃത്വത്തില്‍ തയ്യാറാക്കിയത് ബഹളത്തിനിടയാക്കി. തെരഞ്ഞെടുപ്പ് സമയത്ത് ജില്ലാ കളക്ടര്‍ മേയറുടെ ചുമതല വഹിച്ചിരുന്നപ്പോഴായിരുന്നു ലോഗോ തയ്യാറാക്കിയത്. കൗണ്‍സില്‍ ബഹളത്തിനെതിരെ കലക്ടര്‍ രാജമാണിക്യം കോര്‍പ്പറേഷനെതിരെ ആഞ്ഞടിച്ച വിവാദം ഇപ്പോഴും തുടരുകയാണ്. ജില്ലാ കലക്ടറുടെ ചുമതലയിലാണ് പദ്ധതി ഇത്രത്തോളമെങ്കിലും എത്തിക്കാന്‍ സാധിച്ചത്.
ഇതിനിടെ തയ്യാറാക്കിയ കണ്‍സെപ്ട് പ്ലാനില്‍ മാറ്റം വരുത്തണമെന്ന് ചീഫ് സെക്രട്ടറി അധ്യക്ഷനായ ഹൈപവര്‍ കമ്മറ്റി ആവശ്യപ്പെടുകയും ചെയ്തു. ഇതനുസരിച്ചുള്ള മാറ്റങ്ങള്‍ വരുത്തുകയാണിപ്പോള്‍. ഏതാണ്ട് ആറോളം ഡിവിഷനുകള്‍ മാത്രമാണ് ഇപ്പോള്‍ പദ്ധതിയില്‍ ഉള്‍പ്പെടുത്താന്‍ ഉദ്ദേശിക്കുന്നത്. പദ്ധതി എന്തെന്നറിയില്ലെങ്കിലും ആദ്യം കേന്ദ്രത്തില്‍ നിന്നും പണം വരട്ടെ എന്നാട്ടാലോചിക്കാമെന്നാണ് കോര്‍പ്പറേഷന്റെ നിലപാട്. ആദ്യ 20 സ്മാര്‍ട് സിറ്റികളില്‍ ഉള്‍പ്പെടാനുള്ള പരിശ്രമമാണ് ഇപ്പോള്‍ നടക്കുന്നത്. ചൊവ്വാഴ്ചയാണ് റിപ്പോര്‍ട്ട് കേന്ദ്രത്തിന് സമര്‍പ്പിക്കേണ്ടത്.
പദ്ധതിയെക്കുറിച്ച് കൗണ്‍സിലര്‍മാരെ ധരിപ്പിക്കുകയായിരുന്നു ആദ്യം ചെയ്യേണ്ടിയിരുന്നത്. ഇതിന് ശേഷം അവരുടെ തന്നെ നിര്‍ദ്ദേശങ്ങളോടെ കണ്‍സെപ്ട് പ്ലാന്‍ തയ്യാറാക്കാനും സാധിക്കുമായിരുന്നു. ഇപ്പോള്‍ തങ്ങളുടെ ഡിവിഷനുകളില്‍ നടപ്പിലാക്കുന്ന വന്‍ വികസന പദ്ധതിയെക്കുറിച്ച് ഒന്നുമറിയാത്തവരായി മാറി ജനപ്രതിനിധികള്‍. സ്മാര്‍ട് സിറ്റി പദ്ധതി ചര്‍ച്ച ചെയ്യാന്‍ പ്രത്യേക കൗണ്‍സില്‍ യോഗം ഉടന്‍ വിളിക്കുമെന്ന് മേയര്‍ സൗമിനി ജയിന് ജന്മഭൂമിയോട് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: