ന്യൂദല്‍ഹി: ടെന്നീസ് ഇതിഹാസങ്ങളുടെ പോരില്‍ റാഫേല്‍ നദാലിന് ജയം. ഇന്റര്‍നാഷണല്‍ ടെന്നീസ് പ്രീമിയര്‍ ലീഗിന്റെ (ഐപിടിഎല്‍) ഭാഗമായുള്ള പോരാട്ടത്തിലാണ് റാഫേല്‍ നദാല്‍ സ്വിസ് മാസ്റ്റര്‍ റോജര്‍ ഫെഡററെ കീഴടക്കിയത്, സ്കോര്‍: 6-5. ഒരു സെറ്റ് മത്സരമാണ് ഐപിടിഎല്ലിലുള്ളത്. ഒപ്പത്തിനൊപ്പമുള്ള പോരാട്ടത്തിലാണ് ഇന്ത്യന്‍ എയ്സിനു വേണ്ടി ഇറങ്ങിയ നദാല്‍ യുഎഇ റോയല്‍സ് ജഴ്സിയണിഞ്ഞ ഫെഡററെ മറികടന്നത്.
മത്സരം 30-19ന് ഇന്ത്യന്‍ എയ്സ് സ്വന്തമാക്കി. മിക്സഡ് ഡബിള്‍സ്, വനിതാ സിംഗിള്‍സ്, പുരുഷ ഡബിള്‍സ്, രണ്ട് പുരുഷ സിംഗിള്‍സ് മത്സരങ്ങളില്‍ ആറു പോയിന്റ് വരെ നീളുന്ന ഓരോ സെറ്റ് വീതമാണ് കളിക്കേണ്ടത്. ഇന്ത്യന്‍ എയ്സ് എല്ലാ മത്സരങ്ങളും ജയിച്ചു. മിക്സഡ് ഡബിള്‍സില്‍ രോഹന് ബൊപ്പണ്ണ-സാനിയ മിര്‍സ, വനിതാ സിംഗിള്‍സില്‍ അഗ്നീസ്ക റഡ്വാന്‍സ്ക, ആദ്യ പുരുഷ സിംഗിള്‍സില്‍ ഫാബ്രിസ് സാന്റോറോ, പുരുഷ ഡബിള്‍സില്‍ ബൊപ്പണ്ണ-നദാല്‍ സഖ്യങ്ങള്‍ ഇന്ത്യന്‍ എയ്സിനായി ജയം കണ്ടു.
ന്യൂദല്‍ഹിയില്‍ നടന്ന മൂന്നാം പാദത്തില്‍ കളിച്ച മൂന്നു മത്സരങ്ങളും ഇന്ത്യന്‍ എയ്സിനൊപ്പം നിന്നു. ആദ്യ കളിയില്‍ ഫിലിപ്പീന്‍സ് മാവെറിക്സിനെ 30-12നും, രണ്ടാമത്തേതില്‍ ജപ്പാന് വാരിയേഴ്സിനെ 26-21നും എയ്സ് കീഴടക്കി.
നാലാം പാദം ഇന്നു മുതല്‍ 16 വരെ ദുബായില്‍. 18,19 ദിവസങ്ങളില്‍ സിംഗപ്പൂരില്‍ നടക്കുന്ന അഞ്ചാം പാദത്തോടെ പ്രാഥമിക റൗണ്ട് അവസാനിക്കും. മുന്നിലെത്തിയ രണ്ടു ടീമുകള്‍ 20ന് സിംഗപ്പൂരില്‍ തന്നെ ഫൈനലില്‍ ഏറ്റുമുട്ടും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: