കോട്ടയം: സേവനങ്ങള്‍ വിലകൊടുത്ത് വാങ്ങാന്‍ കഴിയാത്തവരായ ബഹുഭൂരിപക്ഷത്തെ സഹായിക്കാന്‍ നമുക്ക് കഴിയണമെന്ന് ജസ്റ്റിസ് കെ.ടി. തോമസ്. ദേശീയ സേവാഭാരതിയുടെ സംസ്ഥാന പ്രതിനിധി സമ്മേളനം കോട്ടയത്ത് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. നമ്മള് സേവിക്കേണ്ടത് മുഖ്യമായും മനുഷ്യരെയാണ്. സേവനങ്ങള്‍ക്ക് വിലകൊടുക്കുവാന്‍ കഴിയാത്ത പാവങ്ങളെ സ്വാമിവിവേകാനന്ദന് സംബോധന ചെയ്തത് ദരിദ്രനാരായണന്മാരെന്നാണ്.
ദൈവത്തെ കാണാന്‍ ആഗ്രഹിക്കുന്നവര്‍ ദൈവ സൃഷ്ടികളേയും കാണണം. മനുഷ്യനെ സഹായിക്കുന്ന കരങ്ങള്‍ ദൈവത്തെ ആരാധിക്കുന്ന അദരങ്ങളെക്കാള് ഈശ്വരന് പ്രിയപ്പെട്ടതാണെന്നും വിവേകാനന്ദ സ്വാമികള്‍ നമ്മെ പഠിപ്പിക്കുന്നു. ദൈവരാജ്യത്തെക്കുറിച്ച് യേശുക്രിസ്തു പറഞ്ഞതുമിതുതന്നെയാണ്. കര്‍ത്താവിനെ വിളിച്ചാരാധിക്കുന്നവനെയല്ല സ്വര്‍ഗ്ഗീയ പിതാവിന്റെ ഇഷ്ടത്തിനനുസരിച്ച് തന്റെ കൈകള്‍കൊണ്ട് പ്രവര്‍ത്തിക്കുവാനാണ് ക്രിസ്തുവും പഠിപ്പിക്കുന്നത്.
മുപ്പത് വര്‍ഷങ്ങള്‍ക്കു മുമ്പ് ഒരു ട്രെയിന്‍യാത്രയ്ക്കിടയില്‍ തന്റെ ബര്‍ത്ത് മറ്റൊരു സ്ത്രീക്കുവേണ്ടി വിട്ടുകൊടുത്ത് തറയില്‍ കിടന്നുറങ്ങി മാതൃകയായ മനുഷ്യനാണ് ഇന്ന് നമ്മുടെ പ്രധാനമന്ത്രിയെന്നത് നാം അറിയണം. തന്റെ രാജ്യത്തെ ജനങ്ങള്‍ക്ക് ശുചിത്വമുള്ള ശൗചാലയങ്ങള്‍ ഇല്ലാത്തതിനെക്കുറിച്ച് പരസ്യമായി പറയുകയും അതിനുള്ള പദ്ധതികള്‍ ആവിഷ്ക്കരിക്കുകയും ചെയ്തപ്പോള്‍ നമ്മുടെ പ്രധാനമന്ത്രിയെ അഭിനന്ദിച്ചുകൊണ്ട് ഇസ്രയേല്‍ പ്രധാനമന്ത്രി രംഗത്തുവന്നു. ശൗചാലയങ്ങള്‍ ഇല്ലാത്തതുമൂലമുണ്ടാകുന്ന ദുരിതങ്ങള്‍ നേരിട്ട് മനസ്സിലാക്കിയിട്ടുള്ള രാഷ്ട്രപിതാവ് മഹാത്മജി ഇതിനായി ഏറെ ശ്രമങ്ങള്‍ നടത്തിയിരുന്നതും നമ്മുടെ മുമ്പിലുണ്ട്. ആര്‍ക്കാണോ സേവനം വേണ്ടത് അവര്‍ക്ക് നമ്മുടെ പ്രവര്‍ത്തനങ്ങള്‍ പ്രയോജനപ്പെടുന്നുവെന്ന് ഉറപ്പുവരുത്തുണമെന്നും കെ.ടി. തോമസ് പറഞ്ഞു.
ഉദ്ഘാടനസഭയില്‍ സേവാഭരതി സംസ്ഥാന പ്രസിഡന്റ് ഡോ. കെ. പ്രസന്നമൂര്‍ത്തി അദ്ധ്യക്ഷത വഹിച്ചു. ആര്‍എസ്എസ് പ്രാന്തസംഘചാലകും സേവാഭാരതി അഖിലേന്ത്യാ വൈസ് പ്രസിഡന്റുമായ പി.ഇ.ബി. മേനോന് മുഖ്യപ്രഭാഷണം നടത്തി. സേവനമെന്നത് ഓരോവ്യക്തിയുടേയും കര്‍ത്തവ്യമാണ്. കര്‍ത്തവ്യം മറന്നുള്ള പ്രവര്‍ത്തനം ശോഭനമല്ല.
ധാര്‍മ്മികതയിലൂന്നിയ ജീവിതശൈലിയാണ് നമുക്ക് ഉണ്ടായിരുന്നത്. ലളിതമായ ജീവിതമായിരുന്നു നമ്മുടേത്. എന്നാല്‍ ഇന്ന് സംസ്കാരത്തിന് ക്ഷതം സംഭവിച്ചിരിക്കുന്നതായി സംശയിക്കേണ്ടിയിരിക്കുന്നു. ഉയര്‍ന്നശമ്പളം പറ്റുന്ന നമ്മുടെ യുവതലമുറ ആര്‍ഭാട ജീവിതവും ധൂര്‍ത്തും നടത്തുകയാണ്. വരുമാനത്തിനനുസരിച്ച് ജീവിക്കുകയും അതില്‍ മിച്ചംപിടിച്ച് സാമ്പദിക്കുകയും ചെയ്തിരുന്ന നമ്മുടെ ശീലം യുവതലമുറക്ക് പകര്‍ന്നുകൊടുക്കാന്‍ നമ്മുടെ പ്രവര്ത്തനത്തിനാകണമെന്നും അദ്ദേഹം പറഞ്ഞു.
കേരളത്തിലെ ഹിന്ദുസമൂഹത്തിനിടയില് മദ്യപാനം, വിവാഹമോചനം തുടങ്ങിയ ദുഷ്പ്രവണതകള്‍ ഏറിവരികയാണ്. മഹത്തായ കുടുംബജീവിത പശ്ചാത്തലമുണ്ടായിരുന്ന നമ്മളിന്ന് അച്ഛനമ്മമാരെ ക്ഷേത്രനടയില്‍ ഉപേക്ഷിക്കുന്ന അവസ്ഥയുണ്ടാകുന്നു. ഇത് കുടുംബജീവിതം ശിഥിലമാകുന്നതിന്റെ ലക്ഷണമാണ് പഴയ കൂട്ടുകുടുംബ വ്യവസ്ഥതിതി ഇന്ന് പ്രായോഗികമല്ല. എന്നാല്‍ കുടുംബ കൂട്ടായ്മയുണ്ടാകാനും അത് നിലനിര്‍ത്താനും നമുക്ക് കഴിയണം. സേവാഭാരതിയുടെ പ്രവര്‍ത്തനത്തിലൂടെ ഇത്തരത്തിലുള്ള സാമൂഹ്യപരിവര്‍ത്തനമാണ് നമ്മള് ലക്ഷ്യംവക്കുന്നത്.
നമ്മുടെ സേവാപദ്ധതികളെല്ലാം സുഗമമായി നടത്തുവാന്‍ കഴിയുന്നത് പ്രവര്‍ത്തനം സമാജമേറ്റെടുക്കുവാന് തയ്യാറാകുന്നതുകൊണ്ടാണെന്നും പി.ഇ.ബി. മേനോന് അഭിപ്രായപ്പെട്ടു.
സേവാഭാരതി വൈസ് പ്രസിഡന്റ് ഡോ. ബാലചന്ദ്രന്, ആര്‍എസ്എസ് പ്രാന്തീയ സേവാ പ്രമുഖ് പത്മനാഭസ്വാമി, എ.വി. ശങ്കരന്, പി.ജി. ബാലകൃഷ്ണപിള്ള തുടങ്ങിയവര്‍ പ്രസംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: