ആലപ്പുഴ: ആര്. ശങ്കറിന്റെ പ്രതിമ അനാച്ഛാദന ചടങ്ങില്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയെ ഒഴിവാക്കിയ നടപടിയില്‍ മുറവിളി കൂട്ടുന്ന കോണ്‍ഗ്രസിന്റെ നടപടി ഇരട്ടത്താപ്പെന്ന് ആക്ഷേപം ഉയരുന്നു.
നേരത്തെ രാഷ്ട്രീയവൈര്യത്തിന്റെ പേരില്‍ പ്രധാനമന്ത്രി പങ്കെടുത്ത സര്‍ക്കാര്‍ പരിപാടിയില്‍ നിന്ന് പോലും മുഖ്യമന്ത്രിയെ ഒഴിവാക്കിയ കോണ്‍ഗ്രസിന്റെ ഇപ്പോഴത്തെ പ്രതിഷേധം കാപട്യമാണെന്ന് സോഷ്യല്‍ മീഡിയകളില്‍ വ്യാപകമായി പ്രചരിക്കപ്പെടുന്നു.
2011ല്‍ അന്നത്തെ പ്രധാനമന്ത്രി മന്മോഹന് സിങ് പങ്കെടുത്ത പരിപാടിയില്‍ നിന്ന് മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദനെ ഒഴിവാക്കിയതാണ് ഇപ്പോള്‍ വീണ്ടും ചര്‍ച്ചയാകുന്നത്. വല്ലാര്‍പാടം ട്രാന്‍സ്ഷിപ്പ്മെന്റ് ടെര്‍മിനലിന്റെ ഉദ്ഘാടന ചടങ്ങിലാണ് വിഎസിനെ കോണ്‍ഗ്രസ് വിലക്കിയത്. അന്ന് ഉദ്ഘാടന ചടങ്ങിന് കൊച്ചിയില്‍ വന്ന മന്മോഹന് സിങ് താമസിച്ചിരുന്ന ഹോട്ടലില്‍ പോലും വിഎസിന് പ്രവേശനം നല്‍കിയില്ല. കേന്ദ്ര സര്‍ക്കാര്‍ നല്കിയ വല്ലാര്‍പാടം പരസ്യങ്ങളിലും മുഖ്യമന്ത്രിയുടെ ചിത്രം ഒഴിവാക്കി. സോണിയ ഗാന്ധിയുടെ ചിത്രമാണ് പത്രപരസ്യങ്ങളില്‍ നല്‍കിയിരുന്നത്.
വല്ലാര്‍പാടത്തിന്റെ ശിലാഫലകത്തില്‍ നിന്നും മുഖ്യമന്ത്രിയുടെ പേര് ഒഴിവാക്കിയിരുന്നു.
കേന്ദ്ര സര്‍ക്കാരിന്റെ അവഗണനയ്ക്കെതിരെ അന്ന് നിയമസഭയില്‍ പ്രമേയം പാസാക്കിയെങ്കിലും കോണ്‍ഗ്രസും കേന്ദ്രസര്‍ക്കാരും നടപടിയെ ന്യായീകരിക്കുകയായിരുന്നു.
ഇന്ന് കോണ്‍ഗ്രസുകാരനായ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്ക് വേണ്ടി മുതലകണ്ണീരൊഴുക്കുന്ന സിപിഎമ്മും, പിണറായി വിജയനും അന്ന് സ്വന്തം പാര്‍ട്ടി നേതാവായ മുഖ്യമന്ത്രിയെ കോണ്‍ഗ്രസ് അവഹേളിച്ചപ്പോള്‍ വിലപിക്കാനുണ്ടായിരുന്നില്ല. ഈ സംഭവങ്ങള്‍ ഓര്‍മ്മിപ്പിച്ച് സോഷ്യല്‍ മീഡിയയില്‍ പോസ്റ്റുകള്‍ നിറയുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: