കോട്ടയം: സാധാരണക്കാരനെയും സേവനസന്നദ്ധനാക്കുക എന്നതാണ് സേവാഭാരതിയുടെ ലക്ഷ്യമെന്ന് രാഷ്ട്രീയസ്വയം സേവകസംഘം പ്രാന്ത പ്രചാരക് പി.ആര്. ശശിധരന് അഭിപ്രായപ്പെട്ടു. ദേശീയ സേവാഭാരതിയുടെ സംസ്ഥാന പ്രതിനിധി സമ്മേളനത്തിന്റെ സമാപന സഭയില്‍ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. സംഘദര്ശനത്തിലധിഷ്ഠിതമായ പ്രചോദനമാണ് സേവാഭാരതിയെ നയിക്കുന്നത്. സാധാരണക്കാരന്റെ സേവനനിലവാരം ഉയരുന്നതിലൂടെ മാത്രമാണ് സമൂഹനന്മ കൈവരുന്നത്.
സേവാഭാരതി മുന്നോട്ടുവെയ്ക്കുന്ന സേവന മാതൃക വ്യക്തി കേന്ദ്രീകൃതമല്ല. മറിച്ച് സമൂഹ കേന്ദ്രീകൃതമാണ്. ജീവിതമൂല്യങ്ങള്‍ ഉയര്‍ത്തിയുള്ള പ്രവര്‍ത്തനത്തിന ഇത് സേവഭാരതിയെ സഹായിക്കുന്നു. സേവാ പ്രവര്‍ത്തനത്തിലൂടെ സമൂഹത്തിന്റെ മനസ്ഥിതിയെയാണ് മാറ്റിയെടുക്കേണ്ടത്. നെല്‍സണ്‍ മണ്ടേല അത് സാധ്യമാക്കിയ വ്യക്തിയായിരുന്നു ദക്ഷിണാഫ്രിക്കയിലെ അടിമത്ത മനസ്ഥിതിയാണ് അദ്ദേഹം മാറ്റിയെടുത്തത്. സേവാ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നവരുടെയും അത് സ്വീകരിക്കുന്നവരുടെയും മനസ്സില്‍ പരിവര്‍ത്തനം ഉണ്ടാകുമ്പോഴാണ് ഒരു ദൗത്യത്തിന് വിജയമുണ്ടാകുക.
ഒരുമിച്ചുകൂടാനുള്ള ഒരു വേദിയാണ് സേവാഭാരതി. ഇവിടെ മികച്ച പരിശീലനവും ലഭ്യമാകുന്നുണ്ട്. പുതിയ സംഭാവനകള്‍ ലോകത്തിന് നല്‍കാനുണ്ടെന്നാണ് ഭാരതം വിശ്വസിക്കുന്നത്. അതിനായി സേവന സന്നദ്ധരായ ജനതയെ തയ്യാറാക്കുകയാണ് ലക്ഷ്യം. ഈ മഹത്തായ ദേശീയ ദൗത്ത്യത്തിന്റെ ഭാഗമാണ് സേവാഭാരതി. ജനങ്ങളുടെ ക്ഷേമത്തിനുവേണ്ടിയാകണം സേവാ പ്രവര്‍ത്തനം. ഇത് ജീവിത മൂല്യങ്ങളില്‍ അധിഷ്ഠിതമാകണം. താല്‍ക്കാലിക നേട്ടത്തിനായുള്ള ചില പ്രവര്‍ത്തനങ്ങള്‍ നടത്തുന്നുണ്ടാവാം. എന്നാല്‍ സേവാഭാരതി ഇതില്‍നിന്നും വ്യത്യസ്തമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സമാപനസഭ കോട്ടയം മുനിസിപ്പല്‍ ചെയര്‍ പേഴ്സണ്‍ ഡോ. പി.ആര്. സോന ഉദ്ഘാടനം ചെയ്തു. സേവാഭാരതി സംഘടനാ വൈസ് പ്രസിഡന്റ് ഡോ. പി. ബാലചന്ദ്രന് അദ്ധ്യക്ഷത വഹിച്ചു. പുതിയ ഭാരവാഹികളെ സംസ്ഥാന പ്രസിഡന്റ് ഡോ. കെ. പ്രസന്നമൂര്‍ത്തി പ്രഖ്യാപിച്ചു. ജില്ലാ പ്രസിഡന്റ് ഡോ. ഇ.പി. കൃഷ്ണന് നമ്പൂതിരി സ്വാഗതവും സംസ്ഥാന സമിതിയംഗം സി.വി. ജയന് നന്ദിയും പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: