കാസര്‍കോട്: സര്‍ക്കാര്‍ ജീവനക്കാര്‍ ജോലി സമയങ്ങളില്‍ നെയിം ബോര്‍ഡോ ബാഡ്ജോ ധരിക്കണമെന്നാണ് സര്‍ക്കാര്‍ നിര്‍ദ്ദേശം. എന്നാല്‍ ഈ ഉത്തരവ് സംസ്ഥാനത്തെ പല ഓഫീസുകളിലും പാലിക്കപ്പെടുന്നില്ല. ധരിക്കാത്തവര്‍ക്കെതിരേ നടപടിയെടുക്കാനും ചുമതലപ്പെട്ടവര്‍ തയ്യാറാകുന്നില്ല.
കഴിഞ്ഞ സപ്തംബര്‍ 19 നാണ് പ്രത്യേക സര്‍ക്കുലറിലൂടെ ജീവനക്കാര്‍ ഡ്യൂട്ടി സമയങ്ങളില്‍ ബാഡ്ജ് ധരിക്കണമെന്ന് പ്രിന്‍സിപ്പല്‍ സെക്രട്ടറി ഇ.കെ മാജി ഉത്തരവ് ഇറക്കിയത്. അഴിമതിളിലേറെയും നടക്കുന്ന ആര്.ടി.ഒ, താലൂക്ക്, വില്ലേജ, പഞ്ചായത്ത് ഓഫീസുകള്‍ എന്നിവിടങ്ങളില്‍ ചിലര്‍ മാത്രമേ തിരിച്ചറിയല്‍ കാര്‍ഡ് ധരിക്കുന്നുള്ളു. എല്ലാ സര്‍ക്കാര്‍ ജീവനക്കാര്‍ക്കും അതത് വകുപ്പ് വഴി ഐഡന്റിറ്റി കാര്‍ഡ് നല്‍കുന്നുണ്ട്. എന്നാല്‍ പലരും ഒരിക്കലും ഉപയോഗിക്കുന്നില്ലെന്നതാണ് യാഥാര്‍ഥ്യം.
സര്‍ക്കാര്‍ ഓഫിസുകളിലെ അഴിമതിയും ആള്‍മാറാട്ടവും തടയുന്നതിനും ജീവനക്കാരെ പൊതുജനം തിരിച്ചറിയുന്നതിനുമാണ് നെയിം ബോര്‍ഡ് പ്രദര്‍ശിപ്പിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. ഇപ്പോള്‍ പോലിസ്, കളക്ടറേറ്റ് ജീവനക്കാര്‍ മാത്രമാണ് ഡ്യൂട്ടി സമയത്ത്് തിരിച്ചറിയല്‍ കാര്‍ഡ് ഉപയോഗിക്കുന്നത്. അധ്യാപകരും മറ്റു സിവില്‍ സ്റ്റേഷനിലെ ജീവനക്കാരും ഇതുവരെ ഉപയോഗിക്കാന്‍ തയ്യാറായിട്ടില്ല. അതിര്‍ത്തി പ്രദേശങ്ങളില്‍ വനപാലകരുടെ വ്യാജ ഐഡന്റിറ്റി കാര്‍ഡ് ധരിച്ച് മരങ്ങളും മറ്റും കടത്തുന്ന മാഫിയാ സംഘങ്ങള്‍ വര്‍ധിച്ചു വരികയാണ്. എന്നാല്‍ അവര്‍ ധരിക്കുന്ന ഐഡന്റി കാര്‍ഡ് വ്യാജനാണെന്ന് തെളിയിക്കാന്‍ അധികൃതര്‍ തയ്യാറാകുന്നില്ല. ബാഡ്ജുകളില്‍ ഹോളോഗ്രാം നിര്‍ബന്ധമാക്കാത്തതാണ് വ്യാജന്മാര് വര്‍ധിക്കാന്‍ കാരണമായി ചൂണ്ടിക്കാട്ടപ്പെടുന്നത്. സര്‍ക്കാര്‍ സ്ഥാപനങ്ങളിലും സ്കൂളുകളുകളിലുമൊക്കെ ജീവനക്കാരുടെ തിരിച്ചറിയല്‍ കാര്‍ഡുകള്‍ക്ക് ഒരു പൊതു രൂപമില്ല. ഇതിനുപുറമെ പലതിലും മതിയായ വിവരങ്ങളുണ്ടാവാറില്ല.
ഐ.ടി. മിഷന് കീഴിലുള്ള സ്പാര്‍ക്ക് എന്ന സ്ഥാപനം വഴിയാണ് പലരും തിരിച്ചറിയല്‍ കാര്‍ഡ് സ്വന്തമാക്കുന്നത്. ചിലര്‍ സ്വന്തമായി തിരിച്ചറിയല്‍ കാര്‍ഡ് സ്വകാര്യ മേഖലയില്‍ നിന്ന് വാങ്ങുന്നുമുണ്ട്. ഇത് ദുരുപയോഗത്തിന് വഴിവക്കുമെന്നാണ് പൊതുവേയുള്ള വിലയിരുത്തല്‍. ഡ്യൂട്ടി സമയത്ത് ഐഡന്റിറ്റി കാര്‍ഡ് ഉപയോഗിക്കണം എന്നു മാത്രമാണ് സര്‍ക്കാര്‍ ഉത്തരവില്‍ പറയുന്നത്. അതിനാകട്ടെ ഏകീകൃതമായ രൂപം പറയുവാന്‍ ഉത്തരവ് ഇറക്കിയവര്‍ തയ്യാറായിട്ടുമില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: