റലഗന്‍ സിദ്ധി: നിയമനിര്‍മ്മാണത്തില്‍ ജനങ്ങളെയും പങ്കാളികളാക്കണമെന്ന് അണ്ണാ ഹസാരെ ആവശ്യപ്പെട്ടു. പുതിയ ലോക്പാല്‍ ബില്‍ ദുര്‍ബലമാണെന്നും അഴിമതി തടയുന്നതിന് അപര്യാപ്തമാണെന്നും ഹസാരെ അഭിപ്രായപ്പെട്ടു.
ലോക്പാല്‍ ബില്ലിന്റെ കരട് സര്‍ക്കാര്‍ ഏകപക്ഷീയമായി തയ്യാറാക്കിയത് എന്തുകൊണ്ടാണെന്നും ഹസാരെ ചോദിച്ചു. എം.പിമാരെ തെരഞ്ഞെടുത്തത് ജനങ്ങളാണ്. ജനപ്രതിനിധികള്‍ ജനങ്ങളെയാണ് സേവിക്കേണ്ടത്. എന്നാല്‍ ലോക്പാല്‍ കരട് തയ്യാറാക്കിയപ്പോള്‍ സര്‍ക്കാര്‍ സ്വന്തം തീരുമാനങ്ങളാണ് നടപ്പാക്കിയത്. ജനങ്ങളുടെ അഭിപ്രായം ആരായാന്‍ തയ്യാറായില്ലെന്നും ഹസാരെ കുറ്റപ്പെടുത്തി.
പഞ്ചായത്തീരാജ് ബില്ല് കൊണ്ടുവരുന്നതിന് മുമ്പ് മുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധി അഞ്ചര ലക്ഷം വരുന്ന ഗ്രാമങ്ങളിലെ ജനങ്ങളുടെ അഭിപ്രായം ആരാഞ്ഞിരുന്നു. അതിന് ശേഷമാണ് ബില്ലിലെ 73,74 ഭേദഗതികള്‍ കൊണ്ടുവന്നതെന്നും ഹസാരെ ചൂണ്ടിക്കാട്ടി. ജനാധിപത്യത്തില്‍ ജനങ്ങളാണ് പരമാധികാരികള്‍ എന്ന കാര്യം മനസിലാക്കിയാണ് രാജീവ് ഗാന്ധി ഇങ്ങനെ ചെയ്തത്. എന്നാല്‍ ഇവിടെ കേന്ദ്ര സര്‍ക്കാര്‍ ജനങ്ങളുടെ അഭിപ്രായത്തിന് കാത്തു നിന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
ബില്‍ വായിച്ചു നോക്കിയോയെന്ന മാദ്ധ്യമങ്ങളുടെ ചോദ്യത്തിന് അതേക്കുറിച്ച് ചിന്തിക്കാതിരിക്കുന്നതാണ് നല്ലതെന്ന മറുപടിയാണ് ഹസാരെ നല്‍കിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: