തിരുവനന്തപുരം: സാധാരണക്കാരന് സാമ്പത്തിക സാക്ഷരത പഠിപ്പിച്ച സഹകരണ മേഖലയെ അപകടപ്പെടുത്താന്‍ നീക്കം നടക്കുകയാണെന്ന് ബിജെപി ദേശീയ സമിതി അംഗം പി.കെ.കൃഷ്ണദാസ് പറഞ്ഞു. കോ ഓപ്പറേറ്റീവ് മേഖല ഇന്ന് കോര്‍പ്പറേറ്റ് മേഖലയായി മാറിക്കൊണ്ടിരിക്കുന്ന ആഗോള സ്വാഭാവം കൈവന്നിരിക്കുകയാണ്. സഹകാര്‍ഭാരതിയുടെ ആഭിമുഖ്യത്തില്‍ സംസ്കൃതി ഭവനില്‍ നടത്തിയ സംസ്ഥാന പഠനശിബിരത്തിന്റെ ഉദ്ഘാടനം നിര്‍വ്വഹിക്കുകയായിരുന്നു അദ്ദേഹം.
ദേശീയതലത്തില്‍ വലിയ പ്രസ്ഥാനമായ സഹകാര്‍ ഭാരതി കേരളത്തില്‍ പ്രവര്‍ത്തിച്ചുതുടങ്ങിയിട്ട് 9 വര്‍ഷമേ ആയുള്ളു. എങ്കിലും വളരെ മുന്നേറാനായി. 150ല്‍ അധികം ശാഖകളുമായി ശക്തമായ സാന്നിദ്ധ്യം അറിയിച്ചുകഴിഞ്ഞു. ഇന്ന് സംസ്ഥാന സര്‍ക്കാര്‍ സഹകരണ സ്ഥാപനങ്ങളില്‍ നിക്ഷേപത്തിനായി സമ്പന്നരെ ആശ്രയിക്കുമ്പോള്‍ അവരുടെ നിര്‍ദ്ദേശത്തിനനുസരിച്ച് മുന്നോട്ടു പോകേണ്ടിവരും. ഇത് നമ്മുടെ ലക്ഷ്യത്തിന് കടക വിരുദ്ധമാണ്. രാഷ്ട്രീയവത്കരണവും അഴിമതിവത്കരണവുമാണ് ഈ മേഖല നേരിടുന്ന പ്രധാന പ്രശ്നങ്ങള്‍. സംഘടനങ്ങളുടെ രജിസ്ട്രേഷന് രാഷ്ട്രീയ മുഖം നോക്കുന്നത് ഭരണഘടനാ ലംഘനമാണ്. ഇതിനെതിരെ ശക്തമായ പ്രതിഷേധം ഉയര്‍ന്നുവരണം.
അതോടൊപ്പം സാധാരണക്കാരന് പ്രയോജനപ്രദമാകണമെങ്കില്‍ ദേശീയബോധമുള്ളവരെ ഉള്‍പ്പെടുത്തണം. കേന്ദ്രസര്‍ക്കാരിന്റെ എല്ലാ സമീപനത്തിലും മനുഷ്യത്വത്തിന്റെ മുഖമുണ്ട്. സാധാരണക്കാരന്റെ കൈത്താങ്ങായി നടപ്പാക്കിയ മുദ്രാബാങ്കിനെയും അട്ടിമറിക്കാന്‍ ചിലര്‍ ശ്രമിച്ചു. അക്ഷയശ്രീയിലൂടെ വലിയ സംസ്കാരം വളര്‍ത്തിയെടുക്കാനുമായി. അതിനാല്‍ സഹകരണ മേഖലയെ ശുദ്ധീകരിച്ച് ദേശീയ വീക്ഷണമുള്ള വികസനം സാക്ഷാത്കരിക്കാന്‍ നമുക്ക് ഒത്തൊരുമിച്ചു പ്രവര്‍ത്തിക്കാമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു.
ഇന്ന് സഹകരണ മേഖല ചിലരുടെ കൈകളില്‍ മാത്രം ഒതുങ്ങി നില്‍ക്കുകയാണെന്ന് ചടങ്ങില്‍ അദ്ധ്യക്ഷത വഹിച്ച സഹകാര്‍ ഭാരതി സംസ്ഥാന പ്രസിഡന്റ് എന്‍.സദാനന്ദന് പറഞ്ഞു. സഹകരണ മേഖലയ്ക്ക് ഒരു പുനഃസംഘടന ആവശ്യമാണ്. സഹകരണ വകുപ്പു ജീവനക്കാരുടെ എണ്ണം വര്‍ദ്ധിപ്പിക്കാന്‍ സര്‍ക്കാര്‍ മുന്‍കൈ എടുക്കണം. ഓരോ പഞ്ചായത്തിലും ഓരോ സഹകരണ സംഘം എന്ന ലക്ഷ്യം സാക്ഷാത്ക്കരിക്കണമെന്നും അദ്ദേഹം പറഞ്ഞു.
സഹകാര്‍ ഭാരതി ദേശീയ സെക്രട്ടറി അഡ്വ. കെ.കരുണാകരന്, സഹകരണ യൂണിയന് മുന്‍ ചെയര്മാന് മണ്ണടി അനില്‍, സംസ്ഥാന ജനറല്‍ സെക്രട്ടറി എസ്.മോഹനചന്ദ്രന്, ദേശീയ സമിതി അംഗം എസ്.ജയ എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: