പാരീസ്/ന്യൂദല്‍ഹി: ആഗോള താപനത്തില്‍ വരുംവര്‍ഷങ്ങളില്‍ രണ്ടു ഡിഗ്രിസെല്‍ഷ്യസിന്റെ കുറവ് വരുത്താനുള്ള ലോകരാജ്യങ്ങളുടെ തീരുമാനത്തെ പിന്തുണച്ച് ഭാരതം. ഒടുവില്‍ കാലാവസ്ഥയ്ക്ക് നീതി ലഭ്യമായെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു. ലോകനേതാക്കളുടെ കൂട്ടായസാമര്ത്ഥ്യത്തിന്റെ വിജയമാണ് കാലാവസ്ഥാ കരാറെന്നും ഭാരത പ്രധാനമന്ത്രി പ്രതികരിച്ചു.
പാരീസ് കാലാവസ്ഥാ ഉച്ചകോടിയുടെ ഫലം ആരെങ്കിലും വിജയിച്ചോ പരാജയപ്പെട്ടോ എന്നതല്ലെന്നും കാലാവസ്ഥയ്ക്കായി എല്ലാവരും കൈകോര്‍ത്തു എന്നതാണെന്നും മോദി പറഞ്ഞു. കാലാവസ്ഥാ വ്യതിയാനം തടയുന്നതിനായി ലോകനേതാക്കള്‍ ഒരുമിക്കുന്നു എന്നതാണ് കോപ്പ്21,പാരീസ് കരാര്‍ എന്നിവയുടെ ഫലം. കാലാവസ്ഥാ വ്യതിയാനം എന്ന പ്രശ്നം ഇനിയും പരിഹരിക്കേണ്ടതുണ്ട്. എന്നാല്‍ എല്ലാ രാജ്യങ്ങളും ആ വെല്ലുവിളിക്കെതിരായി ഉയര്‍ത്തെഴുന്നേറ്റു,പരിഹാരത്തിനായി യോജിച്ച് മുന്നേറുന്നു എന്നതാണ് പ്രധാനപ്പെട്ട കാര്യം. പച്ചപ്പ് നിറഞ്ഞ ഒരു ഭാവിക്കായി നമുക്കെല്ലാം ഒരുമിച്ചു നീങ്ങാമെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു.
ലോകത്തിലെ 195 രാജ്യങ്ങളാണ് പാരീസില്‍ കാലാവസ്ഥാ വ്യതിയാനം തടയുന്നതിനുള്ള കരാറില്‍ ഒപ്പുവെച്ചത്. രണ്ടാഴ്ച നീണ്ടുനിന്ന സമഗ്രമായ ചര്‍ച്ചകള്‍ക്ക് ശേഷമാണ് ലോകരാജ്യങ്ങള്‍ യോജിപ്പിന്റെ പാതയിലെത്തിയത്. കരാറില്‍ ഒപ്പിടുന്നതിന് മുമ്പായി ഫ്രഞ്ച് പ്രസിഡന്റ് ഫ്രാങ്കോയിസ് ഒലാങ് മോദിയെ ഫോണില്‍ വിളിച്ച് അന്തിമ കരാര്‍ സംബന്ധിച്ച വിവരങ്ങള്‍ കൈമാറി. ഫ്രഞ്ച് പ്രസിഡന്റിന്റെ നടപടിയെ പ്രധാനമന്ത്രി മോദി അഭിനന്ദിച്ചു. ഭാരത പരിസ്ഥിതികാര്യമന്ത്രി പ്രകാശ് ജാവദേക്കര്‍ രണ്ടാഴ്ചയായി പാരീസില്‍ തുടര്‍ന്ന് ചര്‍ച്ചകള്‍ക്ക് നേതൃത്വം വഹിക്കുകയായിരുന്നു.
2020ഓടെ ആഗോളതാപനത്തില്‍ രണ്ടു ഡിഗ്രിയുടെ കുറവ് വരുത്താനായി എല്ലാ രാജ്യങ്ങളെയും നിയമപരമായി ബാധ്യതപ്പെടുത്തുന്നതാണ് പുതിയ കാലാവസ്ഥാ കരാര്‍. ഇരുനൂറോളം ലോകരാജ്യങ്ങള്‍ക്ക് കരാര്‍ കൃത്യമായി പാലിക്കാന്‍ ബാധ്യതയുണ്ട്. വികസിത രാജ്യങ്ങള്‍ 2020 മുതല്‍ ആഗോളതാപനം കുറയ്ക്കുന്നതിനുള്ള നടപടികള്‍ക്കായി വികസ്വര രാജ്യങ്ങള്‍ക്ക് പതിനായിരം കോടി ഡോളര്‍ പ്രതിവര്‍ഷം നല്‍കും. ലോകത്തിലെ ദരിദ്ര-സമ്പന്ന രാജ്യങ്ങള്‍ക്കിടയിലെ തര്‍ക്കം മൂലം ഇതുവരെ യാഥാര്‍ത്ഥ്യമാകാതിരുന്ന കരാര്‍ യാഥാര്‍ത്ഥ്യമായതില്‍ ഭാരതമുള്‍പ്പെടെയുള്ള വികസ്വര രാജ്യങ്ങള്‍ക്ക് വലിയ പങ്കാണുള്ളത്.
ആഗോള താപനം നിയന്ത്രിച്ചില്ലെങ്കില്‍ 2030ഓടെ ഭൗമതാപനിലയില്‍ ഉണ്ടാകുന്ന വ്യതിയാനം വികസ്വര-അവികസിത രാജ്യങ്ങളെയാണ് കൂടുതല്‍ ബാധിക്കുകയെന്ന ബോധ്യപ്പെടുത്തലും വികസിത രാജ്യങ്ങളുടെ ഉത്തരവാദിത്വത്തെപ്പറ്റിയുള്ള ശക്തമായ ഓര്‍മ്മപ്പെടുത്തലും ഭാരതത്തിന്റെ ഭാഗത്തുനിന്നുണ്ടായി.
പാരീസ് കരാറിനെ സ്വാഗതം ചെയ്ത കേന്ദ്രപരിസ്ഥിതിമന്ത്രി പ്രകാശ് ജാവ്ദേക്കര്‍ ഡിസംബര്‍ 12നെ ചരിത്രദിനമായി വിശേഷിപ്പിച്ചു. ലോകരാജ്യങ്ങള്‍ അംഗീകരിച്ച് ഒപ്പുവെച്ചത് വെറും കരാര്‍ മാത്രമല്ല, 700കോടി ജനങ്ങളുടെ ഭാവിയുടെ അധ്യായം കൂടിയാണെന്ന് പ്രകാശ് ജാവ്ദേക്കര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: