ഇടുക്കി: മുല്ലപ്പെരിയാര്‍ അണക്കെട്ടിലേക്കുള്ള നീരൊഴുക്ക് വര്‍ദ്ധിച്ചു. ഡാം തുറക്കാന്‍ സാധ്യതയെന്ന് ജില്ലാ ഭരണകൂടം. ജലനിരപ്പ് 142.64 അടിയോട് അടുത്താല്‍ ഷട്ടറുകള്‍ തുറക്കുമെന്ന് ഇടുക്കി ജില്ല കളക്ടര്‍ വി. രതീശന് അറിയിച്ചു. നിലവിലെ ജലനിരപ്പ് 141.64 അടിയാണ്. ഇത് 141.8 അടി കഴിഞ്ഞാല്‍ ഏത് നിമിഷവും ഡാം തുറക്കുമെന്ന് തേനി ജില്ലാകളക്ടര്‍ അറിയിച്ചതായാണ് ജില്ലാ ഭരണകൂടം നല്കുന്ന വിവരം.
ഇന്നലെ പുലര്‍ച്ചെ വൃഷ്ടി പ്രദേശത്ത് ശക്തമായ മഴ അനുഭവപ്പെട്ടിരിന്നു. ഇതേതുടര്‍ന്ന് 2400 ഘനഅടി വെള്ളമാണ് സെക്കന്റില്‍ അണക്കെട്ടിലേക്ക് ഒഴുകിയെത്തിയത്. തമിഴ്നാട് 2100 ഘന അടിയോളം വെള്ളമാണ് ഇപ്പോള്‍ വൈഗ ഡാമിലേക്ക് കൊണ്ടുപോകുന്നത്. വൈഗ ഡാമിന്റെ സംഭരണശേഷിയുടെ 90 ശതമാനം പിന്നിട്ടിരിക്കുന്നതിനാല്‍ തമിഴ്നാട് കൂടുതല്‍ വെള്ളം കൊണ്ടുപോകാനുള്ള സാധ്യത കുറവാണ്.
ആശങ്കപ്പെടേണ്ട സാഹചര്യം ഇല്ലെന്നും ആവശ്യമായി വന്നാല്‍ രണ്ടോ മൂന്നോ ഷട്ടറുകള്‍ അരയടിവീതം മാത്രമേ ഉയര്‍ത്തൂ എന്നുമാണ് ജില്ലാഭരണകൂടത്തിന്റെ നിഗമനം. പെരിയാര്‍ തീരദേശവാസികള്‍ ജാഗ്രത പാലിക്കണമെന്നും നിര്‍ദ്ദേശമുണ്ട്. ഇന്നലെ ഉച്ചതിരിഞ്ഞ് മഴ കുറഞ്ഞതിനാല്‍ ഡാമിലേക്കുള്ള നീരൊഴുക്ക് കുറഞ്ഞിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: