ന്യൂദല്‍ഹി: 2 ജി സ്പെക്ട്രം കേസില്‍ സി.ബി.ഐ കള്ള സാക്ഷിയെ സൃഷ്ടിക്കുകയാണെന്ന് മുന്‍ ടെലികോം മന്ത്രി എ. രാജ. മുന്‍ അഡീഷനല്‍ പ്രൈവറ്റ് സെക്രട്ടറി എ. ആചാരി സൃഷ്ടിക്കപ്പെട്ട സാക്ഷിയാണ്. ഇന്നലെ കോടതിയില്‍ അരങ്ങേറിയതു മുന്‍ നിശ്ചയിക്കപ്പെട്ട നാടകമാണെന്നും രാജയുടെ അഭിഭാഷകന് സുശീല്‍ കുമാര്‍ കോടതിയെ അറിയിച്ചു.
തന്റെ ജീവനു ഭീഷണിയുള്ളതായി ആചാരി കോടതിയില്‍ അറിയിച്ചിരുന്നു. കോടതിയില്‍ കാഴ്ചക്കാരനായെത്തിയ ഒരാളില്‍ നിന്ന് വധഭീഷണിയുണ്ടെന്നാണു ജഡ്ജി ഒ.പി. സെയ്നിയോട് പരാതി പറഞ്ഞത്. പരാതിയുണ്ടായതിനു പിന്നാലെ കാഴ്ചക്കാരില്‍ നിന്ന് ഒരു ചെറുപ്പക്കാരന് എഴുന്നേറ്റ് ഓടി. കോടതിക്കു പുറത്ത് വച്ച് ഇയാളെ പൊലീസ് പിടികൂടി. ജയപ്രകാശ് എന്ന മുപ്പതുകാരനാണ് പിടിയിലായത്.
ഇയാളെ മുന്‍പ് കണ്ടിട്ടില്ലെങ്കിലും തന്നെ അന്വേഷിച്ച് ഇയാള്‍ വീട്ടിലെത്തിയിരുന്നതായി പേഴ്സനല്‍ സെക്യൂരിറ്റി ഓഫിസര്‍ പറഞ്ഞെന്ന് ആചാരി ജഡ്ജിയെ അറിയിച്ചു. കോടതിലെത്തിയ ഒരാള്‍ക്ക് ഭക്ഷണവും വെള്ളവും നല്‍കാനാണ് താന്‍ എത്തിയതെന്ന ജയപ്രകാശിന്റെ മറുപടി വിശ്വസനീയമല്ലെന്നും ഇയാളെ കൂടുതല്‍ ചോദ്യം ചെയ്യണമെന്നും പോലീസിന് ജഡ്ജി നിര്‍ദേശം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: