കോഴിക്കോട്: ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത്കെയറിലെ 12 സ്പെഷലിസ്റ്റുകള്‍ ഉള്‍പ്പെടെ 42 പേരടങ്ങിയ ഡിസാസ്റ്റര്‍ മാനേജ്മെന്റ് ടീം പ്രളയദുരന്തത്തില്‍ അകപ്പെട്ട ചെന്നൈയിലെ ഏറ്റവും ദുരവസ്ഥയിലുള്ള അഞ്ച് പ്രദേശങ്ങളില്‍ പൊതുജനങ്ങള്‍ക്കായി വൈദ്യസഹായവും മരുന്നുകളും നല്കി. ആസ്റ്ററിന്റെ കീഴിലുള്ള നാല് ഇന്സ്റ്റിറ്റിയൂട്ടുകളില്നിന്നുള്ള ഡോക്ടര്‍മാര്‍, പാരാമെഡിക്കല്‍ ജീവനക്കാര്‍, എമര്‍ജന്‍സി കെയര്‍ വിദഗ്ധര്‍, ക്ലിനിക്കല്‍ ഫാര്‍മസിസ്റ്റുകള്‍ എന്നിവര്‍ അടങ്ങിയതാണ് സംഘം.
മങ്കാട്, അലങ്കപുത്തൂര്, എംജിആര്‍ നഗര്‍, സൈദാപേട്ട്, സിഡ്കോ നഗര്‍ എന്നിവിടങ്ങളിലെ സേവനത്തിനുശേഷം സംഘം അംബേദ്കര്‍ നഗര്‍, അമിഞ്ചിക്കരൈ എന്നീ പ്രദേശങ്ങളിലാണുള്ളത്. ഓരോ ക്യാംപിലും ഏകദേശം ആയിരത്തോളം പേര് വൈദ്യസഹായത്തിനായി എത്തുന്നുണ്ട്. ഏഴുലക്ഷം രൂപ വിലമതിക്കുന്ന മരുന്നുകളാണ് ആസ്റ്റര്‍ ഡിഎം സംഘം വിതരണം ചെയ്യുന്നത്.
ഏഴു ക്യാംപുകളിലായി ഏഴായിരം പേര്‍ക്കാണ് വൈദ്യസഹായം ലഭ്യമാക്കുന്നത്.
ചെന്നൈയില്‍ സംഘടിപ്പിച്ച 17 മെഡിക്കല്‍ ക്യാംപുകളില്‍ ഏഴെണ്ണത്തില്‍ ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത്കെയറിലെ എമര്‍ജന്‍സി മെഡിസിന് ഡയറക്ടര്‍ ഡോ. പി.പി. വേണുഗോപാലിന്റെ നേതൃത്വത്തില്‍ വിവിധ വിഭാഗങ്ങളില്‍നിന്നുള്ളവര്‍ അടങ്ങിയ സംഘമാണ് വൈദ്യസഹായം നല്‍കിയത്.
പ്രമേഹം, രക്തസമ്മര്‍ദ്ദം, ബ്രോങ്കിയല്‍ ആസ്ത്മ, ഹൃദ്രോഗം തുടങ്ങിയ രോഗങ്ങള്‍ക്ക് ചികിത്സയിലിരുന്ന ആയിരക്കണക്കിന് പേര് മരുന്നില്ലാതെ വിഷമിക്കുകയാണ്. പാവപ്പെട്ടവരെ മാത്രമല്ല പ്രളയം ബാധിച്ചിരിക്കുന്നതെന്നും ജീവിതത്തിലെ എല്ലാ വിഭാഗം ആള്‍ക്കാരും പ്രളയദുരന്തത്തില്‍ അകപ്പെട്ടിരിക്കുകയാണെന്നും ഡോ. വേണുഗോപാല്‍ പറഞ്ഞു.
സൊസൈറ്റി ഓഫ് എമര്‍ജന്‍സി മെഡിസിന് ഇന്‍ ഇന്ത്യയുടെ തമിഴ്നാട് ചാപ്റ്ററിന്റെ സംപൂര്‍ണ പിന്തുണ ആസ്റ്റര്‍ ടീമിന് ലഭിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: