തിരുവനന്തപുരം: ആഭ്യന്തരമന്ത്രിയെന്ന നിലയില്‍ സോളാര്‍ കമ്മീഷനെ താന്‍ വിമര്‍ശിച്ചിട്ടില്ലെന്നും കാര്യങ്ങള്‍ വിശദീകരിക്കുക മാത്രമാണ് ചെയ്തതെന്നും രമേശ് ചെന്നിത്തല. ബിജു രാധാകൃഷ്ണന് മതിയായ സുരക്ഷ ഏര്‍പ്പെടുത്തുന്നതിനാണ് കൂടുതല്‍ പോലീസുകാരെ ഡിജിപി ടി.പി. സെന്‍കുമാര്‍ നിയോഗിച്ചത്.
ഇതാകട്ടെ സോളാര്‍ കമ്മീഷന്റെ സെക്രട്ടറിയോട് ഫോണിലൂടെ സംസാരിച്ച ശേഷമാണ് ചെയ്തത്. ബിജു കസ്റ്റഡിയില്‍ നിന്ന് ചാടിപ്പോകാന്‍ സാധ്യതയുണ്ടെന്ന പോലീസ് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലായിരുന്നു നടപടിയെന്നും ചെന്നിത്തല പത്രസമ്മേളനത്തില്‍ പറഞ്ഞു.
ബിജുവിന് നേരത്തെ മതിയായ സുരക്ഷ ഏര്‍പ്പെടുത്തിയിരുന്നതാണ്. എന്നാല്‍ കമ്മീഷന് ഇത് നാലു പോലീസുകാര്‍ എന്ന നിലയിലേക്ക് വെട്ടിക്കുറച്ചു. സംസ്ഥാനത്തിന് പുറത്തുകൊണ്ടുപോകുമ്പോള്‍ ഇത് മതിയായ സുരക്ഷ നല്‍കില്ല. ബിജു കസ്റ്റഡിയില്‍ നിന്ന് രക്ഷപ്പെട്ടാല്‍ ആരും സമാധാനം പറയില്ല. പഴി പോലീസിന്റെ തലയ്ക്കായിരിക്കും വരിക. അതിനാല്‍ കൂടുതല്‍ പോലീസിനെ നിയോഗിച്ച ഡിജിപിയുടെ നടപടിയില്‍ തെറ്റില്ല.
ഇതുസംബന്ധിച്ച് കമ്മീഷന് വിമര്‍ശിച്ചപ്പോള്‍ താന്‍ കാര്യങ്ങള്‍ വിശദമാക്കുകയാണുണ്ടായത്. അല്ലാതെ കമ്മീഷനെ ഭീഷണിപ്പെടുത്തിയിട്ടില്ലെന്നും ചെന്നിത്തല പറഞ്ഞു.
ഒരു വിഷയം ഒന്നിലധികം തവണ നിയമസഭയില്‍ ഉന്നയിക്കപ്പെട്ടാല്‍ അത് അടിയന്തരപ്രമേയമാക്കുന്നതിന് പകരം സബ്മിഷനാക്കുന്ന കീഴ്വഴക്കം മുമ്പ് എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്തും ഉണ്ടായിട്ടുണ്ട്.
സോളാര്‍ വിഷയത്തില്‍ പ്രതിപക്ഷത്തിന്റെ അടിയന്തരപ്രമേയം വേണമെന്ന പ്രതിപക്ഷ ആവശ്യം നിരാകരിച്ച് സബ്മിഷനാക്കാന് ആവശ്യപ്പെട്ട സ്പീക്കറുടെ നടപടിയെ വിമര്‍ശിക്കുന്നതില്‍ കഴമ്പില്ല. ഇതിന്റെ പേരില്‍ സഭ സ്തംഭിപ്പിക്കണോ എന്ന് പ്രതിപക്ഷം ആലോചിക്കണം. കഴിയുന്നത്ര സ്പീക്കറെ വിവാദങ്ങളിലേക്ക് വലിച്ചിഴയ്ക്കാതെ സഭ നടത്താന്‍ സഹായിക്കുകയാണ് പ്രതിപക്ഷം ചെയ്യേണ്ടത്. സ്പീക്കറുടെ തീരുമാനങ്ങളെ ചോദ്യം ചെയ്യുന്നത് സഭാ നടപടികളുടെ സുഗമമായ നടത്തിപ്പിന് തടസ്സമാണെന്നും ചെന്നിത്തല ചൂണ്ടിക്കാട്ടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: