തൃശൂര്‍: നാരായണഗുരു ജീവിച്ചിരുന്ന നാട്ടില്‍ രാഷ്ട്രീയ തൊട്ടുകൂടായ്മയെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി.കേരളത്തില്‍ നിരവധി സാമൂഹ്യപരിഷ്കര്‍ത്താക്കള്‍ ജന്മം കൊണ്ടിട്ടുണ്ട്. ശ്രീനാരായണ ഗുരുവിനെ പോലെയുള്ള നവോത്ഥാന നായകരുടെ ശ്രമഫലമായാണ് ഇവിടുത്തെ തൊട്ടുകൂടായ്മ ഉള്‍പ്പെടെയുള്ള അസമത്വങ്ങള്‍ അവസാനിച്ചത്.
എന്നാല്‍, രാഷ്ട്രീയപരമായി ഈ തൊട്ടുകൂടായ്മ ഇന്നും കേരളത്തില്‍ നിലനില്‍ക്കുയാണ്. എതിര്‍ക്കുന്നവരെ ശാരീരികമായി ഇല്ലായ്മ ചെയ്യുകപോലും ചെയ്യുന്ന രീതിയാണ് കേരളത്തിലുള്ളത്. ബിജെപിയും ഇവിടെ രാഷ്ട്രീയ തൊട്ടുകൂടായ്മ നേരിടുകയാണ്.
പലവിധ ദേശീയ പ്രസ്ഥാനങ്ങള്‍ക്ക് വേണ്ടി പ്രവര്‍ത്തിച്ച എത്ര പേരെയാണ് ഇവിടെ കൊന്നൊടുക്കിയത്. കേരളത്തില്‍ നേരിട്ടിട്ടുള്ളതുപോലൊരു പ്രതിസന്ധി മറ്റൊരിടത്തും പാര്‍ട്ടി നേരിട്ടിട്ടില്ല. രാജ്യത്ത് മറ്റൊരിടത്തും ഇത്തരമൊരു രീതിയില്ല.
കേരള ജനത ബിജെപിയെ സ്വീകരിച്ചു കഴിഞ്ഞു. കേരളത്തിലെ പാര്‍ട്ടി പ്രവര്‍ത്തകരെ ഞാന്‍ അഭിനന്ദിക്കുകയാണ്. ഇവിടെ അധികാരമെന്ന സ്വപ്നം അകലെയാണ്. വിജയമെന്ന സ്വപ്നം അകലെയാണ്. ഇത്തരം പ്രതികൂല സാഹചര്യങ്ങള്‍ നിലനില്‍ക്കുമ്പോഴും ഭാരത് മാതാ കീ ജയ് എന്ന മുദ്രാവാക്യം നെഞ്ചേറ്റിക്കൊണ്ട് പ്രവര്‍ത്തിക്കുന്ന നിങ്ങളുടെ നിശ്ചയദാര്‍ഢ്യം തീര്‍ച്ചയായും മാതൃകാപരമാണ്
എന്തായാലും നിങ്ങളുടെ പ്രവര്‍ത്തനം അതിന്റെ ഫലപ്രാപ്തിയിലേക്ക് നീങ്ങിക്കൊണ്ടിരിക്കുകയാണ്. നീണ്ടകാലത്തെ പ്രവര്‍ത്തനങ്ങള്‍ക്ക് ശേഷം സ്വപ്നപ്രാപ്തിയുടെ അരികിലാണ് നമ്മള്.
തൃശൂര്‍ തേക്കിന്‍കാട് മൈതാനത്ത് എത്തിയ മോദി ജനങ്ങളെ അഭിസംബോധന ചെയ്തു.
കേരളത്തിലെ ചെറുപ്പക്കാര്‍ മികച്ച വിദ്യാഭ്യാസം നേടാന്‍ താല്പര്യമുളളവരാണ്. എന്നാല്‍ വിദ്യാഭ്യാസം ഇന്ന് വളരെയേറെ ചെലവേറിയ കാര്യമായി മാറിയിരിക്കുന്നു. പാവപ്പെട്ട വിദ്യാര്‍ഥികള്‍ക്ക് ഉന്നതപഠനം സാദ്ധ്യമാക്കാന്‍ വിദ്യാഭ്യാസ വായ്പാ സമ്പ്രദായം നേരത്തെ നിലവിലുള്ളതാണ്. എന്നാല്‍ പല ബാങ്കുകളും ഇത് നല്‍കുന്നുണ്ടായിരുന്നില്ല. പാവപ്പെട്ടവര്‍ക്ക് വിദ്യാഭ്യാസ വായ്പ നല്‍കണമെന്ന് ബാങ്കുകള്‍ക്ക് സര്‍ക്കാര്‍ കര്‍ശന നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി പറഞ്ഞു.
കേന്ദ്ര സര്‍ക്കാര്‍ പദ്ധതിയായ ഡിജിറ്റല്‍ ഇന്ത്യയിലൂടെ വികസനം സാദ്ധ്യമാക്കാന്‍ കേരളത്തിന് സാധിക്കും. കേന്ദ്രസര്‍ക്കാരിന്റെ മിക്ക പദ്ധതികളും കേരളത്തിന് ഏറെ ഗുണകരമാകുമെന്ന് എടുത്തുപറഞ്ഞുകൊണ്ടായിരുന്നു പ്രധാനമന്ത്രിയുടെ പ്രസംഗം.
രാജ്യത്താകമാനം വിവിധ ബാങ്കുകളുടെ ഒന്നേകാല്‍ ലക്ഷം ശാഖകളുണ്ട്. ഓരോ ശാഖയിലും പട്ടികജാതി പട്ടികവര്‍ഗ വിഭാഗങ്ങളില്‍ പെടുന്ന ഒരോ വനിതകള്‍ക്കെങ്കിലും സ്റ്റാര്‍ട്ട് അപ് പദ്ധതിക്ക് അനുമതി നല്‍കണമെന്ന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ഇത് പൂര്‍ണമാകുന്നതോടെ രണ്ടര ലക്ഷം പദ്ധതികളാണ് ഇതിലൂടെ രാജ്യത്ത് നടപ്പാകുകയെന്നും പ്രധാനമന്ത്രി പറഞ്ഞു.
രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി കേരളത്തിലെത്തി. വായുസേനയുടെ രാജ്കമല് വിമാനത്തില്‍ കൊച്ചി നാവിക വിമാനത്താവളത്തിലിറങ്ങിയ പ്രധാനമന്ത്രിയെ ഗവര്‍ണര്‍ പി.സദാശിവം, മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, മന്ത്രി കെ.ബാബു, നാവികസേന ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ സ്വീകരിച്ചു.
തൃശ്ശൂരില്‍ നിന്നും ലൈവ്
സ്വീകരണച്ചടങ്ങിന് ശേഷം തൃശൂരിലെ പൊതുസമ്മേളനത്തില്‍ പങ്കെടുക്കാനായി മോദി യാത്ര തിരിക്കും. വൈകീട്ട് 4.55ന് കുട്ടനെല്ലൂര്‍ ഹെലിപാഡില്‍ ഇറങ്ങുന്ന പ്രധാനമന്ത്രി അഞ്ചുമണിക്ക് വടക്കുന്നാഥ ക്ഷേത്രമൈതാനിയിലെ വേദിയിലെത്തും. ഒരുമണിക്കൂര്‍ അദ്ദേഹം വേദിയില്‍ ഉണ്ടാകും. തുടര്‍ന്ന് റോഡ് മാര്‍ഗ്ഗം കൊച്ചിക്ക് മടങ്ങും. 7.15നു കൊച്ചി താജ് മലബാറിലെത്തി ഇന്ന് അവിടെ തങ്ങും.
നാളെ രാവിലെ 8.50ന് റോഡുമാര്‍ഗം ഐഎന്‍എസ് ഗരുഡയില്‍ എത്തിച്ചേരുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദി ഒമ്പതിന് ട്രൈ സര്‍വീസ് ഗാര്‍ഡ് ഓഫ് ഓണര്‍ സ്വീകരിക്കും. അവിടെനിന്നു നേവിയുടെ ഹെലികോപ്റ്ററില്‍ 9.30ന് ഐഎന്‍എസ് വിക്രമാദിത്യയിലെത്തി 9.40 മുതല്‍ ഉച്ചയ്ക്ക് 1.15 വരെ സംയുക്ത കമാന്‍ഡര്‍മാരുടെ കോണ്‍ഫറന്‍സില്‍ പങ്കെടുക്കും.
തുടര്‍ന്ന് 1.45ന് കൊല്ലം ആശ്രാമം മൈതാനത്തേക്കു ഹെലികോപ്റ്ററില്‍ യാത്ര തിരിക്കുന്ന മോദി 2.35ന് അവിടെ എത്തിച്ചേരും. 2.45ന് എസ്എന്‍ കോളജിലെത്തുന്ന പ്രധാനമന്ത്രി മുന്‍ മുഖ്യമന്ത്രി ആര്. ശങ്കറിന്റെ പ്രതിമ അനാച്ഛാദനം ചെയ്യും. 3.30 വരെയാണ് എസ്എന്‍ കോളജിലെ പരിപാടിയില്‍ പ്രധാനമന്ത്രി പങ്കെടുക്കുക. തുടര്‍ന്നു ഹെലികോപ്റ്ററില്‍ 4.05നു വര്‍ക്കലയില്‍ എത്തും 4.15ന് ശിവഗിരി മഠത്തിലെത്തുന്ന നരേന്ദ്ര മോദി ശ്രീനാരായണഗുരുവിന് ആദരം അര്‍പ്പിച്ചശേഷം ശിവഗിരിയില്‍ വൃക്ഷത്തൈ നടും. 4.35 വരെയാണ് അദ്ദേഹം ശിവഗിരി മഠം സന്ദര്‍ശിക്കും.
അവിടെനിന്ന് 4.50ന് ഹെലികോപ്റ്റര്‍ മാര്‍ഗം യാത്രതിരിച്ച് 5.10ന് ശംഖുമുഖം വ്യോമസേനാ ടെക്നിക്കല്‍ ഏരിയയില്‍ എത്തിച്ചേരുന്ന പ്രധാനമന്ത്രി 5.15ന് വ്യോമസേനയുടെ പ്രത്യേക വിമാനത്തില്‍ ന്യൂഡല്‍ഹിക്കു മടങ്ങിപ്പോകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: