ഏതു യുഗത്തിലും ഏവര്‍ക്കും ഏകത്വമായി പ്രവേശിക്കേണ്ട മോക്ഷസിദ്ധി അല്ലെങ്കില്‍ രക്ഷ സര്‍വ്വമനുഷ്യരും ജന്മനാ നരകത്തില്‍ നിന്നും നരകമായിത്തന്നെ ജനിക്കുന്നു. ഈ അവസ്ഥ ഒരിക്കലും മോക്ഷസിദ്ധിക്ക് അധികാരമോ അവകാശമോ ഇല്ലാത്തവരത്രെ. കാരണം യാതൊരു മനുഷ്യനെങ്കിലും ഈ ലോകത്തിലെ ഉല്പന്നങ്ങളായി വന്നിട്ടുള്ള ആഹാരപദാര്‍ത്ഥങ്ങളെ അനുഭവിച്ചു അതിന്റെ വീര്യസുഖ ശക്തി ഇത്യാദികളുടെ ഏകത്വമെന്ന ശക്തിയാണ് ബീജമായി ഉല്പാദനേന്ദ്രിയങ്ങള്ക്കു വിഷയീഭവിച്ചിരിക്കുന്നത്.
ഈ സ്ഥാനത്തു ജനിച്ചതും ജനിപ്പിച്ചതും ഒരു വസ്തു തന്നെയെന്നു പറയുവാന്‍ സാധിക്കുന്നു. അതു കൊണ്ടു നരകത്തില്‍ നിന്ന് മോക്ഷവും മോക്ഷത്തില്‍ നിന്നു നരകവും സ്വതേ ഉണ്ടാകയില്ല. അതുകൊണ്ട് ഇരുളു വേറെ, പ്രകാശം വേറെ. ഇരുട്ടിനു യാതൊന്നു കൊണ്ടും ശാശ്വതമായ യഥാര്ത്ഥതയില്ല. കാരണം വെളിച്ചം വരുന്നതു വരെ ഒരു വിഷമാവസ്ഥയെ കാണിക്കുന്നതായ ഒന്നു മാത്രമാകുന്നു. ബാഹ്യലോകത്തെ ആലോചിച്ചാല്‍ ഇഹത്തിലെ രാത്രി വെളിച്ചം വരുന്നതു വരെ ഒരു വിഷമഘട്ടത്തെ സൃഷ്ടിക്കുന്നു. വെളിച്ചം വന്നാല്‍ ഇങ്ങനെ ഒരു വിഷമഘട്ടം ഉണ്ടായിരുന്നുവെന്ന് ആ വെളിച്ചത്തില്‍ കൂടി കാണ്മാനില്ല.
അപ്പോള്‍ ഇരുട്ടില്ലാത്തതു കൊണ്ട് അതു മറന്നു പോകുന്നു. സൂര്യന് ആകാശവീഥിയില്‍ ഉദിച്ചു പ്രകാശിക്കുന്നു. അപ്രകാരം സര്വ്വസൃഷ്ടിജാലങ്ങളിലും മാത്രമല്ല, ചരങ്ങളിലും അചരങ്ങളിലും ഒന്നു പോലെ സാന്നിദ്ധ്യം കൊണ്ട് അധിവസിച്ച് പ്രകാശിക്കുന്നു. ഈ അവസ്ഥ ലോകരംഗത്തില്‍ സര്വ്വത്രരക്ഷയായി ഏതു കാലത്തോളം നില്ക്കുന്നുവോ അത്രയും കാലത്തോളം ലോകം രക്ഷാവസ്ഥയില്‍ നില്ക്കുന്നുള്ളു.
ഇതുപോലെ സൃഷ്ടിക്കു കാരണമായി ഭവിച്ച ദൈവം തന്റെ സാന്നിദ്ധ്യം കൊണ്ട് മനുഷ്യലോകത്തെ പ്രകാശിപ്പിക്കുന്നു. ഈ പ്രകാശത്തില്‍ ഏതൊരു മനുഷ്യന് എത്തിച്ചേര്‍ന്നു അതില്‍ ലയിച്ചു പോകുമോ അവനു മോക്ഷം സിദ്ധിച്ചു കഴിഞ്ഞു. ഈ സ്ഥാനത്തെ അപേക്ഷിച്ചു അവന് ജീവിതം നയിക്കുന്നതിനാല്‍ ഇരുട്ട് (ദുഃഖം) അവനില്‍ ലേശം പോലുമില്ല. ഈ പരിപൂര്‍ണ്ണമായ ജീവിതാവസ്ഥയ്ക്കാണ് ഹൃദയം എന്നും ആത്മാവെന്നും, പരിശുദ്ധാത്മാവെന്നും, ആത്മബോധമെന്നും, സ്വയംപ്രകാശമെന്നും, അനവധി പേരുകള്‍ക്കു കാരണമായി ഭവിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: