ചേര്‍ത്തല: ഉദ്ഘാടനം കഴിഞ്ഞിട്ട് മൂന്നരമാസം, കെഎസ്ആര്‍ടിസിയുടെ അമിനിറ്റി സെന്റര്‍ ഇപ്പോഴും അടഞ്ഞുതന്നെ. ചേര്‍ത്തല കെഎസ്ആര്‍ടിസി സ്റ്റാന്‍ഡില്‍ പുതുതായി നിര്‍മിച്ച അമിനിറ്റി സെന്ററാണ് പൂട്ടിക്കിടക്കുന്നത്.
കെട്ടിടം നിര്‍മിച്ച കരാറുകാരനില്‍ നിന്ന് താക്കോല്‍ ഏറ്റുവാങ്ങാന്‍ പോലും അധികൃതര്‍ ഇതുവരെ തയാറായിട്ടില്ല. ഡിപ്പോയുടെ വികസനം ലക്ഷ്യമാക്കി ഒന്നരക്കോടി ചെലവഴിച്ച് നിര്‍മിച്ച ഇരുനില മന്ദിരമാണ് ഇതുവരെയും യാത്രക്കാര്‍ക്ക് തുറന്നു കൊടുക്കാത്തത്. പി. തിലോത്തമന് എംഎല്‍എയുടെ ആസ്തി വികസന ഫണ്ടില്‍ നിന്നും ഒന്നര കോടി രൂപ ചെലവഴിച്ചാണ് സ്റ്റാന്റിന് കിഴക്കുഭാഗത്ത് കെട്ടിടം നിര്‍മിച്ചത്.
ഉദ്ഘാടനശേഷം ഡിപ്പോ ഓഫീസിന്റെ പ്രവര്‍ത്തനം പൂര്‍ണ്ണമായും ഇവിടേക്ക് മാറ്റാനായിരുന്നു തീരുമാനം. ഇത് യാത്രക്കാര്‍ക്കും ജീവനക്കാര്‍ക്കും ഗുണകരമാകുമെന്നായിരുന്നു പ്രതീക്ഷ. വ്യാപാര സമുച്ചയത്തിന് 1.15 കോടിയും മുന്‍ഭാഗം ടാര്‍ ചെയ്യുതിനുമായി 35 ലക്ഷവുമാണ് വിനിയോഗിച്ചത്. എന്നാല്‍ മോടി പിടിപ്പിക്കലിനായി പണം തികയാതെ വന്നതോടെ കോര്പ്പറേഷന് എംഡിയുമായി എംഎല്‍എ നടത്തിയ ചര്‍ച്ചയില്‍ 10 ലക്ഷം രൂപ ഇതിനായി കോര്പ്പറേഷന് വഹിക്കുമെന്ന് ഉറപ്പുനല്‍കിയിരുന്നു. എന്നാല്‍ ഉദ്ഘാടനം നടത്തി മാസങ്ങള്‍ പിന്നിട്ടിട്ടും കരാറുകാരന് നല്കുവാനുള്ള തുക നല്‍കിയിട്ടില്ലെന്നാണ് വിവരം.
ഇതാണ് കെട്ടിടം തുറന്ന് പ്രവര്‍ത്തിക്കുന്നതിന് തടസമാകുന്നത്. ഇതുസംബന്ധിച്ച് ചീഫ് ഓഫീസില്‍ നിന്നു നിര്‍ദ്ദേശം ലഭിച്ചിട്ടില്ലെന്നും ഇതാണ് കെട്ടിടം ഉപയോഗിക്കാത്തതിന് കാരണമെന്നുമാണ് ഡിപ്പോ അധികൃതര്‍ പറയുന്നത്.
പണം ഇതേവരെ നല്‍കിയിട്ടില്ലെങ്കിലും അധികൃതര്‍ ആവശ്യപ്പെട്ടാല്‍ കെട്ടിടത്തിന്റെ താക്കോല്‍ കൈമാറാന്‍ തയാറാണെന്നാണ് കരാറുകാരന്റെ നിലപാട്. കഴിഞ്ഞ സപ്തംബര്‍ 27 നാണ് കെട്ടിടത്തിന്റെ ഉദ്ഘാടനം മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന് നിര്‍വഹിച്ചത്.
യാത്രക്കാര്‍ക്ക് വിശ്രമമുറികള്‍, ഓഫീസ് മുറികള്‍, ഒന്‍പത് കടമുറികള്‍ എന്നിവ ഉള്‍പ്പെടുന്നതാണ് കെട്ടിടം. കടമുറികളുടെ ലേലത്തിലൂടെ ഒരുകോടിയോളം രൂപയാണ് കോര്പ്പറേഷന് വരുമാനം പ്രതീക്ഷിക്കുന്നത്.നടപടികള്‍ വൈകുന്നത് കെഎസ്ആര്‍ടിസിയ്ക്ക് കടുത്ത സാമ്പത്തിക നഷ്ടമാണ് ഉണ്ടാക്കുന്നത്. നിലവില്‍ പഴയ ഇടുങ്ങിയ മുറികളിലാണ് ഓഫീസ് പ്രവര്‍ത്തിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: