ചേര്‍ത്തല: സുവര്‍ണ നേട്ടം കൊയ്തിട്ടും ദേശീയ മീറ്റില്‍ പങ്കെടുക്കുന്നതിന് പരിക്ക് തടസമാകുമോ എന്ന ആശങ്കയിലാണ് ശാരിക. സംസ്ഥാന കായികമേളയില്‍ സീനിയര്‍ വിഭാഗം ജാവലിന്‍ ത്രോയില്‍ ഒന്നാമതെത്തിയാണ് പട്ടണക്കാട് മേനാശേരി മാധവ മംഗലത്ത് നിവര്‍ത്തില്‍ എം.എസ്.ശാരിക ജില്ലക്ക് ഏക സ്വര്‍ണം നേടിക്കൊടുത്തത്.
പട്ടണക്കാട് എസ്സിയു ഗവ.വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി സ്കൂളിലെ പ്ലസ്ടു വിദ്യാര്‍ത്ഥിനിയായ ശാരികയ്ക്ക് സംസ്ഥാന കായിക മേളയില്‍ പങ്കെടുക്കുന്നതിനിടെ കാലിന്റെ കുഴ തെറ്റിയത്. വേദന കടിച്ചമര്‍ത്തിയാണ് ശാരിക ജാവലിന്‍ എറിഞ്ഞാണ് അഭിമാനാര്‍ഹമായ നേട്ടം കൈവരിച്ചത്.
പരിക്കിനെ തുടര്‍ന്ന് ചികിത്സ നേടിയെങ്കിലും വേദന പൂര്‍ണമായി മാറിയിട്ടില്ല. സ്വന്തമായി വീടില്ലാത്ത കായികതാരം തുടര്‍ ചികിത്സക്കും വക കണ്ടെത്താനാകാത്ത അവസ്ഥയിലാണ്. സ്കൂളിലെ കായിക അധ്യാപകന് ബി.ഉല്ലാസിന്റെ കീഴിലാണ് പരിശീലനം നടത്തുന്നത്.
പൂര്‍ത്തിയാകാത്ത വീടിനോട് ചേര്‍ന്ന് പ്ലാസ്റ്റിക് ഷീറ്റ് കൊണ്ട് നിര്‍മിച്ച താല്‍ക്കാലിക കുടിലിലാണ് ശാരികയുടെ ഏഴംഗ കുടുംബം കഴിയുന്നത്. പട്ടിക ജാതി വിഭാഗത്തില്‍പ്പെട്ട ശശീന്ദ്രനും ഭാര്യ ഉഷയും മത്സ്യ ബന്ധം നടത്തിയാണ് കുടുംബം പോറ്റുന്നത്. കഴിഞ്ഞ തവണ വെള്ളിമെഡല്‍ നേടിയതിനെ തുടര്‍ന്ന് വീടിന്റെ പൂര്‍ത്തീകരണത്തിന് നടപടികള്‍ സ്വീകരിക്കുമെന്ന ജനപ്രതിനിധികളുടെ വാഗ്ദാനം പാലിക്കപ്പെട്ടിട്ടില്ലെന്ന് ആക്ഷേപമുണ്ട്.
കായിക കേരളത്തിന് അഭിമാനമായ താരത്തിന്റെയും കുടുംബത്തിന്റെയും ദുരവസ്ഥ കായികമന്ത്രിയുടെ ശ്രദ്ധയില്‍ പെടുത്തുമെന്ന് പി.തിലോത്തമന് എംഎല്‍എ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: