ന്യൂദല്‍ഹി: ദേശീയ സ്കൂള്‍ മീറ്റ് ഗോവയില്‍ നടത്താന്‍ ആലോചന. ഇക്കാര്യത്തില്‍ ബുധനാഴ്ച തീരുമാനം പ്രഖ്യാപിക്കുമെന്നാണ് സൂചന. അതേസമയം, ഗോവ മീറ്റിന് ആതിഥേയത്വം വഹിക്കുമോയെന്ന് ഉറപ്പായിട്ടില്ല. ഗോവ വിസമ്മതിച്ചാല്‍ കേരളത്തോട് നടത്താന്‍ ആവശ്യപ്പെടുമെന്നാണ് കേന്ദ്ര കായിക മന്ത്രാലവൃത്തങ്ങള് നല്കുന്ന സൂചന.
ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കു വെവ്വേറെയായി മീറ്റ് നടത്താനുള്ള മഹാരാഷ്ട്രയുടെ നീക്കമാണ് സ്കൂള്‍ മീറ്റ് ത്രിശങ്കുവിലാക്കിയത്. ലിംഗ വിവേചനം ആരോപിച്ച് ഇതിനെ കേരള സ്പോര്‍ട്സ് കൗണ്‍സില്‍ പ്രസിഡന്റ് അഞ്ജു ബോബി ജോര്‍ജും പി.ടി. ഉഷയും അടക്കമുള്ളവര്‍ എതിര്‍ത്തതോടെ കായിക മന്ത്രാലയം ഇടപെട്ടു.
ഇതോടെ മഹാരാഷ്ട്ര പിന്മാറി. മീറ്റ് നടത്താന്‍ സന്നദ്ധമെന്ന് കേരള കായിക മന്ത്രിയും വിദ്യാഭ്യാസ മന്ത്രിയും പ്രഖ്യാപിച്ചു. എന്നാല്‍, സംസ്ഥാന മന്ത്രിസഭാ യോഗം മീറ്റ് നടത്തേണ്ടെന്നാണ് തീരുമാനിച്ചത്. എസ്എസ്എല്‍സി പരീക്ഷയും മറ്റും നടത്താനുണ്ടെന്ന കാരണം പറഞ്ഞാണ് സംസ്ഥാന സര്‍ക്കാര്‍ മലക്കം മറിഞ്ഞത്. ഇതോടെയാണ് പ്രതിസന്ധി ഉടലെടുത്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: