മാഡ്രിഡ്: സ്പാനിഷ് ലീഗില്‍ കരുത്തരായ റയല്‍ മാഡ്രിഡിന് തോല്‍വി. ഞായറാഴ്ച രാത്രി വൈകി നടന്ന ഹോം മത്സരത്തില്‍ വിയ്യാറയലാണ് ഏകപക്ഷീയമായ ഒരു ഗോളിന് റയല്‍ മാഡ്രിഡിനെ കീഴടക്കിയത്. കളിയുടെ എട്ടാം മിനിറ്റില്‍ സെഡ്രിക് ബെകാംബുവിന്റെ പാസില്‍ നിന്ന് റോബര്‍ട്ടോ സോള്ഡാഡോയാണ് മത്സരത്തിലെ വിധിനിര്‍ണ്ണയിച്ച ഗോള്‍ നേടിയത്. മത്സരത്തില്‍ ആധിപത്യം നേടിയിട്ടും എതിര് വല കുലുക്കാന്‍ റയല്‍ മാഡ്രിഡിന്റെ താരനിരക്ക് കഴിഞ്ഞില്ല.
സൂപ്പര്‍താരങ്ങളായ ക്രിസ്റ്റിയാനോ റൊണാള്‍ഡോ, കരിം ബെന്‍സേമ, ഗരത്ത് ബെയ്ല്, ജെയിംസ് റോഡ്രിഗസ്, ലൂക്കാ മോഡ്രിച്ച് എന്നി കൊമ്പന്മാരെല്ലാം കളത്തിലിറങ്ങിയിട്ടും വിയ്യാറയല്‍ പ്രതിരോധം കോട്ടകെട്ടി കാത്തതോടെ മുന്നേറ്റങ്ങളെല്ലാം പാതിവഴിയില്‍ കലാശിച്ചു. കളിയുടെ 65 ശതമാനവും പന്ത് നിയന്ത്രിച്ചുനിര്‍ത്തുകയും 20 ഷോട്ടുകള്‍ മത്സരത്തിലുടനീളം പായിക്കുകയും ചെയ്തിട്ടും ഒരിക്കല്‍ പോലും വിയ്യാറയല്‍ വല കുലുക്കാന്‍ റയലിന് കഴിഞ്ഞില്ല.
വിയ്യാ താരങ്ങളുടെ പ്രതിരോധത്തിന് മുന്നില്‍ പലപ്പോഴും കാലിടറിയ റയല്‍ താരങ്ങള്‍ ലോങ്റേഞ്ച് ഷോട്ടുകള്‍ക്ക് മുതിര്‍ന്നതും തിരിച്ചടിയായി. രണ്ടാം പകുതിയില്‍ ക്രിസ്റ്റിയാനോയുടെ ഒരു ഷോട്ട് പോസ്റ്റില്‍ത്തട്ടി തെറിച്ചതൊഴിച്ചാല് ഏറെയൊന്നും മത്സരത്തില്‍ പറയാനില്ല. ഈ സീസണില്‍ ലീഗിലെ മൂന്നാം തോല്‍വിയാണ് റയല്‍ നേരിട്ടത്. പരാജയത്തോടെ റയല്‍ മാഡ്രിഡ് (30 പോയിന്റ്) ഒന്നും രണ്ടും സ്ഥാനത്തുള്ള ബാഴ്സലോണയേക്കാളും അത്ലറ്റികോ മാഡ്രിഡിനേക്കാളും അഞ്ച് പോയിന്റുകള്‍ക്ക് പിന്നിലായി.
മറ്റൊരു മത്സരത്തില്‍ മുന്‍ ചാമ്പ്യന്മാരായ അത്ലറ്റികോ മാഡ്രിഡ് ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് അത്ലറ്റിക് ബില്‍ബാവോയെ പരാജയപ്പെടുത്തി. ഒരു ഗോളിന് പിന്നിട്ടുനിന്നശേഷമായിരുന്നു അത്. മാഡ്രിഡ് വിജയം നേടിയത്. കളിയുടെ 27-ാം മിനിറ്റില്‍ അയ്മറിക് ലപോര്ട്ടെയിലൂടെ ബില്‍ബാവോ ലീഡ് നേടിയെങ്കിലും ആദ്യപകുതിയുടെ ഇഞ്ചുറിസമയത്ത് സോള്‍ നിഗ്വിസ് അത്. മാഡ്രിഡിന് സമനില നേടിക്കൊടുത്തു.
പിന്നീട് 67-ാം മിനിറ്റില്‍ അന്റോണിയോ ഗ്രിസ്മാനും ലക്ഷ്യം കണ്ടതോടെ വിജയം അത്ലറ്റികോക്ക് സ്വന്തം. വിജയത്തോടെ 15 കളികളില്‍ നിന്ന് 35 പോയിന്റുമായി രണ്ടാം സ്ഥാനത്താണ് അത്ലറ്റികോ മാഡ്രിഡ്. ഒന്നാം സ്ഥാനത്തുള്ള ബാഴ്സക്കും 35 പോയിന്റാണുള്ളത്. മറ്റ് മത്സരങ്ങളില്‍ മലാഗ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് റയോ വയ്യക്കാനോയെ പരാജയപ്പെടുത്തിയപ്പോള്‍ ഐബര്‍-വലന്‍സിയ മത്സരം 1-1ന് സമനിലയില്‍ കലാശിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: