തിരുവനന്തപുരം: ശിവഗിരി തീര്‍ത്ഥാടനത്തിന് പ്രധാനമന്ത്രി നരേന്ദ്രമോദിയെ ക്ഷണിച്ചിരുന്നുവെന്ന് മഠത്തിലെ സ്വാമിമാരായ സച്ചിതാനന്ദ, ശാരദാനന്ദ, ശിവസ്വരൂപാനന്ദ എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി. മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍സിങിന്റെ പത്തുവര്‍ഷ ഭരണകാലത്ത് മൂന്നുവട്ടം തീര്‍ത്ഥാടന സമ്മേളനത്തില്‍ പങ്കെടുക്കണമെന്ന് ആവശ്യപ്പെട്ടിരുന്നെങ്കിലും അദ്ദേഹത്തെ കാണാന്‍ പോലും സമയം അനുവദിച്ചിരുന്നില്ല. കത്തുകള്‍ക്ക് മറുപടിയും കിട്ടിയില്ല.
ഡിസംബര്‍ 30,31 ജനുവരി ഒന്ന് തീയ്യതികളിലായി നടക്കുന്ന തീര്‍ത്ഥാടന സമ്മേളനത്തില്‍ നരേന്ദ്രമോദി പങ്കെടുക്കണമെന്ന് ആവശ്യപ്പെട്ട് ശിവഗിരി ധര്‍മ്മസംഘം ബോര്‍ഡ് കത്തുനല്‍കിയിരുന്നു. പ്രധാനമന്ത്രിയുടെ താത്പര്യപ്രകാരം ഡിസംബര്‍ മദ്ധ്യത്തിലുള്ള കേരള സന്ദര്‍ശനത്തില്‍ ശിവഗിരി സന്ദര്‍ശനം കൂട്ടിച്ചേര്‍ക്കുകയായിരുന്നു. ശിവഗിരി മഠത്തിന് രാഷ്ട്രീയമില്ലെന്നും മാധ്യമങ്ങള്‍ വിവാദമുണ്ടാക്കുകയാണെന്നും സ്വാമിമാര്‍ പറഞ്ഞു.
പ്രധാനമന്ത്രിയുടെ വരവിനെച്ചൊല്ലി സ്വാമിമാര്‍ക്കിടയില്‍ ഒരു അഭിപ്രായ ഭിന്നതയുമില്ല.
ശിവഗിരിയിലെ മുഴുവന്‍ സന്യാസിമാരും പ്രധാനമന്ത്രിയുടെ വരവിനെ സ്വാഗതം ചെയ്യുകയാണ്. ഗുരുദേവ ദര്‍ശനങ്ങളില്‍ വിശ്വസിക്കുന്ന ആര്‍ക്കും ശിവഗിരിയിലെത്താം. മോദിയുടെ വരവ് ശിവഗിരിയെ കാവിവത്കരിക്കാനാണെന്ന പ്രചാരണം അടിസ്ഥാനരഹിതമാണ്. കാഷായ വസ്ത്രധാരികളായ സന്യാസിമാര്‍ വസിക്കുന്ന ശിവഗിരി മഠത്തെ കാവി വത്ക്കരിക്കാന്‍ ശ്രമിക്കുന്നു എന്ന് ചില രാഷ്ട്രീയ പാര്‍ട്ടികള്‍ കുപ്രചരണം നടത്തുകയാണ്. മഠത്തിലെ സകല സന്യാസിമാരും പാരമ്പര്യമായി കാഷായ വസ്ത്രമാണ് ധരിക്കുന്നത്.
അതില്‍ യാതൊരു പുതുമയും ഇല്ല. തീര്‍ത്ഥാടനത്തില്‍ നിന്ന് ബിജെപി നേതാക്കളെ മാറ്റിനിറുത്തിയിട്ടില്ല. കേന്ദ്രമന്ത്രി മഹേഷ് ശര്‍മ്മയും ബിജെപി നേതാക്കളായിരുന്ന ഗവര്‍ണര്‍മാരും പങ്കെടുക്കുന്നുണ്ട്. മഠത്തിന് ഏതെങ്കിലുമൊരു പാര്‍ട്ടിയോട് വിരോധമോ അനുകൂലമോ ഇല്ലെന്നും സ്വാമിമാര്‍ വ്യക്തമാക്കി. പ്രധാനമന്ത്രിയുടെ സന്ദര്‍ശനവുമായി ബന്ധപ്പെട്ടുള്ള ശ്രീനാരായണ ധര്‍മ്മ സംഘം പ്രസിഡന്റ് സ്വാമി പ്രകാശാനന്ദയുടെ പത്രക്കുറിപ്പും വാര്‍ത്താസമ്മേളനത്തില്‍ വിതരണം ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: