ന്യൂദല്‍ഹി: ചില്ലറ വില്‍പ്പന മേഖലയില്‍ 51 ശതമാനം വിദേശ നിക്ഷേപം അനുവദിച്ച തീരുമാനം ഷെല്‍ഫില്‍ വയ്ക്കില്ലെന്നു ധനകാര്യമന്ത്രി പ്രണബ് മുഖര്‍ജി. എന്നാല്‍ ഇതു സംബന്ധിച്ച തീരുമാനം പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനത്തില്‍ കൈക്കൊള്ളില്ലെന്നും അദ്ദേഹം പറഞ്ഞു.
പെന്ഷന് ഫണ്ട് റെഗുലേറ്ററി അതോറിറ്റി(പി.എഫ്.ആര്.ഡി.എ) ഇന്‍ഡസ്ട്രി ചേമ്പറിന്റെ വാര്‍ഷിക പൊതുയോഗത്തില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു പ്രണബ് മുഖര്‍ജി. സമവായത്തിലൂടെ തീരുമാനം നടപ്പാക്കും. സഖ്യകക്ഷി സര്‍ക്കാരാണു രാജ്യം ഭരിക്കുന്നത്. ഇക്കാരണത്താല്‍ സമവായത്തിലൂടെ മാത്രമെ തീരുമാനം നടപ്പാക്കാന്‍ സാധിക്കൂ. ലോക സാമ്പത്തിക പ്രതിസന്ധി ഇന്ത്യയേയും ബാധിക്കുമെന്ന് അദ്ദേഹം അറിയിച്ചു.
സഖ്യകക്ഷികളായ തൃണമൂല്‍ കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ളവര്‍ എതിര്ത്തിനെത്തുടര്ന്നു വിദേശ നിക്ഷേപ തീരുമാനം കേന്ദ്രസര്‍ക്കാര്‍ മരവിപ്പിക്കുകയായിരുന്നു. പെന്ഷന് മേഖലയില്‍ ആഭ്യന്തര, വിദേശ നിക്ഷേപം വര്‍ധിപ്പിക്കുന്നതിനായുള്ള ബില്‍ സംബന്ധിച്ചും സര്‍ക്കാരിന് അനുകൂല നിലപാടാണെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍, ഇതു സംബന്ധിച്ച് ബില്‍ പാസാക്കാന്‍ യു.പി.എയ്ക്ക് വേണ്ടത്ര രാജ്യസഭാ അംഗങ്ങളില്ലാതതാണ് തടസ്സമെന്നും അദ്ദേഹം പറഞ്ഞു.
പെന്ഷന് ബില്‍ നവീകരണത്തിനും യു.പി.എയുടെ ഘടകകക്ഷിയായ ത്രിണമുല്‍ കോണ്‍ഗ്രസ് എതിരാണ്. നടപ്പു സാമ്പത്തിക വര്‍ഷം രാജ്യം 7.5 ശതമാനം സാമ്പത്തിക വളര്‍ച്ച കൈവരിക്കുമെന്നാണ് കരുതുന്നതെന്നും അദ്ദേഹം പറഞ്ഞു. 2010-11 സാമ്പത്തിക വര്‍ഷത്തില്‍ 8.5 ശതമാനം വളര്‍ച്ച കൈവരിച്ച സ്ഥാനത്താണിത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: