മട്ടന്നൂര്‍: കണ്ണൂര്‍ വിമാനത്താവളവുമായി ബന്ധപ്പെട്ട് കല്ലേരിക്കരയില്‍ ലൈറ്റ് അപ്രോച്ചിനായി 7.14 ഏക്കര്‍ സ്ഥലം മാത്രമാണ് ഏറ്റെടുക്കുന്നതെന്നും കുടിയൊഴിപ്പിക്കപ്പെടുന്ന 26 കുടുംബങ്ങള്‍ക്കും കര്‍മസമിതിയുടെ പത്തിന നിബന്ധന പ്രകാരമുള്ള എല്ലാ ആനുകൂല്യങ്ങളും അധികൃതര്‍ ഉറപ്പു നല്‍കിയിട്ടുണ്ടെന്നും കുടിയൊഴിപ്പിക്കപ്പെടുന്ന കുടുംബങ്ങളെ ചിലര്‍ തെറ്റിദ്ധരിപ്പിക്കുകയാണെന്നും കല്ലേരിക്കരയിലെ പുതിയ കുടിയിറക്കുവിരുദ്ധ കര്‍മസമിതി വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.
പ്രദേശത്തെ കുടുംബങ്ങളുടെ യോഗം വിളിച്ച് ചേര്‍ത്താണ് കുടിയിറക്ക് വിരുദ്ധ കര്‍മ്മസമിതി രൂപീകരിച്ചത്. കര്‍മ്മ സമിതി ഗവണ്മെന്റ് തലത്തിലും അധികൃതരിലും സമ്മര്‍ദ്ദം ചെലുത്തിയതിന്റെ ഫലമായി വകുപ്പ് മന്ത്രിയും കിയാല്‍ അധികൃതരും ജില്ലാ കലക്ടറും കര്‍മ്മസമിതിയെയും വിവിധ രാഷ്ട്രീയ പാര്ട്ടിക്കാരയും കണ്ണൂരില്‍ വിളിച്ചു ചേര്‍ക്കുകയുണ്ടായി. മട്ടന്നൂര്‍ നഗരസഭയില്‍ വെച്ചുതന്നെ കലക്ടറുടേയും മറ്റും സാന്നിധ്യത്തില്‍ യോഗംവിളിച്ച് അവരുടെ പ്രശ്നം കേള്‍ക്കുന്നതിനുള്ള സാഹചര്യം ഉണ്ടാക്കി. തുടര്‍ന്ന് ആവശ്യമായ നടപടികള്‍ സ്വീകരിക്കുന്നതിനു മുമ്പ് കുടിയിറക്കപ്പെടുന്നവരുടെ പത്തിന പരിഹാരങ്ങള്‍ ഉള്‍ക്കൊള്ളുന്ന പാക്കേജ് അധികൃതര്‍ക്ക് സമര്‍പ്പിക്കുകയും അത് പരിഗണിക്കുകയും ചെയ്യുമെന്ന തീരുമാനത്തിന്റ അടിസ്ഥാനത്തില്‍ മാത്രമാണ് സര്‍വ്വെ നടത്താന്‍ അനുവദിച്ചത്. സര്‍വ്വെ നടത്തിയതിനു ശേഷം ഈ റിപ്പോര്‍ട്ട് കലക്ടറുടെ സാന്നിധ്യത്തില്‍ സര്‍വ്വെയില്‍ ഉള്‍പ്പെടുന്ന വീട്ടുടമകളുടെ യോഗം വിളിച്ചു ചേര്‍ത്തതിന് ശേഷമേ മറ്റ് നടപടികള്‍ സ്വീകരിക്കാവൂ എന്ന കുടിയിറക്ക് വിരുദ്ധ കര്‍മ്മസമിതിയുടെ നിര്‍ദ്ദേശം മാനിച്ച് 10.12.2015 ന് സര്‍വ്വെയില്‍ ഉള്‍പ്പെടുന്ന 26 വീട്ടുടമകളെ വിളിച്ചു ചേര്‍ക്കുകയുണ്ടായി. കര്‍മ്മസമിതിയുടെ ആദ്യമേയുള്ള നിര്‍ദ്ദേശം പരിഗണിച്ച് ഇനിവ കൂടുതലായി സ്ഥലം ഏറ്റെടുക്കില്ലെന്നും മട്ടന്നൂര്‍ പട്ടണത്തിലേക്ക് നീട്ടില്ലെന്നും കേവലം ലൈറ്റ് അപ്രോച്ചിനാവശ്യമായ 10.6 ഏക്കര്‍ സ്ഥലം മാത്രമേ ഏറ്റെടുക്കുകയുള്ളൂ എന്നും ഉറപ്പു നല്‍കിയിരുന്നു. സര്‍വ്വെ നടത്തിയതിനു ശേഷമാണ് ചുരുക്കി 7.14 ഏക്കര്‍ സ്ഥലമായി നിജപ്പെടുത്തിയത്. മുമ്പ് സമര്‍പ്പിച്ച പാക്കേജില്‍ പറഞ്ഞ എല്ലാ കാര്യങ്ങളും പൂര്‍ണ്ണമായി പാലിക്കപ്പെടണമെന്നും ലൈറ്റ് അപ്രോച്ചിനു വേണ്ടിയുള്ള സ്ഥലം മറ്റ് തൊട്ടടുത്തുള്ള വീട്ടുകാര്‍ക്ക് പ്രശ്നങ്ങളുണ്ടാകാത്ത രീതിയില്‍ മണ്ണിട്ട് നികത്തുന്നതിന് ശ്രദ്ധിക്കണമെന്നും അതോടൊപ്പം തന്നെ ഈ സര്‍വ്വെയില്‍ ഉള്‍പ്പെട്ട മുഴുവന്‍ വീടുകള്‍ക്കും എല്ലാ സൗകര്യങ്ങളുമുള്ള തൊട്ടടുത്തുള്ള സ്ഥലം തന്നെ പുനരധിവാസത്തിന് അനുവദിച്ചു കിട്ടണമെന്നും കലക്ടര്‍ വിളിച്ചു ചേര്‍ത്ത യോഗത്തില്‍ കുടിയിറക്കു വിരുദ്ധ കര്‍മ്മ സമിതിയും വീട്ടുടമകളും ആവശ്യപ്പെട്ടിട്ടുണ്ട്.
വാര്‍ത്താ സമ്മേളനത്തില്‍ ചെയര്മാന് എം.സി. കുഞ്ഞമ്മദ് മാസ്റ്റര്‍, കണ്‍വീനര്‍ എ.കെ. രാജേഷ്, ടി. ദിനേശന്, എം.എം. ചന്ദ്രന്, റസാഖ് മണക്കായി, കെ. വൈജയേന്ദ്രന്, എന്‍. രവീന്ദ്രന് എന്നിവര്‍ പങ്കെടുത്തു.
കുടിയിറക്കപ്പെടുന്നവരുടെ മുമ്പ് സൂചിപ്പിച്ച പാക്കേജില്‍ പറഞ്ഞ കാര്യങ്ങള്‍ മുഴുവനായി പാലിക്കപ്പെടുന്നതു വരെ കര്‍മസമിതി ഇതിന് നേതൃത്വം കൊടുക്കുമെന്നും പരീക്ഷണ പറക്കല്‍ എത്രയും പെട്ടന്ന് യാഥാര്‍ത്ഥ്യമാക്കണമെന്നും കര്‍മസമിതി ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: