കൊച്ചി: ബാര്‍ കോഴക്കേസില്‍ മന്ത്രി കെ. ബാബുവിനെതിരെ സിബിഐ അന്വേഷണം ആവശ്യമില്ലെന്നും മന്ത്രി കോഴ വാങ്ങിയെന്ന ബിജു രമേശിന്റെ ആരോപണത്തില്‍ കഴമ്പില്ലെന്ന് കണ്ടതിനെത്തുടര്‍ന്നാണ് കേസ് രജിസ്റ്റര്‍ ചെയ്യാതിരുന്നതെന്നും സര്‍ക്കാര്‍ ഹൈക്കോടതിയില്‍ ബോധിപ്പിച്ചു.
ബാര്‍ കോഴക്കേസില്‍ മന്ത്രി കെ. ബാബു ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് വി.എസ്. സുനില്‍ കുമാര്‍ എംഎല്‍എ നല്‍കിയതുള്‍പ്പെടെ രണ്ടു ഹര്‍ജികളിലാണ് സര്‍ക്കാര്‍ ഇക്കാര്യം വ്യക്തമാക്കി മറുപടി സത്യവാങ്മൂലം നല്‍കിയത്. ബാര്‍ കോഴക്കേസില്‍ കെ.എം. മാണിക്കെതിരെ ബിജു രമേശ് നല്കിയ രഹസ്യമൊഴിയില്‍ മന്ത്രി ബാബുവിനെതിരെ കേട്ടുകേള്‍വിയുടെ അടിസ്ഥാനത്തിലാണ് ആരോപണം ഉന്നയിച്ചിട്ടുള്ളത്. കേരള സ്റ്റേറ്റ് ബാര്‍ ആന്‍ഡ് റെസ്റ്റോറന്റ് ഓണേഴ്സ് അസോസിയേഷന് അംഗങ്ങള്‍ പറഞ്ഞുള്ള അറിവാണിതെന്ന് മൊഴിയില്‍ വിശദീകരിച്ചിട്ടുമുണ്ട്.
വിജിലന്‍സ് പിന്നീടു നടത്തിയ പ്രാഥമികാന്വേഷണത്തില്‍ ആരോപണം കഴമ്പില്ലാത്തതാണെന്ന് കണ്ടെത്തിയെന്നും എറണാകുളം വിജിലന്‍സ് ഡിവൈ.എസ്.പി എം.എന്‍. രമേഷ് നല്കിയ സത്യവാങ്മൂലത്തില്‍ പറയുന്നു. കെ.എം. മാണിക്കെതിരായ കേസില്‍ രണ്ടു തവണ അന്വേഷണ സംഘം ചോദ്യം ചെയ്തപ്പോഴും ബിജു രമേശ് ഈ ആരോപണം ഉന്നയിച്ചിരുന്നില്ല.
സര്‍ക്കാരിന്റെ മദ്യനയത്തെ തുടര്‍ന്ന് ബാര്‍ ലൈസന്‍സ് നഷ്ടപ്പെട്ട ഹോട്ടലുടമയുടെ വൈകിയ വേളയിലെ ആരോപണമായി മാത്രമേ ബിജു രമേശിന്റെ വെളിപ്പെടുത്തലിനെ കാണാനാവൂ. സംഭവത്തിന് ദൃക്സാക്ഷികളായി അടുത്ത കൂട്ടാളികളെയാണ് ബിജു രമേശ് ചൂണ്ടിക്കാട്ടുന്നത്.
കേസിലെ മറ്റു സ്വതന്ത്ര സാക്ഷികളൊന്നും ആരോപണത്തെ ശരിവെക്കുന്നില്ല. ബിജു രമേശിന്റെ ഈ ആരോപണത്തെ തുടര്‍ന്ന് 35 സാക്ഷികളുടെ മൊഴിയെടുത്തു. 11 രേഖകള്‍ പരിശോധിച്ചു. എഫ്.ഐ.ആര് രജിസ്റ്റര്‍ ചെയ്യാന്‍ പര്യാപ്തമായ വസ്തുതകളില്ലെന്ന് കണ്ടെത്തിയതിനാലാണ് കേസ് രജിസ്റ്റര്‍ ചെയ്യാതിരുന്നത്.
ആരോപണം തൃപ്തികരമല്ലെന്ന് ബോധ്യപ്പെട്ടാല്‍ അന്വേഷണം വേണ്ടെന്നു വെക്കാന്‍ എന്‍ക്വയറി ഉദ്യോഗസ്ഥന് അധികാരമുണ്ട്. ബിജു രമേശിന്റെ കാര്യത്തില്‍ ആരോപണത്തിന്റെ സ്വഭാവം, ആരോപണം ഉന്നയിച്ച കാലം, രാഷ്ട്രീയ വൈര്യം, നിക്ഷിപ്ത താല്പര്യം, അസോസിയേഷനിലെ പിണക്കങ്ങള്‍ തുടങ്ങിയ വസ്തുതകള്‍ കൂടി കണക്കിലെടുക്കേണ്ടതുണ്ടെന്നും സത്യവാങ്മൂലത്തില്‍ പറയുന്നു.
ഇതിനിടെ മന്ത്രി ബാബു ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജിയില്‍ ഹര്‍ജിക്കാരനുവേണ്ടി ഹാജരായ അഡ്വ. രഞ്ജിത്ത് തമ്പാന്റെ വാദം ഇന്നും തുടരും. ചീഫ് ജസ്റ്റിസ് അശോക് ഭൂഷണ്, ജസ്റ്റിസ് എ.എം. ഷെഫീഖ് എന്നിവരുള്‍പ്പെട്ട ഡിവിഷന് ബെഞ്ചാണ് ഹര്‍ജി പരിഗണിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: