കൊച്ചി: ഹൈക്കോടതി ജഡ്ജിയെ അപമാനിച്ച രണ്ടു പൊലീസുകാര്‍ക്ക് ഇമ്പോസിഷന്‍ ശിക്ഷ ! ഇരുവരെയും ഇന്നലെ രാവിലെ മുതല്‍ വൈകിട്ടു മൂന്നുവരെ എഴുന്നേല്പിച്ചു നിറുത്തിയ സിംഗിള്‍ബെഞ്ച് ഇന്ന് കൊച്ചി സിറ്റി പൊലീസ് കമ്മിഷണര്‍ ഹാജരായി വിശദീകരണം നല്‍കാനും നിര്‍ദ്ദേശിച്ചിട്ടുണ്ട്.
കഴിഞ്ഞ ദിവസം തൃപ്പൂണിത്തുറ പൂര്‍ണ്ണത്രയീശ ക്ഷേത്രത്തിലെത്തിയ ജസ്റ്റിസ് പി.ഡി. രാജനോട് അപമര്യാദയായി പെരുമാറിയ തൃപ്പൂണിത്തുറ ഹില്‍പാലസ് പൊലീസ് സ്റ്റേഷനിലെ കെ.ആര്. രാജീവ് നാഥ്, സജീഷ് ബാബു എന്നിവരെയാണ് ഇന്നലെ രാവിലെ ഹൈക്കോടതിയില്‍ വിളിച്ചു വരുത്തി ശിക്ഷിച്ചത്. ക്ഷേത്രത്തിലെത്തിയ ജസ്റ്റിസ് പി.ഡി. രാജനോട് ആളറിയാത പൊലീസുകാര്‍ പെരുമാറിയതാണ് സംഭവങ്ങള്‍ക്കു തുടക്കം. ഹൈക്കോടതി ജഡ്ജിയുടെ പദവിയെ ബഹുമാനിക്കാതെ വാക്കു തര്‍ക്കത്തിനു മുതിര്‍ന്ന ഇരുവരെയും ഇന്നലെ രാവിലെ കോടതിയില്‍ വിളിച്ചു വരുത്തിയ ജസ്റ്റിസ് പി.ഡി. രാജന് പൊലീസ് മാനുവലിലെ പൊലീസിന്റെ കടമ എന്ന ഭാഗം ഇമ്പോസിഷനായി എഴുതി നല്കാന് നിര്‍ദ്ദേശിച്ചു. തുടര്‍ന്ന് കോടതിയില്‍ എഴുന്നേറ്റ് നില്‍ക്കാനും ആവശ്യപ്പെട്ടു.
പിന്നീട് ഉച്ചക്ക് 12.30 ന് കോടതി പിരിഞ്ഞിറങ്ങുമ്പോള്‍ പ്രോസിക്യൂഷന് ഡയറക്ടര്‍ ജനറല്‍ ടി. അസഫ് അലി ഹാജരാകാന്‍ അറിയിച്ചു. വിവരമറിഞ്ഞ് എത്തിയ ടി. അസഫ് അലിയോട് കൊച്ചി സിറ്റി പൊലീസ് കമ്മിഷണര്‍ നേരിട്ട് ഹാജരായി വിശദീകരണം നല്‍കണമെന്ന് ജസ്റ്റിസ് പി.ഡി. രാജന് നിര്‍ദ്ദേശിച്ചു.
എന്നാല്‍, പ്രധാനമന്ത്രി കൊച്ചിയിലെത്തുന്നതിനാല്‍ സുരക്ഷാ ചുമതലയുടെ തിരക്കില്‍ നിന്ന് ഇന്നലെ കമ്മിഷണര്‍ക്ക് എത്താനാവില്ലെന്ന് ടി. അസഫ് അലി ബോധിപ്പിച്ചു. തുടര്‍ന്ന് ഇന്നു വൈകിട്ട് നാലിന് കമ്മിഷണര്‍ നേരിട്ട് ഹാജരാകാന്‍ നിര്‍ദ്ദേശം നല്കി. കമ്മിഷണര്‍ വിശദീകരണം നല്‍കിയശേഷം തുടര്‍ നടപടികള്‍ ആലോചിക്കാമെന്നും ജസ്റ്റിസ് പി.ഡി. രാജന് വിശദമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: