കൊച്ചി: രണ്ടുദിവസത്തെ കേരള സന്ദര്‍ശനത്തിനെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കൊച്ചിയില്‍ ഊഷ്മള വരവേല്‍പ്പ്. ഇന്നലെ വൈകീട്ട് 4.10ന് കൊച്ചി നാവികസേന വിമാനത്താവളത്തില്‍ 35 സംഘത്തോടൊപ്പം വായുസേനയുടെ രാജകമല്‍ വിമാനത്തിലാണ് പ്രധാനമന്ത്രിയെത്തിയത്. ഗവര്‍ണര്‍ ജസ്റ്റിസ് പി.സദാശിവം, മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, കൃഷിമന്ത്രി കെ.പി. മോഹനന്, ബിജെപി സംസ്ഥാന പ്രസിഡന്റ് മുരളീധരന്, മേയര്‍ സൗമിനി ജയിന്, പ്രൊഫ.കെ.വി. തോമസ് എംപി, ഹൈബി ഈഡന് എംഎല്‍എ, ചീഫ് സെക്രട്ടറി ജിജി തോംസന്, വൈസ് അഡ്മിറല്‍ സുനില്‍ ലംബ, ഡിജിപി സെന്‍കുമാര്‍, ജിഎഡി സെക്രട്ടറി കെ.ആര്. ജ്യോതിലാല്‍, ജില്ല കളക്ടര്‍ എം.ജി.രാജമാണിക്യം, സ്റ്റേറ്റ് പ്രോട്ടോകോള്‍ ഓഫീസര്‍ ടി.പി. വിജയകുമാര്‍, സിറ്റി പൊലീസ് ചീഫ് എം.പി. ദിനേശ് എന്നിവര്‍ പ്രധാനമന്ത്രിയെ ടാര്‍ മാര്‍ക്കിലെത്തി സ്വീകരിച്ചു.
തുടര്‍ന്ന് നേരെ പന്തലില്‍ എത്തിയ പ്രധാനമന്ത്രി അവിടെയുണ്ടായിരുന്ന പ്രധാനവ്യക്തികളെയും പരിചയപ്പെട്ടു. മന്ത്രി കെ.ബാബു, കാലടി സംസ്കൃത സര്‍വകലാശാല വൈസ് ചാന്‍സലര്‍ എം.സി. ദിലീപ്കുമാര്, ജില്ല പഞ്ചായത്ത് പ്രസിഡന്റ് ആശ സനില്‍, കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി, ബിജെപി നേതാവ് സി.ജി. രാജഗോപാല്‍, ഫാക്ട് സിഎംഡി ജയ്വീര് ശ്രീവാസ്തവ, സമുദ്രമല്സ്യഗവേഷണകേന്ദ്രം ചെയര്പെഴ്സന് ലീന നായര്‍, ഇന്ത്യന്‍ പെപ്പര്‍ ആന്റ് സ്പൈസസ് ട്രേഡേഴ്സ് അസോസിയേഷന് മുന്‍ പ്രസിഡന്റ് കിഷോര്‍ ഷാംജി കുറുവ, മാര്‍ക്കറ്റ്ഫെഡ് എംഡി പി.മൈക്കിള്‍ വേദശിരോമണി, ഇന്ത്യന്‍ ചേമ്പര്‍ ഓഫ് കൊമേഴ്സ് ആന്റ് ഇന്‍ഡസ്ട്രി പ്രസിഡന്റ് കെ.ബി. രാജന്, കയര്‍ബോര്‍ഡ് ചെയര്‍മാന്റെ സെക്രട്ടറി ടി.സി.മണികണ്ഠന്‍പിള്ള തുടങ്ങിയവര്‍ പന്തലില്‍ അദ്ദേഹത്തെ ഹസ്തദാനം ചെയ്ത് സ്വീകരിച്ചു.
തിരുവനന്തപുരത്തായിരുന്ന മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, മന്ത്രി കെ.ബാബു, ഡിജിപി ടി.പി. സെന്‍കുമാര്‍ എന്നിവര്‍ 3.30ന് പ്രത്യേക ഹെലികോപ്ടറില്‍ സ്വീകരണവേദിയായ നാവികസേന വിമാനത്താവളത്തിലെത്തിയിരുന്നു. 3.57ന് ഗവര്‍ണര്‍ കാര്‍മാര്‍ഗം വേദിക്കരികിലെത്തി. സ്വീകരണചടങ്ങിനുശേഷം 4.20ന് പ്രധാനമന്ത്രിയും സംഘവും മൂന്നു ഹെലികോപ്ടറുകളിലായി തൃശൂരിലേക്കു പോയി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: