കൊല്ലം: ഹിന്ദുമഹാമണ്ഡലത്തിന്റെ പ്രയോക്താവും മുന്‍ മുഖ്യമന്ത്രിയുമായ ആര്. ശങ്കറിന്റെ പൂര്‍ണകായപ്രതിമ ഇന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി അനാച്ഛാദനം ചെയ്യും.
മഹാമണ്ഡലരൂപീകരണത്തിന് ആര്. ശങ്കറും മന്നത്ത് പത്മനാഭനും വേദിയാക്കിയ അതേ നഗരത്തിലാണ് കേരള രാഷ്ട്രീയചരിത്രം തന്നെ മാറ്റിക്കുറിക്കാന്‍ പോകുന്ന അനാച്ഛാദനച്ചടങ്ങ്. കൊല്ലം ശ്രീനാരായണകോളേജ് മൈതാനത്ത് ദേശീയപാതയ്ക്ക് അഭിമുഖമായാണ് ഇരുപത്തേഴടി ഉയരത്തില്‍ നിര്‍മ്മിച്ച രാജകീയമണ്ഡപത്തില് പ്രതിമ സ്ഥാപിച്ചിട്ടുള്ളത്. 1450 കിലോ തൂക്കമുള്ളതാണ് വെങ്കലപ്രതിമ.
ഇന്ന് ഉച്ചക്ക് 2.35ന് എറണാകുളത്ത് നിന്നും ഹെലികോപ്റ്റര്‍ മാര്‍ഗം ആശ്രാമം മൈതാനത്തെത്തുന്ന പ്രധാനമന്ത്രി കൃത്യം 2.40ന് കോളജിലെത്തും. ലോ കോളജിന്റെ പുതിയ ബഹുനില മന്ദിരത്തിന്റെ സമര്‍പ്പണവും നിര്‍വഹിക്കും. എസ്എന്‍ഡിപി യോഗം പ്രസിഡന്റ് ഡോ.എം.എന്‍. സോമന് പ്രധാനമന്ത്രിക്ക് ഉപഹാരം നല്‍കും. ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന് അധ്യക്ഷനായിരിക്കും.
വൈകുന്നേരം 4.05ന് പാപനാശം ഹെലിപ്പാഡില്‍ എത്തിച്ചേരുന്ന പ്രധാനമന്ത്രിയെ ശിവഗിരി മഠം പ്രതിനിധികള്‍ ശിവഗിരിയിലേക്ക് ആനയിക്കും. ഗാന്ധിജി ശിവഗിരി സന്ദര്‍ശിച്ചതിന്റെ 90-ാം വാര്‍ഷികം പ്രമാണിച്ച് ശാരദാമഠത്തിന് സമീപം പ്രധാനമന്ത്രി വൃക്ഷത്തൈ നടും. തുടര്‍ന്ന് ദൈവദശകം രചനാശതാബ്ദി സ്മാരകഫലകം അനാവരണം ചെയ്യും. 4.25ന് ശാരദാമഠത്തിലെത്തി ഭക്തജനങ്ങളെ അഭിസംബോധന ചെയ്യും. ദൈവദശക രചനാശതാബ്ദി മൊമന്റോ ശിവഗിരി മഠം പ്രസിസിദ്ധീകരണങ്ങള് എന്നിവ സമര്‍പ്പിക്കും. 4.30ന് ശിവഗിരി മഠത്തില്‍ നിന്ന് മടങ്ങും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: