പാലാ: രാമപുരത്ത് സ്വകാര്യ ബസിടിച്ച് വിദ്യാര്‍ത്ഥി മരിച്ച സംഭവത്തില്‍ ബസ് ഡ്രൈവര്‍ പോലീസില്‍ കീഴടങ്ങി. കോരുത്തോട് ഇടക്കുന്നം കാരാടിയില്‍ രഞ്ചു(30)വാണ് രാമപുരം പോലീസില്‍ കീഴടങ്ങിയത്. തിങ്കളാഴ്ച രാവിലെ 11.30 ഓടെയാണ് രഞ്ചു രാമപുരം സിഐ ഓഫീസിലെത്തിയത്. കഴിഞ്ഞ 5ന് വൈകിട്ട് 5 മണിയോടെ പാലാ-കൂത്താട്ടുകുളം റോഡില്‍ രാമപുരം ടൗണിനടുത്ത് വെള്ളിലാപ്പള്ളി പുതുവേലി പാലത്തിന് സമീപമായിരുന്നു അപകടം. എറണകുളം-പത്തനംതിട്ട റൂട്ടില്‍ ഫാസ്റ്റ് സര്‍വ്വീസ് നടത്തുന്ന കെ എല്‍ 34 9345 നമ്പരിലുള്ള ശരണ്യ ബസാണ് അപകടം ഉണ്ടാക്കിയത്. അപകടത്തില്‍ രാമപുരം വെള്ളിലാപ്പള്ളി തേവര്‍കുന്നേല്‍ സാജന് തോമസിന്റ മകന് ആകാശ്(13) മരിക്കുകയും സുഹൃത്ത് തേവര്‍കുന്നേല്‍ ദിലീപിന്റെ മകന് ക്രിസ്റ്റിക്ക്(15) സാരമായി പരുക്കേല്‍ക്കുകയും ചെയ്തിരുന്നു. വെള്ളാലാപ്പള്ളിയിലെ സ്വകാര്യ ട്യൂഷന് സെന്ററിലേക്ക് പോവുകയായിരുന്ന ഇരുവരേയും ബസ് ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. അപകടത്തിന് ശേഷം ഒളിവില്‍ പോയ ഡ്രൈവര്‍ക്കെതിരെ മനപൂര്‍വ്വമല്ലാത്ത നരഹത്യ, അശ്രദ്ധമായി വാഹനമോടിക്കല്‍, ഗുരുതരമായ പരുക്ക് ഉണ്ടാക്കല്‍ തുടങ്ങിയ വകുപ്പുകള്‍ ഉള്‍പ്പെടുത്തിയാണ് കേസെടുത്തത്. വാഹന വകുപ്പുകളായ 279, 304, 338 വകുപ്പുകള്‍ അനുസരിച്ചാണ് കേസുകള്‍. ജാമ്യം ലഭിക്കാത്ത വകുപ്പുകളാണിത്. വാഹനത്തിന് റൂട്ടില്‍ സര്‍വ്വീസ് നടത്തുന്നതിന് പെര്‍മിറ്റ് സര്‍ട്ടിഫിക്കറ്റ് ഉണ്ടായിരുന്നില്ല. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: