ന്യൂദല്‍ഹി: ഭാരത-പാക്കിസ്ഥാന് ബന്ധത്തില്‍ സമാധാനത്തിന്റെയും വികസനത്തിന്റെയും പുതിയ അധ്യായം തുറക്കുന്നതായിരുന്നു പാക്കിസ്ഥാന് സന്ദര്‍ശനമെന്ന് വിദേശകാര്യമന്ത്രി സുഷമാ സ്വരാജ് പാര്‍ലമെന്റില്‍ പ്രസ്താവിച്ചു. സമഗ്രമായ ഉഭയകക്ഷി സംഭാഷണ പ്രക്രിയയ്ക്കാണ് തുടക്കമിട്ടതെന്നും ഇരുരാജ്യങ്ങളിലേയും വിദേശകാര്യ സെക്രട്ടറിമാര്‍ ചര്‍ച്ചകള്‍ എങ്ങനെ മുമ്പോട്ടുപോകുമെന്ന് തീരുമാനിക്കുമെന്നും സുഷമാ സ്വരാജ് ഇരുസഭകളിലും നടത്തിയ പ്രസ്താവനകളില്‍ പറഞ്ഞു.
മുംബൈ ഭീകരാക്രമണക്കേസിന്റെ വിചാരണ നടപടികള്‍ വേഗത്തിലാക്കുമെന്ന് പാക്കിസ്ഥാന് ഉറപ്പുനല്കിയിരുന്നെന്നും ഈ വിശ്വാസത്തിന്റെ അടിസ്ഥാനത്തിലാണ് പാക്കിസ്ഥാനുമായുള്ള ചര്‍ച്ചകള്‍ പുനരാരംഭിച്ചത്. മുടങ്ങിപ്പോയ ചര്‍ച്ചകള്‍ പുനരാരംഭിക്കുക, ഇരുരാജ്യങ്ങളും തമ്മിലുള്ള സഹകരണം വര്‍ദ്ധിപ്പിക്കുക എന്നീ രണ്ട് ലക്ഷ്യങ്ങളാണ് കൂടിക്കാഴ്ചയ്ക്കുണ്ടായിരുന്നത്. ഇതു സാധ്യമായി, ഭീകരവാദത്തെ എതിര്‍ത്തുകൊണ്ട് ഇരുരാജ്യങ്ങളും സംയുക്ത പ്രസ്താവന നടത്തി, സുഷമാ സ്വരാജ് പ്രസ്താവിച്ചു.
സഹകരണത്തിന്റെ അന്തരീക്ഷം ഉണ്ടായിട്ടുണ്ടെങ്കിലും ഭീകരവാദം ഇല്ലാതാക്കുന്നതിനായി തുടര്‍ചര്‍ച്ചകള്‍ ആവശ്യമാണ്. ഇരുരാജ്യങ്ങളും തമ്മില്‍ ആരംഭിച്ചിരിക്കുന്ന ചര്‍ച്ചകള്‍ ദക്ഷിണേഷ്യയിലാകെ സമാധാനവും വികസനവും കൊണ്ടുവരും.
ഇരുരാജ്യങ്ങളുടേയും ദേശീയ സുരക്ഷാ ഉപദേഷ്ടാക്കള്‍ തമ്മില്‍ ബാങ്കോക്കില്‍ നടത്തിയ ചര്‍ച്ചകളുടെ തുടര്‍ച്ചയായാണ് പാക് പ്രധാനമന്ത്രി നവാസ് ഷെരീഫുമായും വിദേശകാര്യമന്ത്രി സര്‍താസ് അസീസുമായും ഇസ്ലമാബാദില് കൂടിക്കണ്ടത്. മുംബൈ ഭീകരാക്രമണത്തിന്റെ പാക്കിസ്ഥാനില്‍ നടക്കുന്ന വിചാരണ നടപടികള്‍ വേഗത്തിലാക്കുമെന്ന് പാക് സര്‍ക്കാര്‍ ഉറപ്പുനല്‍കിയിട്ടുണ്ട്.
ഭാരതത്തിന്റെ സുരക്ഷയ്ക്ക് പരമപ്രാധാന്യം കല്‍പ്പിക്കുന്ന സര്‍ക്കാരാണ് രാജ്യം ഭരിക്കുന്നതെന്ന് സുഷമാ സ്വരാജ് സഭയില്‍ പറഞ്ഞു. എല്ലാ അയല്‍ രാജ്യങ്ങളുമായും സമാധാനത്തിന്റെ അന്തരീക്ഷം സൃഷ്ടിക്കാനാണ് സര്‍ക്കാരിന്റെ ശ്രമം. മോദിയും നവാസ് ഷെരീഫും തമ്മില്‍ പാരീസില്‍ നടത്തിയ കൂടിക്കാഴ്ചയില്‍ ഇരു രാജ്യങ്ങളും തമ്മില്‍ പരസ്പര സഹകരണം വര്‍ദ്ധിപ്പിക്കുന്നതിനുള്ള സാഹചര്യം ഒരുക്കുന്നതിനെപ്പറ്റിയാണ് ചര്‍ച്ച ചെയ്തത്. ഇതിനു ശേഷമാണ് ഇരു രാജ്യങ്ങളിലെയും എന്എസ്എമാര് ബാങ്കോക്കില്‍ ചര്‍ച്ച നടത്തിയതെന്നും സുഷമാ സ്വരാജ് വിശദീകരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: