കൊച്ചി: കലൂര്‍ കോര്പറേഷന് അറവുശാലയില്‍ എത്തിച്ചശേഷം പ്രസവിച്ച പശുവിനെ അറക്കാനുള്ള ശ്രമം എസ്പിസിഎ (സൊസൈറ്റി ഫോര്‍ ദ പ്രിവന്‍ഷന്‍ ഓഫ് ക്രൂയല്‍റ്റി ടു ആനിമല്‍സ്) തടഞ്ഞു. സംഭവം ഒതുക്കാനുള്ള നീക്കം പ്രതിഷേധവുമായെത്തിയ വിഎച്ച്പി പ്രവര്‍ത്തകര്‍ പൊളിച്ചു. തുടര്‍ന്ന് മുതുകുളങ്ങര ക്ഷേത്രം ഗോശാലയിലേക്ക് പശുവിനെയും കിടാവിനെയും മാറ്റി. തിങ്കളാഴ്ച വൈകീട്ടോടെയാണ് സംഭവം.
കലൂര്‍ അറവുശാലയില്‍ അറക്കാനായി കൊണ്ടുവന്ന പശുക്കളില്‍ ഗര്ഭിണിയായവയുണ്ടെന്ന് വിവരം ലഭിച്ചതിനെതുടര്‍ന്ന് എസ്പിസിഎ ജില്ലാ ഇന്‍സ്പെക്ടര്‍ ടി.എം. സജിത്തിന്റെ നേതൃത്വത്തിലുള്ള സംഘം നടത്തിയ പരിശോധനയിലാണ് പ്രസവിച്ച പശുവിനെ അറക്കാനുള്ള ശ്രമം കണ്ടെത്തിയത്.
അറവുശാലയ്ക്ക് സമീപത്തുള്ള കടക്കാരാണ് വിവരം എസ്പിസിഎയില്‍ അറിയിച്ചത്. തുടര്‍ന്ന് ജില്ലാ പഞ്ചായത്ത് സെക്രട്ടറി അബ്ദുള്‍ റഷീദ്, എസ്പിസിഎ സെക്രട്ടറി സജീവന് എന്നിവരോടൊപ്പം ജില്ല എസ്പിസിഎ ഇന്‍സ്പെക്ടര്‍ പരിശോധനയ്ക്കെത്തുകയായിരുന്നു. വിവരമറിഞ്ഞ് വിഎച്ച്പി സംസ്ഥാന പ്രചാര്‍ പ്രമുഖ് എന്‍.ആര്. സുധാകരന്, ഹിന്ദു ഹെല്പ് ലൈന്‍ സംസ്ഥാന കോര്‍ഡിനേറ്റര്‍ അനീഷ് ബാലകൃഷ്ണന് എന്നിവരുടെ നേതൃത്വത്തില്‍ വിഎച്ച്പി പ്രവര്‍ത്തകരും സ്ഥലത്തെത്തുകയായിരുന്നു.
പരിശോധനയ്ക്കിടെ പ്രസവിച്ച പശുവിനെയും കിടാവിനെയും അറവുശാലയിലെ പിറകിലെ വാതിലിലൂടെ ജീവനക്കാര്‍ തന്ത്രപൂര്‍വ്വം മാറ്റി. ഇത് സംഘര്‍ഷത്തിനിടയാക്കി. തുടര്‍ന്ന് നോര്‍ത്ത് സ്റ്റേഷന് എസ്ഐയെ വിവരമറിയിക്കുകയായിരുന്നു.
പോലീസെത്തി നടത്തിയ പരിശോധനയില്‍ ഒളിപ്പിച്ചിരുന്ന പശുവിനെ കണ്ടെടുത്തു. പശുക്കളെ അറക്കുന്നതിന് മുമ്പ് മൃഗ ഡോക്ടറുടെ പരിശോധന സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാണ്. എന്നാല്‍ കലൂര്‍ അറവുശാലയില്‍ ഇത് നടക്കുന്നില്ലെന്നും കണ്ടെത്തി. അസുഖമുള്ളതും ഗര്‍ഭിണിയായതും പ്രസവിച്ചതും മൂന്ന് മാസം പ്രായമുള്ളതുമായ പശുക്കളെ അറക്കുന്നതിന് വെറ്റിനറി ഡോക്ടര്‍ അനുവാദം നല്‍കരുതെന്നാണ് നിയമം. എന്നാല്‍ ഇവിടെ അശ്രദ്ധമായാണ് പരിശോധന നടക്കുന്നതെന്നും തിരിച്ചറിഞ്ഞിട്ടുണ്ട്.
ഗര്‍ഭിണിയായ കൂടുതല്‍ പശുക്കള്‍ അറവുശാലയില്‍ ഉണ്ടോയെന്നറിയാന്‍ ഇന്നും പരിശോധന നടക്കും. ഇതിനായി മാര്‍ക്കറ്റിലുള്ള പശുക്കളെ നമ്പറിട്ട് തിരിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: