ജോധ്പൂര്‍: രാജസ്ഥാനിലെ നഴ്സ് ഭന്‍വാരി ദേവിയുടെ തിരോധാനവുമായി ബന്ധപ്പെട്ട കേസിലെ മുഖ്യപ്രതി സഹിറാം ബിഷ്ണോയ് കോടതിയില്‍ കീഴടങ്ങി. ജനുവരി രണ്ടു വരെ സി.ബി.ഐ കസ്റ്റഡിയില്‍ ഇയാളെ കോടതി റിമാന്‍ഡ് ചെയ്തു.
സെപ്റ്റംബര്‍ ഒന്നിന് ഭന്‍വാരി ദേവിയെ കാണാതായതിന് പിന്നാലെ ഒളിവില്‍ പോയ സാഹിറാമിനെ കണ്ടെത്താന്‍ സഹായിക്കുന്നവര്‍ക്ക് സി.ബി.ഐ അഞ്ച് ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചിരുന്നു. കേസില്‍ അറസ്റ്റിലായ മുന്‍ മന്ത്രി മഹിപാല്‍ മദേര്നയ്ക്ക് വേണ്ടി സാഹിറാം ഭന്‍വാരി ദേവിയെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയതാകാന്‍ വഴിയുണ്ടെന്ന് സി.ബി.ഐ കോടതിയില്‍ സമര്‍പ്പിച്ച കുറ്റപത്രത്തില്‍ ചൂണ്ടിക്കാട്ടിയിരുന്നു.
ബന്‍വാരി ദേവി എങ്ങനെ മരിച്ചവെന്ന് അറിയാവുന്ന ആളാണ് സാഹിറാമെന്ന് കരുതുന്നു. പണം കൈപ്പറ്റി ബന്‍വാരി ദേവിയെ തട്ടിക്കൊണ്ടുപോകുകയും വധിക്കുകയും ചെയ്തത് ഇയാളാണെന്നാണ് പോലീസ് നിഗമനം. രാജസ്ഥാനിലെ മന്ത്രിയായിരുന്ന മഹിപാല്‍ മദേര്ണയുമായി ബന്‍വാരി ദേവിക്ക് അവിഹിത ബന്ധം ഉണ്ടായിരുന്നുവെന്ന ആരോപണമുണ്ട്. ഇയാളെ പോലീസ് അറസ്റ്റ് ചെയ്തു.
കേസുമായി ബന്ധപ്പെട്ടു മറ്റൊരു കോണ്‍ഗ്രസ് നേതാവ് മാല്ഖാന് സിങ്ങിനെയും അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇയാള്‍ക്കു ബന്വാരിയെ പരിചയപ്പെടുത്തിക്കൊടുത്തത് മര്ദേണയായിരുന്നു. ബിഷ്ണോയിയുടെ അറസ്റ്റോടെ കേസില്‍ വ്യക്തമായ തെളിവുകള്‍ ലഭിക്കുമെന്നാണു പ്രതീക്ഷിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: