മട്ടാഞ്ചേരി: ഫീസ് നല്കാന് വൈയതിന്റെ പേരില്‍ അഞ്ചാം ക്ലാസുകാരിയെ സ്ക്കൂള് അധികൃതര്‍ ഒന്നര മണിക്കൂര്‍ പൊരി വെയിലത്ത് നിര്‍ത്തി ശിക്ഷിച്ചെന്ന പരാതിയില്‍ ചൈല്‍ഡ് ലൈന്‍ അധികൃതര്‍ അന്വേഷണമാരംഭിച്ചു. സംഭവത്തില്‍ കരുവേലിപ്പടി സര്‍ക്കാര്‍ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന വിദ്യാര്‍ത്ഥിനിയുടെ മൊഴി ചൈല്‍ഡ് ലൈന്‍ അധികൃതര്‍ എടുത്തു. കുട്ടിയുടെ രക്ഷിതാക്കളുടെ മൊഴിയും അധികൃതര്‍ എടുത്തു. ഇടക്കൊച്ചിയില്‍ പ്രവര്‍ത്തിക്കുന്ന സ്വകാര്യ സ്ക്കൂളായ ശാന്തി വിദ്യാലയയിലെ അഞ്ചാം ക്ലാസ് വിദ്യാര്‍ത്ഥിനിയും പള്ളുരുത്തി ശാസ്താ അമ്പലത്തിന് സമീപം കോച്ചിപ്പറമ്പില് ഹാരിസ് റുബീന ദമ്പതികളുടെ മകളുമാണ് ഈ ക്രൂരതയ്ക്ക് ഇരയായത്.
പരീക്ഷ പോലും എഴുതാന്‍ അനുവദിക്കാതെയാണ് കുട്ടിയെ വെയിലത്ത് നിര്‍ത്തിയതെന്നാണ് ആക്ഷേപം.
വെയിലേറ്റ് അവശയായ കുട്ടി ഇപ്പോഴും ചികിത്സയിലാണ്. അതേ സമയം കുട്ടിയുടെ മാതാപിതാക്കള്‍ക്കെതിരെ സ്ക്കൂള് അധികൃതരും പോലീസിന് പരാതി നല്‍കിയിട്ടുണ്ട്. സ്ക്കൂളിലെത്തി ബഹളമുണ്ടാക്കിയെന്ന് ആരോപിച്ചാണ് പരാതി നല്‍കിയിരിക്കുന്നത്. സ്ക്കൂള് അധികൃതരുടെ മൊഴിയും ചൈല്‍ഡ് ലൈന്‍ അധികൃതര്‍ എടുത്തിട്ടുണ്ട്.
സംഭവത്തെ സംബന്ധിച്ച് വിശദമായ അന്വേഷണം നടത്തുമെന്നും റിപ്പോര്‍ട്ട് ജ്യൂവനൈല്‍ കോടതിയില്‍ നല്‍കുമെന്നും ചൈല്‍ഡ് ലൈന്‍ ഡയറക്ടര്‍ വ്യക്തമാക്കി. അതേസമയം ചൈല്‍ഡ് ലൈന്‍ അധികൃതര്‍ കേസ് നിസ്സാര വത്ക്കരിക്കാന്‍ ശ്രമം നടക്കുന്നതായും പരാതിയുണ്ട്. കേസ് ഒതുക്കി തീര്‍ക്കുന്നതിന് കുട്ടിയുടെ മാതാപിതാക്കളുടെ മേല്‍ ശക്തമായ സമ്മര്‍ദ്ദം നടത്തുന്നതായും സൂചനയുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: