കൊട്ടാരക്കര: ടാങ്കര്‍ ലോറിയും കാറും കൂട്ടിയിടിച്ച് ബിജെപി കൗണ്‍സിലറും റഷ്യക്കാരിയായ വനിതയും മരിച്ചു. രണ്ട് വിദേശവനിതകളെ ഗുരുതരമായ പരിക്കുകളോടെ തിരുവനന്തപുരം മെഡിക്കല്‍കോളേജാശുപത്രിയില്‍ പ്രവേശിപ്പിച്ചു. പന്തളം നഗരസഭയിലെ കൂരമ്പാല ടൗണ്‍വാര്‍ഡ് കൗണ്‍സിലറുമായ കുരമ്പാല കിഴക്കേ പനയ്ക്കല്‍ വീട്ടില്‍ ഉദയചന്ദ്രന് (37), റഷ്യന്‍ വനിത വോല വലോഷിനാ (46) എന്നിവരാണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന റഷ്യന്‍ വനിതകളായ ഇറിന പോളിയകോവ(43), ദിനാ മാലിക്(44) എന്നിവരാണ് മെഡിക്കല്‍കോളേജില്‍ ചികിത്സയില്‍ കഴിയുന്നത്. ദിവ്യയാണ് ഉദയചന്ദ്രന്റെ ഭാര്യ. മകള്‍ ഉത്തര. അച്ഛന് ചന്ദ്രന്‍പിള്ള. അമ്മ കൃഷ്ണമ്മ.
ചൊവ്വാഴ്ച രാവിലെ ഏഴരയോടെ എംസി റോഡില്‍ പുത്തൂര്‍മുക്കിനു സമീപം സിഎസ്ഐ ആശുപത്രി ജംഗ്ഷനിലായിരുന്നു അപകടം. ടാര്‍ ടാങ്കറും സ്കോര്‍പിയോ കാറുമാണ് കൂട്ടിയിടിച്ചത്. തിരുവനന്തപുരം വിമാനത്താവളത്തില്‍ നിന്നും പന്തളത്തേക്ക് വിദേശവനിതകളുമായി പോകുകയായിരുന്ന കാര്‍ ഉദയചന്ദ്രനാണ് ഓടിച്ചിരുന്നത്. എതിരെ ടാറുമായെത്തിയ ടാങ്കര്‍, കാറിലേക്ക് ഇടിച്ചുകയറുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ സ്കോര്‍പിയോ കാര്‍ പൂര്‍ണ്ണമായും തകര്‍ന്നു.
ഉദയചന്ദ്രനും മാലിക് ദിനായും അപകടസ്ഥലത്തുവച്ച് തന്നെ മരിച്ചു. കാര്‍ വെട്ടിപ്പൊളിച്ചാണ് ഉള്ളിലുണ്ടായിരുന്നവരെ പുറത്തെടുത്തത്. ലോറി ഡ്രൈവര്‍ അപകടം നടന്നയുടന്‍ ഓടിരക്ഷപെട്ടു. ഉദയചന്ദ്രന്റ ശരീരം പുറത്തെടുക്കാന്‍ കഴിയാത്തവിധം വാഹനത്തില്‍ കുരുങ്ങിയിരുന്നു. പന്തളം മുളയ്ക്കല്‍ വടക്കേ ഇല്ലത്ത് എം.എന്‍. ശ്രീജിത്ത് നമ്പൂതിരിയുടെ ജ്യോതിഷപഠനകേന്ദ്രത്തില്‍ നടക്കുന്ന പ്രത്യേക പൂജയില്‍ പങ്കെടുക്കാനാണ് റഷ്യയിലെ മോസ്കോ സ്വദേശികള്‍ കേരളത്തിലെത്തിയത്. ഇവരെ വിമാനത്താവളത്തില്‍ നിന്ന് പന്തളത്ത് എത്തിക്കുവാന്‍ കുടുബസുഹൃത്തുകൂടിയായ ഉദയന്‍ കാറുമായി പോകുകയായിരുന്നു. ഇവരെ കൂട്ടി തിരികെ വരുംവഴിയാണ് അപകടം. ഇവര്‍ക്കു മുമ്പേ പന്തളത്തെത്തിയ റഷ്യന്‍ സംഘത്തിലെ നിക്ക് കുസ്നര്സോവയാണ് കൊട്ടാരക്കര താലൂക്കാശുപത്രി മോര്‍ച്ചറിയിലെത്തി മാലിക് ദിനായുടെ മൃതദേഹം തിരിച്ചറിഞ്ഞത്. ഡെപ്യൂട്ടി തഹസില്‍ദാര്‍ ജ്യോതിലക്ഷ്മിയുടെ സാന്നിധ്യത്തില്‍് ഇന്‍ക്വസ്റ്റ് നടത്തി ദിനാമാലിക്കിന്റെ മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി തിരുവനന്തപുരം മെഡിക്കല്‍ കോളേജിലേക്കു കൊണ്ടുപോയി.
ഉദയചന്ദ്രന്റെ മൃതദേഹം താലൂക്കാസ്പത്രിയില്‍ പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം വിട്ടുകൊടുത്തു. ഇന്ന് നഗരസഭാ ഓഫിസിലും സ്കൂളിലും പൊതുദര്‍ശനത്തിന് വച്ചശേഷം വീട്ടുവളപ്പില്‍ സംസ്കരിക്കും. പന്തളം നഗരസഭാ അദ്ധ്യക്ഷ പി.കെ.സതി, സെക്രട്ടറി സുരേഷ്, അടൂര്‍ നഗരസഭാധ്യക്ഷ, കൗണ്‍സിലര്‍മാര്‍, കൊട്ടാരക്കര ബ്ലോക്ക് പ്രസിഡന്റ്, കൗണ്‍സിലര്‍മാര്‍, ആര്‍എസ്എസ് ജില്ലാപ്രചാരക് സുഭാഷ്, സഹസേവാപ്രമുഖ് അജിത്ത്, താലൂക്ക് പ്രചാരക് ബിനീഷ്, ബിജെപി അടൂര്‍ മണ്ഡലം പ്രസിഡന്റ് കൃഷ്ണകുമാര്‍, കൊട്ടാരക്കര മണ്ഡലം കണ്‍വീനര്‍ അമ്പലക്കര രമേശ്, നേതാക്കളായ കെ.ആര്.രാധാകൃഷ്ണന്, ബിനുകുമാര്‍, അരുണ്‍കുമാര്‍ തുടങ്ങി നിരവധി നേതാക്കളും പ്രവര്‍ത്തകരും താലൂക്കാശുപത്രിയില്‍ എത്തിയിരുന്നു.ടൗണ്‍ വാര്‍ഡില്‍ നിന്നും 89 വോട്ടുകള്‍ക്കായിരുന്നു ഉദയന്‍ വിജയിച്ചത്. നാട്ടുകാരും, പോലീസും, അഗ്നിശമനസേനയുമാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: