കൊല്ലം: പാര്‍ലമെന്റ് തടസ്സപ്പെടുത്തുന്ന കോണ്‍ഗ്രസിന്റെ നിലപാടിനെ കടുത്തഭാഷയില്‍ വിമര്‍ശിച്ച് നരേന്ദ്രമോദി. കാസര്‍കോട് കേന്ദ്രസര്‍വകലാശാലയ്ക്ക് ശ്രീനാരായണഗുരുദേവന്റെ പേര് നല്‍കണമെന്നതുള്‍പ്പെടെ എസ്എന്‍ഡിപി യോഗം ജനറല്‍സെക്രട്ടറി വെള്ളാപ്പള്ളി നടേശന് മുന്നോട്ടുവെച്ച ആവശ്യങ്ങള്‍ സംബന്ധിച്ച പ്രഖ്യാപനം നടത്തുന്നതിലെ പരിമിതികള്‍ ചൂണ്ടിക്കാണിക്കുമ്പോഴാണ് പ്രധാനമന്ത്രി കോണ്‍ഗ്രസിനെ കടന്നാക്രമിച്ചത്.
‘പാര്‍ലമെന്റ് സമ്മേളനം നടക്കുന്നത് കാരണം സഭയ്ക്ക് പുറത്ത് പുതിയ പ്രഖ്യാപനങ്ങള്‍ ഒന്നും നടത്താന്‍ പാടില്ല. സമ്മേളനത്തില്‍ സഭാ നടപടികള്‍ എന്തെങ്കിലും നടക്കുന്നുണ്ടോ എന്നതല്ല. സമ്മേളനം നടക്കുന്നുണ്ട് എന്നതാണ് കാര്യം. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ചിലരെയൊക്കെ ജനം വീട്ടിലേക്ക് മടക്കി അയച്ചു. അവരുടെ ഇപ്പോഴത്തെ വിചാരം എന്തായാലും ഞങ്ങള്‍ ഇല്ലാതായി. എന്നാല്‍ പിന്നെ ആരും ഒന്നും വേണ്ട. നാടിന് എന്ത് സംഭവിച്ചാലും കുഴപ്പമില്ല എന്നതാണ് ചിന്താഗതി.
രാഷ്ട്രപതി പ്രണബ്കുമാര്‍ മുഖര്‍ജി മുന്‍പ് ചിലകാര്യങ്ങള്‍ പറഞ്ഞപ്പോള്‍ ഇത്തരക്കാര്‍ അത് ആഴ്ചകളോളം ചര്‍ച്ച ചെയ്തു. എന്നാല്‍ രണ്ട് ദിവസം മുമ്പ് അദ്ദേഹം കൊല്‍ക്കത്തയില്‍ പ്രസംഗിച്ചത് അവര്‍ കണ്ടിട്ടേയില്ല, അതിനെക്കുറിച്ച് മിണ്ടാട്ടവുമില്ല. പാര്‍ലമെന്റ് നടത്തിപ്പില്‍ പ്രധാനമായും വേണ്ടത് മൂന്ന് ഡി കളാണെന്നാണ് അദ്ദേഹം അവിടെ പറഞ്ഞത്. ഡിബേറ്റ്(ചര്‍ച്ച), ഡിസെന്റ്(വിയോജിക്കാനുള്ള സ്വാതന്ത്ര്യം), ഡിസിഷന്‍(തീരുമാനം). എന്നാല്‍ കോണ്‍ഗ്രസ് അത് കേട്ട മട്ടില്ല. പകരം അവര്‍ മറ്റ് മൂന്ന് ഡികളെയാണ് ഇപ്പോള്‍ ആശ്രയിക്കുന്നത്. ഡിസ്റപ്റ്റ്( തടസപ്പെടുത്തുക) ഡിസ്ട്രോയി( നശിപ്പിക്കുക) ഡിമോളിഷ്( ഇല്ലാതാക്കുക) എന്നിവയാണവ. നമ്മുടെ സര്‍ക്കാര്‍ രാഷ്ട്രപതി ചൂണ്ടിക്കാട്ടിയ വഴിയാണ് ഇഷ്ടപ്പെടുന്നത്. നാലാമത് ഒരു ഡി കൂടി നമ്മള് കൂട്ടിച്ചേര്‍ക്കുന്നു. ഡെവലപ്പ്മെന്റെ എന്നതാണത്’ പ്രധാനമന്ത്രി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: