തിരുവനന്തപുരം: ബാര്‍ കോഴക്കേസില്‍ മന്ത്രി ബാബുവിനെതിരെ തെളിവുകളില്ലാത്തത് കൊണ്ടുതന്നെയാണ് കേസെടുക്കാതിരുന്നതെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല നിയമസഭയില്‍ ആവര്‍ത്തിച്ചു.
വിജിലന്‍സിന്റെ പ്രാഥമികാന്വേഷണ റിപ്പോര്‍ട്ട് പരിശോധിക്കാതെയാണ് തൃശൂര്‍ വിജിലന്‍സ് കോടതി ത്വരിതപരിശോധനയ്ക്ക് ഉത്തരവിട്ടതെന്ന് കെ. സുരേഷ് കുറുപ്പിന്റെ നേതൃത്വത്തില്‍ പ്രതിപക്ഷം കൊണ്ടുവന്ന അടിയന്തരപ്രമേയ നോട്ടീസിന് മറുപടിയായി മന്ത്രി പറഞ്ഞു.
കോടതി നിര്‍ദ്ദേശിച്ച സ്ഥിതിക്ക് ജനുവരി 23ന് ത്വരിതപരിശോധനാ റിപ്പോര്‍ട്ട് കോടതിയില്‍ ഹാജരാക്കുമെന്നും വ്യക്തമാക്കി. കോടതി വിജിലന്‍സ് റിപ്പോര്‍ട്ട് തള്ളിയ സാഹചര്യത്തില്‍ ബാബു മന്ത്രിസ്ഥാനം രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട പ്രതിപക്ഷം അടിയന്തരപ്രമേയത്തിന് അനുമതി നിഷേധിച്ചതില്‍ പ്രതിഷേധിച്ച് സഭയില്‍ നിന്ന് ഇറങ്ങിപ്പോയി.
ബിജുരമേശിന്റെ 164 പ്രകാരമുള്ള പ്രസ്താവനയില്‍ തന്റെ പേര് പരാമര്‍ശിച്ചതായി തെളിയിച്ചാല്‍ ആ നിമിഷം രാജിവയ്ക്കാമെന്ന് മന്ത്രി ബാബു വ്യക്തമാക്കി. വിജിലന്‍സിന്റെ അന്വേഷണറിപ്പോര്‍ട്ട് കോടതി തള്ളിയെന്ന പ്രതിപക്ഷ ആരോപണം രമേശ് ചെന്നിത്തല നിഷേധിച്ചു.
ബിജുരമേശ് ആരോപണം ഉന്നയിച്ചപ്പോള്‍ താന്‍ മാനനഷ്ടക്കേസ് നല്‍കിയതാണെന്ന് മന്ത്രി ബാബു പറഞ്ഞു. അതിന്റെ വിചാരണവേളയില്‍ തെളിവ് നല്‍കുമെന്നാണ് ബിജുരമേശ് പറഞ്ഞത്. എന്നാല്‍ ഇപ്പോള്‍ കേസ് സ്റ്റേചെയ്യാനും ഇല്ലാതാക്കാനുമാണ് ശ്രമിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: