തിരുവനന്തപുരം: കോണ്‍ഗ്രസ് നേതാവായിരുന്ന ആര്.ശങ്കര്‍ മാത്രമല്ല സിപിഎം പൊളിറ്റ് ബ്യൂറോ അംഗം എസ്.രാമചന്ദ്രന് പിള്ളയും ആര്‍എസ്എസ് ശാഖയില്‍ പങ്കെടുത്തിരുന്നു. ആര്.ശങ്കര്‍ പങ്കെടുക്കുക മാത്രമാണ് ചെയ്തതെങ്കില്‍ രാമചന്ദ്രന് പിള്ള കായംകുളത്ത് ആര്‍എസ്എസ് ശാഖ നടത്തുന്നതിന്റെ ചുമതലക്കാരനായിരുന്നു.
ഹൈസ്ക്കൂള് വിദ്യാര്‍ത്ഥിയായിരുന്നപ്പോഴാണ് എസ്ആര്‍പി ശ്രീകൃഷ്ണപുരം പഞ്ചായത്തിലെ പള്ളിക്കണക്ക് ശാഖയിലെ പ്രവര്‍ത്തകനായിരുന്നത്. ശാഖയുടെ നടത്തിപ്പ് ചുമതലയുള്ള ശിക്ഷക് എന്ന ചുമതല വഹിച്ചിരുന്ന എസ്ആര്‍പി സംഘത്തിന്റെ പ്രവര്‍ത്തന ശിബിരത്തിലും പങ്കെടുത്തിട്ടുണ്ട്. പിന്നീട് ഇദ്ദേഹം കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയോട് അടുക്കുകയും പ്രവര്‍ത്തനത്തില്‍ സജീവമാകുകയും ചെയ്യുകയായിരുന്നു.
ആത്മാഭിമാനിയും ഹിന്ദുത്വാഭിമാനിയുമായിരുന്ന ആര്.ശങ്കര്‍ കൊല്ലത്തെ ആര്‍എസ്എസ് ശാഖയിലെ സ്വയംസേവകനായിരുന്നു എന്ന ജന്മഭൂമി റിപ്പോര്‍ട്ട് വിവാദമാക്കാന്‍ ചിലകേന്ദ്രങ്ങള്‍ ശ്രമിക്കുന്നുണ്ട്. കൊല്ലത്ത് ആര്‍എസ്എസ് പ്രചാരകനായിരുന്ന ഭാരതീയവിചാരകേന്ദ്രം ഡയറക്ടര്‍ പി. പരമേശ്വരന് നേരത്തെ രേഖപ്പെടുത്തിയിട്ടുള്ള വിവരങ്ങളുടെ അടിസ്ഥാനത്തിലായിരുന്ന ജന്മഭൂമി വാര്‍ത്ത. ആര് ശങ്കറിന്റെ മകനും ഇപ്പോള്‍ കെപിസിസി അംഗവുമായ മോഹന്‍ശങ്കര്‍ പ്രതിമ അനാച്ഛാദന ചടങ്ങില്‍നിന്ന് വിട്ടുനില്‍ക്കാന്‍ കാരണമായി പുറത്തുപറയുന്നതും ജന്മഭൂമി വാര്‍ത്തയാണ്.
ഇടക്കാലത്ത് ബിജെപിയില്‍ ചേരുകയും സംസ്ഥാന വൈസ് പ്രസിഡന്റാകുകയും ചെയ്ത മോഹന്‍ശങ്കര്‍ ആര്‍എസ്എസ് നേതാക്കളുമായി നല്ല ബന്ധത്തിന് ശ്രമിച്ചിരുന്നു. അദ്ദേഹം ഇപ്പോള്‍ ആര്‍എസ്എസിനെ തള്ളിപ്പറയുന്നത് കോണ്‍ഗ്രസിന്റെ ശക്തമായ സമ്മര്‍ദ്ദമാണെന്നാണ് സൂചന. പരിപാടിയില്‍ പങ്കെടുത്താല്‍ പിന്നാക്ക സമുദായ കോര്പ്പറേഷന് ചെയര്മാന് സ്ഥാനം രാജിവെക്കേണ്ടിവരുമെന്ന് കോണ്‍ഗ്രസ് മോഹന്‍ ശങ്കറിനെ ഭീഷണിപ്പെടുത്തിയിരുന്നു.
ശാഖയില്‍ വന്നു എന്നതിന്റെ പേരില്‍ ആര്.ശങ്കറിനെയും എസ്.രാമചന്ദ്രന്‍പിള്ളയേയും തങ്ങളുടെ ആളാക്കാന്‍ ആര്‍എസ്എസ് ഒരിക്കലും ശ്രമിച്ചിട്ടില്ല. ശാഖയില്‍ വന്നുപോയിട്ടുള്ള നിരവധി പേരില്‍ ഒരാള്‍ എന്നതിലപ്പുറം പ്രാധാന്യമൊന്നും അതിനു നല്‍കാറുമില്ല. അങ്ങനെയുള്ളവരെ ആര്‍എസ്എസ് ആയി ചിത്രീകരിക്കാന്‍ ശ്രമിക്കുന്നത് എതിരാളികളാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: