ന്യൂദല്‍ഹി: ദല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാളിന്റെ പ്രിന്‍സിപ്പല്‍ സെക്രട്ടറി രജീന്ദ്രകുമാറിന്റെ വീട്ടില്‍ സിബിഐ നടത്തിയ റെയ്ഡില്‍ വിദേശകറന്‍സി അടക്കം ലക്ഷക്കണക്കിന് രൂപ പിടികൂടി. രജീന്ദ്രകുമാറിന്റെ വീട്ടിലും ഓഫീസിലും ഉള്‍പ്പെടെ 14 ഇടങ്ങളില്‍ നടന്ന റെയ്ഡില്‍ 3 ലക്ഷം രൂപയുടെ വിദേശ കറന്‍സിയും 2.4 ലക്ഷം രൂപയും പിടികൂടി. രജീന്ദ്രകുമാറിന്റെ വീട്ടില്‍ നിന്നാണ് വിദേശ കറന്‍സി പിടികൂടിയത്.
അഴിമതി വിരുദ്ധ സമര നായകനെന്ന് സ്വയം വിശേഷിപ്പിച്ച കേജ്രിവാളിനും ആംആദ്മി പാര്‍ട്ടി സര്‍ക്കാരിനും വലിയ തിരിച്ചടിയാണ് പ്രിന്‍സിപ്പല്‍ സെക്രട്ടറിക്കെതിരെ നടന്ന റെയ്ഡ്. ദല്‍ഹി സെക്രട്ടേറിയറ്റിലെ മൂന്നാം നിലയിലെ മുഖ്യമന്ത്രിയുടെ ഓഫീസിനോട് ചേര്‍ന്ന പ്രിന്‍സിപ്പല്‍ സെക്രട്ടറിയുടെ ഓഫീസിലടക്കം നടന്ന റെയ്ഡ് കേജ്രിവാളിന് നാണക്കേടായി.
സിബിഐ റെയ്ഡ് നടത്തിയത് മുഖ്യമന്ത്രിയായ തന്റെ ഓഫസിലാണെന്ന് ആരോപിച്ച് സിബിഐ റെയ്ഡിനെ രാഷ്ട്രീയവല്‍ക്കരിക്കാനുള്ള ശ്രമങ്ങളുമായി കേജ്രിവാള് രംഗത്തെത്തിയിട്ടുണ്ട്. സിബിഐ റെയ്ഡ് നടത്തിയതിന് പ്രധാനമന്ത്രിയെ ഭീരുവെന്നും മനോരോഗിയെന്നും വിളിച്ച് കേജ്രിവാള് നടത്തിയ പ്രസ്താവനകളും വിവാദമായി.
തെക്കന്‍ ദല്‍ഹിയിലെ ന്യൂഫ്രണ്ട്സ് കോളനിയില്‍ രജീന്ദ്രകുമാറിന്റെ നേതൃത്വത്തിലുള്ള മൂന്ന് സ്ഥാവര സ്വത്തുകള്‍ സിബിഐ റെയ്ഡില്‍ കണ്ടെത്തി. ദല്‍ഹിയിലും ഉത്തര്‍പ്രദേശിലെ നോയിഡയിലുമായി നടന്ന റെയ്ഡില്‍ കണക്കില്‍ പെടാത്ത പണമാണ് കണ്ടെടുത്തതെന്ന് സിബിഐ അറിയിച്ചു. ഇമെയില്‍ അക്കൗണ്ടുകള്‍ സംബന്ധിച്ച വിവരം കൈമാറാന്‍ രജീന്ദ്രകുമാര്‍ തയ്യാറായിട്ടില്ലെന്നും സിബിഐ അറിയിച്ചു.
ഗ്രേറ്റര്‍ നോയിഡയിലെ ഒരു ഓഫീസില്‍ നിന്നും പത്തര ലക്ഷം രൂപയും കണ്ടെടുത്തിട്ടുണ്ട്, രജീന്ദ്രകുമാര്‍ പ്രതിയായ അഴിമതിക്കേസിലെ കൂട്ടുപ്രതി നന്ദ ജനറല്‍ മാനേജരായ ടെലികമ്യൂണിക്കേഷന്‍സ് കണ്‍സല്‍റ്റന്റ് ഇന്ത്യ ലിമിറ്റഡില്‍ നിന്നാണ് പണം കണ്ടെടുത്തതെന്നാണ് വിവരം.
സിബിഐ റെയ്ഡിനെതിരെ പ്രതിപക്ഷ കക്ഷികള്‍ പാര്‍ലമെന്റില്‍ ബഹളമുയര്‍ത്തിയതോടെ ധനമന്ത്രി അരുണ്‍ ജെയ്റ്റ്ലി രാജ്യസഭയില്‍ വിശദീകരണം നടത്തി. സിബിഐയുടെ റെയ്ഡ് ദല്‍ഹി മുഖ്യമന്ത്രിയുടെ ഓഫീസില്‍ ആയിരുന്നില്ലെന്നും പരിശോധന ഒരു ഉദ്യോഗസ്ഥനെതിരെ ആണെന്നും ജെയ്റ്റ്ലി പറഞ്ഞു. എന്നാല്‍ സഭ തടസ്സപ്പെടുത്തല്‍ ലക്ഷ്യമിട്ട് പ്രതിപക്ഷം പ്രതിഷേധം തുടര്‍ന്നതോടെ ഇരുസഭകളും സ്തംഭിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: