ന്യൂദല്‍ഹി: അഴിമതിക്കെതിരെ ശക്തമായ ലോക്പാല്‍ ബില്ലിനുവേണ്ടി പ്രമുഖ സാമൂഹ്യപ്രവര്‍ത്തകന്‍ അണ്ണാ ഹസാരെ മുംബൈയിലെ എംഎംആര്‍ഡിഎ ഗ്രൗണ്ടില്‍ ഉപവസിക്കും. ദല്‍ഹിയില്‍ അനുയായികള്‍ നടത്തുന്ന സത്യഗ്രഹത്തിന് രാംലീലാ മൈതാനം വിട്ടുകൊടുക്കാന്‍ ദല്‍ഹി പോലീസ് തീരുമാനിച്ചു. ശക്തമായ ലോക്പാല്‍ കൊണ്ടുവരുന്ന കാര്യത്തില്‍ സര്‍ക്കാര്‍ പുലര്‍ത്തുന്ന നിഷേധാത്മക സമീപനത്തില്‍ പ്രതിഷേധിച്ചാണ് ഈമാസം 27 മുതല്‍ അണ്ണാ ഹസാരെ ഉപവസിക്കുന്നത്.
തെന്റ ഉപവാസത്തിന് സര്‍ക്കാര്‍ തടസങ്ങള്‍ സൃഷ്ടിക്കുകയാണെന്നും സമരത്തിന് വേദി അനുവദിച്ചില്ലെങ്കില്‍ ജയിലില്‍ നിരാഹാരസമരം നടത്തുമെന്നും ഹസാരെ നേരത്തെ മുന്നറിയിപ്പ് നല്‍കിയിരുന്നു. 27 മുതല്‍ അഞ്ച് ദിവസത്തേക്കാണ് രാംലീലാ മൈതാനത്ത് അനുമതി കൊടുത്തിരിക്കുന്നത്. മുംബൈയിലെ മൂന്ന് ദിവസത്തെ ഉപവാസത്തിന് എംഎംആര്‍ഡിഎ ഗ്രൗണ്ട് അനുവദിക്കാനുള്ള അനുമതി ഇന്നലെ രാത്രിയാണ് കിട്ടിയത്. സൗജന്യമായോ ഇളവുകളോടെയോ മുംബൈയിലെ എംഎംആര്‍ഡിഎ ഗ്രൗണ്ട് അനുവദിക്കാന്‍ മഹാരാഷ്ട്ര സര്‍ക്കാരിന് നിര്‍ദ്ദേശം നല്‍കണമെന്നാവശ്യപ്പെട്ട് ടീം ഹസാരെ നല്കിയ ഹര്‍ജി ബോംബെ ഹൈക്കോടതി തള്ളുകയും ചെയ്തു. അണ്ണാ ഹസാരെയുടെ പ്രതിഷേധപരിപാടി പൊതുതാല്പരര്യാര്ത്ഥമോ രാഷ്ട്രീയപ്രേരിതമോ എന്ന നിഗമനത്തിലെത്താന്‍ കോടതിക്ക് കഴിഞ്ഞിട്ടില്ലെന്ന് ജസ്റ്റിസുമാരായ പി.ബി. മജുംദാര്‍, മൃദുല ഭട്കര്‍ എന്നിവരടങ്ങിയ ഡിവിഷന് ബെഞ്ച് വ്യക്തമാക്കി. ഹസാരെ നയിക്കുന്ന ‘അഴിമതിക്കെതിരെ ഇന്ത്യാ’ പ്രസ്ഥാനത്തിന്റെ സഹസംഘടനയായ ജാഗ്രത് നാഗരിക മഞ്ച് ആണ് ഹര്‍ജി നല്‍കിയത്. മൈതാനം സൗജന്യമായി അനുവദിക്കാന്‍ തക്ക ദേശീയപരിപാടിയാണ് ഹര്‍ജിക്കാര്‍ ഏറ്റെടുത്തിരിക്കുന്നതെന്ന് പറയാന്‍ കഴിയില്ലെന്നും ബെഞ്ച് ചൂണ്ടിക്കാട്ടി. ഹര്‍ജി നല്‍കിയത് അംഗീകൃത സാമൂഹ്യസംഘടനയല്ലെന്നതും ആവശ്യം നിരാകരിക്കാനുള്ള കാരണമായി കോടതി എടുത്തുപറഞ്ഞു. മുംബൈയിലെ ആസാദ് മൈതാനം ഉപവാസത്തിനായി തുറന്നുകൊടുക്കണമെന്നായിരുന്നു ഹസാരെ സംഘത്തിന്റെ ആവശ്യം. നേരത്തെ ലോക്പാല്‍ ബില്ലിന്റെ പേരില്‍ ഹസാരെ നയിക്കുന്ന പ്രക്ഷോഭത്തെയും ഹൈക്കോടതി വിമര്‍ശിച്ചു. ബില്‍ പാര്‍ലമെന്റിന്റെ പരിഗണനയിലിരിക്കുമ്പോള്‍ സമാന്തര പ്രചാരണം അനുവദിക്കാനാവില്ലെന്നും ബില്ലിനുവേണ്ടി വീട്ടിലിരുന്ന് ഇത്തരം നടപടികള്‍ ആകാമെന്നും കോടതി പറഞ്ഞു. തെരഞ്ഞെടുക്കപ്പെട്ട സര്‍ക്കാരുള്ള ജനാധിപത്യ സംവിധാനത്തില്‍ നടത്തുന്ന ഇത്തരം പ്രക്ഷോഭങ്ങള്‍ പാര്‍ലമെന്റിന്റെ പ്രവര്‍ത്തനത്തിലുള്ള ഇടപെടലാവില്ലെയെന്ന് കോടതി ചോദിച്ചു. തെരഞ്ഞെടുക്കപ്പെട്ട നമ്മുടെ പ്രതിനിധികള്‍ പാര്‍ലമെന്റില്‍ നമുക്കുവേണ്ടി വാദിക്കുമെന്നും ബെഞ്ച് പറഞ്ഞു. ഏത് നിയമപ്രകാരമാണ് ഇളവ് തേടുന്നതെന്ന് ആരാഞ്ഞ കോടതി, നിങ്ങള്‍ സത്യഗ്രഹമാണ് നടത്തുന്നതെങ്കിലും മറ്റ് ചിലര്‍ക്ക് അത് ശല്യമായും അനുഭവപ്പെടാമെന്ന് ഹര്‍ജിക്കാരെ ഓര്‍മിപ്പിച്ചു.
ദല്‍ഹിയില്‍ കഴിഞ്ഞ ആഗസ്റ്റ് 16 മുതല്‍ ഉപവാവസം നടത്താന്‍ തീരുമാനിച്ചപ്പോഴും വേദി അനുവദിച്ചിരുന്നില്ലെന്നും അന്നും ജയിലില്‍ പോകുമെന്ന് ഭീഷണിപ്പെടുത്തിയപ്പോഴാണ് സര്‍ക്കാര്‍ അയഞ്ഞതെന്നും ഹസാരെ പ്രതികരിച്ചു. ഹസാരെയുടെ പ്രായാധിക്യവും ദല്‍ഹിയിലെ കൊടുംതണുപ്പും പരിഗണിച്ചാണ് ഉപവാസവേദി മുംബൈയിലേക്ക് മാറ്റിയത്.
പുതിയ ലോക്പാല്‍ ബില്ലിനെ വിമര്‍ശിച്ച ഹസാരെ, പഞ്ചായത്ത് രാജ് ബില്‍ കൊണ്ടുവരുന്നതിന് മുന്‍പ് മുന്‍ പ്രധാനമന്ത്രി രാജീവ്ഗാന്ധി എല്ലാ ഗ്രാമത്തലവന്മാര്ക്കും കത്തെഴുതിയ കാര്യം കോണ്‍ഗ്രസ് നയിക്കുന്ന യുപിഎ സര്‍ക്കാരിനെ ഓര്‍മിപ്പിച്ചു. ലോക്പാല്‍ ബില്‍ സര്‍ക്കാര്‍ ഒറ്റക്ക് സൃഷ്ടിക്കുന്നതിനെ ഹസാരെ വിമര്‍ശിച്ചു. ജനങ്ങളാണ് യജമാനന്മാര്. അവരെ സേവിക്കാനാണ് എംപിമാരെ പറഞ്ഞയച്ചിരിക്കുന്നത്. എംപിമാര്‍ ജനങ്ങള്‍ പറയുന്നതു കേള്‍ക്കണം. സര്‍ക്കാരിന്റെ ഭാവനക്കനുസരിച്ച് നിയമനിര്‍മാണം പാറ്റില്ല. ജനാധിപത്യവും ഏകാധിപത്യവും തമ്മില്‍ എന്ത് വ്യത്യാസമാണ് അപ്പോള്‍ ഉണ്ടാവുകയെന്നും ഹസാരെ ചോദിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: