തൊടുപുഴ: പൈങ്കുളം ആശുപത്രിയില്‍ ചികിത്സയിലായിരുന്ന രോഗി ദുരൂഹ സാഹചര്യത്തില്‍ ആശുപത്രിക്കുള്ളില്‍ മരിച്ച നിലയില്‍. തൃശൂര്‍ കിഴക്കുംപുറം നെടിയിരിപ്പില്‍ സജീവന് എം.റ്റി (38) ആണ് മരിച്ചത്. ഇന്നലെ രാവിലെ എട്ടരയോടെയാണ് ഫ്രാന്‍സീസ് വാര്‍ഡിന് സമീപമുള്ള ഇടനാഴിയില്‍ ഇയാളെ മരിച്ച നിലയില്‍ കണ്ടെത്തിയത്.
തൂങ്ങി മരിച്ചതാണെന്നാണ് ആശുപത്രി അധികൃതര്‍ പോലീസിനെ അറിയിച്ചത്. പോലീസും ബന്ധുക്കളും എത്തുന്നതിന് മുന്‍പ് ആശുപത്രി അധികൃതര്‍ മൃതദേഹം മറ്റൊരു മുറിയിലേക്ക് മാറ്റിയത് ദുരൂഹത വര്‍ദ്ധിപ്പിക്കുന്നു. എട്ടരയ്ക്ക് മൃതദേഹം കണ്ടെത്തിയെങ്കിലും ഒമ്പതരയ്ക്കാണ് ആശുപത്രി അധികൃതര്‍ ബന്ധുക്കളെ വിവരം അറിയിക്കുന്നത്. മരിച്ച സജീവന്റെ നെറ്റിയുടെ ഇടതുഭാഗത്തും കഴുത്തിനും മുറിമുണ്ട്. ചെവിയില്‍ നിന്നും ചോരയൊലിക്കുന്ന നിലയിലായിരുന്നു. പൈങ്കുളം ആശുപത്രിയില്‍ ശമ്പള വര്‍ദ്ധനവ് ആവശ്യപ്പെട്ട് നൂറോളം തൊഴിലാളികള്‍ ബിഎംഎസിന്റെ നേതൃത്വത്തില്‍ സമരത്തിലാണ്.
ആശുപത്രിയിലെത്തുന്ന രോഗികളെ പരിചരിക്കുന്നതിന് ജീവനക്കാരില്ലാതായിട്ടും കൂടുതല്‍ രോഗികളെ ഇവിടെ പ്രവേശിപ്പിക്കുകയാണ്. വെല്‍ഡിംഗ് ജോലി നോക്കുന്ന അന്യ സംസ്ഥാനക്കാരെ വരെ നഴ്സിംഗ് അസിസ്റ്റന്റുമാരായി പൈങ്കുളത്ത് നിയമിച്ചിട്ടുണ്ട്.
സജീവന്റെ മരണത്തില്‍ ദുരൂഹതയുണ്ടെന്നാണ് ബന്ധുക്കളും സമരം നടത്തുന്ന ജീവനക്കാരും ആരോപിക്കുന്നത്. സംഭവത്തെക്കുറിച്ച് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് സജീവന്റെ സഹോദരന് പ്രകാശ് തൊടുപുഴ സിഐക്ക് പരാതി നല്കി.
പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. മൃതദേഹം തഹസില്‍ദാറുടെ നേതൃത്വത്തില്‍ ഇന്‍ക്വസ്റ്റ് ചെയ്യണമെന്ന് ബിഎംഎസ് ജില്ലാ സെക്രട്ടറി സിബി വര്‍ഗീസ് ആവശ്യപ്പെട്ടതിനെത്തുടര്‍ന്ന് രണ്ട് മണിയോടെ തൊടുപുഴ തഹസീല്‍ദാര്‍ സുരേന്ദ്രന് എത്തി നടപടികള്‍ പൂര്‍ത്തിയാക്കി കോട്ടയം മെഡിക്കല്‍ കോളേജിലേക്ക് മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിന് അയച്ചു. ജീവനക്കാരില്ലാത്തതിനാല്‍ ആശുപത്രിയിലെത്തുന്ന രോഗികളെ മയക്കുന്നതിനായി അമിത ഡോസ് മരുന്ന് കൊടുക്കുന്നതായും ആക്ഷേപമുണ്ട്. ഇതേക്കുറിച്ച് പോലീസ് അന്വേഷണം നടത്തണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: