കൊച്ചി: സംസ്ഥാനത്തെ വാഹന ഡീലര്‍മാരുടെ ഷോറൂമുകളില്‍ മോട്ടോര്‍വാഹന വകുപ്പ് അധികൃതര്‍ മിന്നല്‍ പരിശോധന നടത്തി. 71 ഡീലര്‍മാര്‍ക്കെതിരെ നടപടി സ്വീകരിച്ചു. ഉപഭോക്താക്കളില്‍ നിന്ന് ഹാന്‍ഡലിങ് ചാര്‍ജ്ജായി വന്‍ തുക ഈടാക്കുന്നതായുള്ള പരാതിയെ തുടര്‍ന്നാണ് പരിശോധന. റീജിയണല്‍ ട്രന്‍സ്പോര്‍ട്ട് ഓഫീസര്‍മാരുടെ നേതൃത്വത്തിലായിരുന്നു പരിശോധന.
പുതിയ വാഹനങ്ങള്‍ വാങ്ങുമ്പോള്‍ കൈകാര്യചെലവുകള് എന്ന പേരില്‍ വാഹനഡീലര്‍മാര്‍ ഉപഭോക്താക്കളില്‍ നിന്നും വന്‍ തുകയാണ് ഇടാക്കുന്നത്. ഒരു വര്‍ഷം 320 കോടിരൂപയാണ് വാഹനം വാങ്ങുന്നവരില്‍ നിന്നും ഡീലര്‍മാര്‍ അനധികൃതമായി വാങ്ങുന്നത്. കേരളത്തില്‍ ഒരു വര്‍ഷം 8 ലക്ഷത്തോളം വാഹനങ്ങളാണ് രജിസ്റ്റര്‍ ചെയ്യുന്നത്. ഇതില്‍ 6 ലക്ഷത്തോളം ഇരുചക്രവാഹനങ്ങളാണ്. ഒരു ഇരു ചക്രവാഹനത്തിന് കൈകാര്യചെലവ് ഇനത്തില്‍ രണ്ടായിരം രൂപയാണ് ഡീലര്‍മാര്‍ വാങ്ങുന്നത്. നാലുചക്രവാഹനങ്ങളില്‍ നിന്നും 6000 മുതല്‍ ഒന്നരലക്ഷം രൂപവരെ വാഹനത്തിന്റെ വിലയുടെ അടിസ്ഥാനത്തില്‍ വാങ്ങുന്നുണ്ട്. എന്നാല്‍ പുതിയ വാഹനങ്ങള്‍ വില്ക്കുമ്പോള് പെട്രോള്‍ ഉള്‍പ്പെടെയുള്ള ചെലവുകള്‍ വാഹന നിര്‍മ്മാതാക്കള്‍ ഡീലര്‍മാര്‍ക്ക് നല്‍കുന്നുണ്ട്. ഈ വിവരം മറച്ചുവച്ചാണ് ഉപഭോക്താക്കളില്‍ നിന്നും കൂടുതല്‍ തുക ഡീലര്‍മാര്‍ ഈടാക്കുന്നത്.
കൈകാര്യചെലവുകള് എന്ന പേരില്‍ ഉപഭോക്താക്കളില്‍ നിന്നും കൂടുതല്‍ പണം ഈടാക്കുന്നവര്‍ക്കെതിരെ കര്‍ശനനടപടികള്‍ സ്വീകരിക്കാന്‍ ആര്‍ടിഒ മാര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്ന് ട്രന്‍സ്പോര്‍ട്ട് കമ്മീഷണര്‍ ടോമിന് ജെ.തച്ചങ്കരി അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: