ഏറ്റുമാനൂര്‍: കൂടല്ലൂര്‍ പിണ്ടിപ്പുഴയില്‍ ഒരാളെ കൊലപ്പെടുത്തുകയും എട്ടുപേരെ വെട്ടുകയും ചെയ്തകേസില്‍ തമിഴ്നാട് വേളാങ്കണ്ണി സ്വദേശി മുരുകേശനെ വൈകിട്ട് ഏറ്റുമാനൂര്‍ കോടതിയില്‍ ഹാജരാക്കി റിമാന്റ് ചെയ്തു.
ഇന്നലെ വൈകിട്ട് 5.30നാണ് യാതൊരു പ്രകോപനവുമില്ലാതെ മുരുകേശന് സുഹൃത്തായ പുളിയന്‍പള്ളി മുരുകേശന്, അയാളുടെ മകന് രാജു, കത്രീന, ത്രേസ്യാമ്മ, ഭര്‍ത്താവ് മൂത്തേടത്ത് ജേക്കബ് ചാക്കോ (പാപ്പന്), ഇടശ്ശേരില്‍ കുഞ്ഞുമോള്‍ ബിജോ, മന്തുരുത്തില് കുഞ്ഞുമോള്‍ സിബി, വല്ല്യേട്ടുപറമ്പില് ശാന്ത എന്നിവരെ വെട്ടിയത്.
ത്രേസ്യാമ്മ സംഭവ സ്ഥലത്ത് വച്ചു തന്നെ മരിച്ചു. ഗുരുതരമായി പരിക്കേറ്റ പാപ്പനെ കൊച്ചിയില്‍ അമൃത ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തു. ആക്രമി മുരുകേശനെ നാട്ടുകാര്‍ പിടിച്ചു പോലീസില്‍ ഏല്‍പ്പിക്കുകയായിരുന്നു. കഴിഞ്ഞ ശനിയാഴ്ച ഏറ്റുമാനൂരില്‍ വന്ന മുരുകേശന് സുഹൃത്തായ പുളിയന്‍പള്ളി മുരുകേശന്റെ വീട്ടില്‍ താമസിക്കുകയായിരുന്നു.
ഞായറാഴ്ച ഉച്ചകഴിഞ്ഞു ഏറ്റുമാനൂര്‍ സിയോണ്‍ കവലയിലെ ഒരു വീട്ടില്‍ ഗൃഹനാഥന് പ്രദീപ് പറമ്പില്‍ നില്ക്കുമ്പോള് കയറിയ ഇയാളെ നാട്ടുകാരുടെ സഹായത്തോടെ പിടിച്ചു പോലീസില്‍ ഏല്‍പ്പിച്ചിരുന്നു. മാനസികാസ്വാസ്ഥ്യം പ്രകടിപ്പിച്ചത് കൊണ്ട് പ്രതി സുഹൃത്തെന്നു പറഞ്ഞ പുളിയാന്പള്ളി മുരുകേശന്റെ കൂടെ വിട്ടു.
രണ്ടു ദിവസം കഴിഞ്ഞു തിങ്കളാഴ്ച വൈകുന്നേരമാണ് ഇയാള്‍ സുഹൃത്തിനെയും മറ്റുള്ളവരെയും കത്തി കൊണ്ട് ആക്രമിച്ചത്. അക്രമത്തിനു പ്രതിയെ പ്രേരിപ്പിച്ച കാരണം പോലീസിനു ഇതുവരെ അറിവായിട്ടില്ല. തന്റെ വീട്ടില്‍ അതിക്രമിച്ചു കടന്നതിന് പ്രദീപ് ഇന്ന് ഇയാളുടെ പേരില്‍ പരാതി കൊടുത്തിട്ടുണ്ട്. അക്രമത്തില്‍ മരിച്ച ത്രേസ്യാമ്മയുടെ സംസ്കാരം ബുധനാഴ്ച ഉച്ചക്കു 2നു ഏറ്റുമാനൂരുള്ള യഹോവ സാക്ഷി പള്ളി സെമിത്തേരിയില്‍ നടത്തും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: