പാലാ: ബൈക്ക് മോഷണക്കേസില്‍ ബസ് ജീവനക്കാരന് പോലീസ് പിടിയില്‍. കടനാട് ചാത്തന്‍കുന്ന് കോളനി പൂവംതറപ്പേല് മജീഷ് (കണ്ണന് -25) ആണ് പാലാ പോലീസിന്റെ പിടിയിലായത്. കഴിഞ്ഞ 12ന് പാലാ കോടതി സമുച്ചയത്തില്‍ പാര്‍ക്ക്ചെയ്തിരുന്ന ബൈക്ക് മോഷ്ടിച്ച കേസിലാണ് കണ്ണന് പിടിയിലായത്. 12ന് പാലാ കോടതിയില്‍ അദാലത്ത് നടത്തിയിരുന്നു. അദാലത്തിന് ഡ്യൂട്ടിക്കെത്തിയ ഏറ്റുമാനൂര്‍ ട്രാഫിക്കിലെ ഹോംഗാര്‍ഡ് ജീവനക്കാരന്റെ ബൈക്കാണ് കണ്ണന് മോഷ്ടിച്ചത്. മദ്യപിച്ച് വാഹനം ഓടിച്ചതിന് കോടതിയിലായ കേസിന്റെ പെറ്റി അടക്കുന്നതിനായാണ് കണ്ണന് കോടതി പരിസരത്ത് എത്തിയത്. ഒരു വനിതാ ജീവനക്കാരിയുടെ കൈവശം പിഴ കൊടുത്തവിട്ട് പുറത്തിറങ്ങിയ ശേഷമാണ് മോഷണം നടത്തിയത്.
മൂന്ന് മാസം മുമ്പ് പുലിയന്നൂര്‍ അമ്പലം ഭാഗത്തുനിന്നും കഴിഞ്ഞ വര്‍ഷം ഗവ ആശുപത്രി പരിസരത്ത് നിര്‍ത്തിയിട്ടിരുന്ന ബൈക്ക് മോഷ്ടിച്ച കേസിലും പ്രതിയാണ് കണ്ണന്. 12ന് കോടതി അവധി ആയിരുന്നതിനാല്‍ മോഷ്ടാവ് കോടതി വ്യവഹാരത്തിനായി എത്തിയവരില്‍ ആരെങ്കിലുമായിരിക്കുമെന്ന് പോലീസ് ഊഹിച്ചിരുന്നു. കോടതിയില്‍ എത്തിയവരെ ചുറ്റിപറ്റി നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ പിടികൂടിയത്.
മേലുകാവ് പോലീസില്‍ ഇയ്യാള്‍ക്കെതിരെ 7 അടിപിടി കേസുകള്‍ നിലവിലുണ്ട്. മദ്യപിച്ച് വാഹനമോടിച്ചതിന് പാലാ, രാമപുരം സ്റ്റേഷനുകളിലും കേസുകള്‍ നിലിവിലുണ്ട്. ഈ കേസില്‍ പിഴയടച്ച് ഒറ്റതവണ തീര്‍പ്പാക്കല്‍ അദാലത്തിന് എത്തിയതായിരുന്നു കണ്ണന്. കോട്ടയം-തൊടുപുഴ റൂട്ടില്‍ സര്‍വ്വീസ് നടത്തുന്ന സെന്റ് ആന്റണീസ് ബസിലെ ക്ലീനറായി ജോലി ചെയ്തുവരുകയാണ്. ജോലിക്കിടയിലും മോഷണത്തിനും ഗുണ്ടാപരിപാടികള്ക്കും പ്രതി പോയിരുന്നു. 2014ല്‍ മോഷ്ടിച്ച ബൈക്കിന്റെ നമ്പര്‍ മാറ്റി ഉപയോഗിച്ചു വരുകയായിരുന്നു. ഒരു ബൈക്ക് ഈരാറ്റുപേട്ടയില്‍ വിറ്റതായും മൊഴിയുണ്ട്. കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. തുടര്‍ അന്വേഷണത്തിനായി അടുത്തദിവസം പ്രതിയെ കസ്റ്റഡിയില്‍ വാങ്ങും.
കോട്ടയം എസ്പി: സതീഷ് ബിനോയുടെ നിര്‍ദ്ദേശപ്രകാരം പാലാ ഡിവൈഎസ്പി സുനീഷ് ബാബു, സിഐ ബാബു സെബാസ്റ്റ്യന്‍, എസ്ഐ ബിന്‍സ് ജോസഫ്, ഷാഡോ പോലീസുകാരായ തോമസ് സേവ്യര്‍, ഷെറിന് മാത്യു എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: