കൊച്ചി: കെട്ടിട നിര്‍മ്മാണത്തിന് അനുമതി നല്കുമ്പോള് കരട് ഡേറ്റാ ബാങ്കില്‍ പരിശോധിച്ച് സ്ഥലത്തിന്റെ നിലവിലുള്ള സ്ഥിതി ഉറപ്പു വരുത്തണമെന്ന് ഹൈക്കോടതി ഉത്തരവിട്ടു. ഡേറ്റാ ബാങ്കിലെ വിവരങ്ങള്‍ കണക്കിലെടുക്കാതെ നിര്‍മ്മാണത്തിന് അനുമതി നല്കുന്ന ഉേദ്യാഗസ്ഥര്‍ക്കെതിരെ ബാധ്യത ചുമത്തുമെന്നും തദ്ദേശ ഭരണ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിക്കു നല്കിയ ഉത്തരവില്‍ ജസ്റ്റിസ് എ. മുഹമ്മദ് മുഷ്താഖ് വ്യക്തമാക്കി.
മരട് എടയ്ക്കാട്ടുകുടി റൊമീന ജോസിന്റെ ഉടമസ്ഥതയിലുള്ള സ്ഥലം നികത്തുന്നതിന് മണ്ണടിച്ച ലോറി പിടികൂടിയതാണ് കേസായത്. തൃപ്പൂണിത്തുറ സ്വദേശി കുര്യച്ചന് എന്നയാളുടെ ലോറി വിട്ടുകൊടുക്കാന്‍ സിംഗിള്‍ ബെഞ്ച് ജില്ലാ കളക്ടര്‍ക്ക് ഉത്തരവു നല്‍കിയിരുന്നു. ഇതിനെതിരെ കളക്ടര്‍ നല്കിയ അപ്പീലില്‍ വാഹനം വിട്ടുകൊടുക്കേണ്ടെന്ന് വ്യക്തമാക്കിയ ഡിവിഷന് ബെഞ്ച് ഹര്‍ജി സിംഗിള്‍ബെഞ്ച് തീര്‍പ്പാക്കാനും നിര്‍ദ്ദേശിച്ചു.
തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് നെല്‍വയല്‍ തണ്ണീര്‍ത്തട സംരക്ഷണ നിയമപ്രകാരം തയ്യാറാക്കിയ കരട്ഡേറ്റാ ബാങ്കില്‍ നെല്വയലെന്നു കാണിച്ച സ്ഥലത്ത് കെട്ടിട നിര്‍മ്മാണത്തിന് മുനിസിപ്പാലിറ്റി അനുമതി നല്‍കിയത് കണ്ടെത്തിയത്. സ്ഥലം നികന്ന അവസ്ഥയിലാണെന്ന തഹസില്‍ദാറുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ബില്‍ഡിംഗ് പെര്‍മ്മിറ്റ് നല്‍കിയതെന്ന് മുനിസിപ്പാലിറ്റി അധികൃതര്‍ വാദിച്ചു. ഉേദ്യാഗസ്ഥര്‍ തെറ്റായി റിപ്പോര്‍ട്ടുകള്‍ നല്‍കുന്നത് നിലം മണ്ണടിച്ചു നികത്തുന്നതിനേക്കാള്‍ വലിയ കുറ്റമാണെന്ന് നിരീക്ഷിച്ച സിംഗിള്‍ബെഞ്ച് ഉദേ്യാഗസ്ഥരുടെ പങ്കിനെക്കുറിച്ച് എറണാകുളം ജില്ലാ കളക്ടര്‍ അന്വേഷണം നടത്തി രണ്ടാഴ്ചയ്ക്കുള്ളില്‍ റിപ്പോര്‍ട്ട് നല്‍കാനും നിര്‍ദ്ദേശിച്ചിട്ടുണ്ട്. കെട്ടിട നിര്‍മ്മാണത്തിന് അനുമതി നല്കിയ മുനിസിപ്പല്‍ സെക്രട്ടറി, ഭൂമിയെക്കുറിച്ച് റിപ്പോര്‍ട്ട് നല്കിയി കണയന്നൂര്‍ താലൂക്കിലെ അഡീഷണല്‍ തഹസില്‍ദാര്‍ എന്നിവരുടെ പേരുകളും റിപ്പോര്‍ട്ടിലുണ്ടാകണമെന്നും ജസ്റ്റിസ് എ. മുഹമ്മദ് മുഷ്താഖിന്റെ ഉത്തരവില്‍ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: