കൊല്ലം: നീണ്ട കാത്തിരിപ്പ്. ആറായിരം പേര്‍ക്ക് ഇരിക്കാവുന്ന സദസ്സ്. അതിരുകളും കടന്ന് പുരുഷാരം. ജനനായകനെ കാണാന്‍ നിരത്തുവക്കുകള്‍ മനുഷ്യമതിലാക്കി ജനസഹസ്രങ്ങള്‍. വൈകിട്ട് 3.14ന് പ്രധാനമന്ത്രി ആശ്രാമം ഹെലിപ്പാടിലിറങ്ങിയെന്ന് അനൗണ്‍സ്മെന്റ് വന്നപ്പോള്‍ സദസ്സൊന്നിരമ്പി.
ആറ് മിനുട്ടിനുള്ളില്‍ പ്രധാനമന്ത്രിയുടെ വാഹനവ്യൂഹം വേദിക്കരികിലെ സ്ക്രീനില്‍ ദൃശ്യമായതോടെ അത് കടലിരമ്പമായി. ആരവങ്ങളില്‍ നിറയെ മോദിയും ഭാരതമാതാവും. വേദിക്കരികില്‍ വെളുത്ത കുര്‍ത്ത ധരിച്ച മോദി കാറില്‍ നിന്ന് ഇറങ്ങി. വെള്ളാപ്പള്ളി നടേശന് പൂച്ചെണ്ട് നല്കി ജനനായകനെ സ്വീകരിച്ചു.
വേദിയിലേക്ക് മോദി കടന്നുവന്നതോടെ ആഹഌദത്തിന്റെ ആരവങ്ങള്‍ ഉയര്‍ന്നു. ചടങ്ങുകള്‍ക്ക് മിന്നല്‍ വേഗമായിരുന്നു. ബി. അരുന്ധതിയും ഭാവനാ രാധാകൃഷ്ണനും ചേര്‍ന്ന് ദൈവദശകത്തിന്റെ ആലാപനം. പിന്നെ തുഷാര്‍വെള്ളാപ്പള്ളിയുടെ സ്വാഗതം.
മോദിക്ക് വെള്ളാപ്പള്ളിയുടെ വക കസവ് തുന്നിയ ഷാള്‍. ആമുഖഭാഷണത്തിന് ശേഷം കാത്തിരുപ്പിന് വിരാമം. വേദിയില്‍ നിന്ന് റിമോട്ട് കണ്ട്രോള് ഉപയോഗിച്ച് പ്രതിമ അനാച്ഛാദനം. ആര്. ശങ്കറിന്റെ വെങ്കലപ്രതിമയെ മൂടിയിരുന്ന കാവിക്കര്ട്ടന് മെല്ലെ നീങ്ങിമാറുന്ന ദൃശ്യം സദസ്സിനെ ആവേശത്തിലാഴ്ത്തി. പിന്നെ ജനമനസ്സിലേക്ക് മോദിയുടെ പ്രസംഗചാതുരി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: